Saturday, February 11, 2012

ഫ്രം യുവർ വാലൻന്റൈൻ ...




എല്ലാ വർഷവും ഫെബ്രുവരി 14 നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം.

ഈ സംഭവവും എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതുമാണ്. സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കും ... ആര്‍ക്കും മറക്കാന്‍ കഴിയില്ല താനും.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. ഇതില്‍ അതൃപ്തി തോന്നിയ ചക്രവർത്തി ഒരുപായം കണ്ടുപിടിച്ചു . ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ ഒരു നല്ല മനസ്സിന്നുടമയായിരുന്നു, അയാള്‍ എല്ലാവരോടും സ്നേഹത്തോടുകൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ,

പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ഈ സമയം ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളെകാണുകയും, മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി.

തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അനശ്വര പ്രണയം അല്ലേ....

അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ടമായതും സ്നേഹം തന്നെയല്ലേ...

നമ്മുടെ മഹാകവി ഉള്ളൂര്‍ പാടിയപോലെ പ്രേമമാണഖിലസാരമൂഴിയില്‍.....
നമുക്കും സ്നേഹിക്കാം പരസ്പരം ....
ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും.....

Wednesday, February 1, 2012

വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍

കുറച്ചു കാലത്തിനു ശേഷമാണ് വല്യമ്മയുടെ വീട്ടിലോട്ടു ചെല്ലുന്നത് .
വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.


കടപ്പാട് : ചിത്രം ഗൂഗിള്‍

Wednesday, January 18, 2012

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്

ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്

പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ

സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...

Wednesday, December 21, 2011

ക്രിസ്മസ് അപ്പൂപ്പനും ബ്ലോഗര്‍മാരും


ഓര്‍മ്മയിലെ ഒരു ക്രിസ്മസ്

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....

കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

.... ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു ....

Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....