Wednesday, January 18, 2012

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!

നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്
മോബൈലില്‍നിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ചുറ്റും
നോക്കിയപ്പോളറിഞ്ഞു പണ്ട് കണ്ടതും കേട്ടതും
അറിഞ്ഞതും നുണഞ്ഞതും
എല്ലാം പരിധിക്കു പുറത്താണ്

ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങളും
നീന്തി തിമിര്‍ത്താടിയ കുളങ്ങളും
ഈണങ്ങളും നുണകളും പാട്ടുകളും
പാട്ടുകാരും രുചിയൂര്‍ന്ന കറികളും
എല്ലാമിപ്പോള്‍ പരിധിക്കു പുറത്താണ്

പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോ

സുഹൃത്തും ഞാനും പരിധിക്കു പുറത്താണോ
എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...

Wednesday, December 21, 2011

ക്രിസ്മസ് അപ്പൂപ്പനും ബ്ലോഗര്‍മാരും


ഓര്‍മ്മയിലെ ഒരു ക്രിസ്മസ്

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....

കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

.... ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു ....

Tuesday, November 22, 2011

ശീലം



ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് മഹത്വം നല്‍കുകയും ആകര്‍ഷകത്വം പകരുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്. ശീലം (സ്വഭാവം) പോയാല്‍ എല്ലാം പോയി.

ഭക്തപ്രഹ്ലാദന്റെ കഥ അറിയാലോ, അസുര രാജാവായ ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണു ഭക്തരില്‍ പ്രമുഖനായിരുന്നു. സാത്വിക ശീലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. നല്ല ശീലം കാരണം അദ്ദേഹത്തിന് അനവധി ഗുണങ്ങള്‍ കൈവന്നു.

ഹിരണ്യകശിപുവിനുശേഷം പ്രഹ്ലാദന്‍ അസുര ചക്രവര്‍ത്തിയായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും, ജ്ഞാനവും, കഴിവും ലോകത്തിനു ബോധ്യപ്പെട്ടു. പ്രഹ്ലാദന്റെ സിദ്ധികളും, പ്രസിദ്ധിയും ദേവേന്ദ്രനെ ചിന്താകുലനാക്കി. അസുരന്‍മാരുടെ പ്രഭാവത്തിന് മുന്‍പാകെ തന്റെ പ്രജകള്‍ മങ്ങിപ്പോകുന്നു എന്ന ശങ്ക ഇന്ദ്രന് ഉണ്ടായി. അസ്വസ്ഥനായ അദ്ദേഹം ഗുരുവായ ബ്രിഹസ്പതിയെ സമീപിച്ചു. ബ്രിഹസ്പതി ഇന്ദ്രന് വേണ്ട ഉദ്ബോധനം നല്‍കി. അസുര ഗുരുവായ ശുക്രാചാര്യരെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഇന്ദ്രനെ ഉപദേശിച്ചു.

അതിന്‍ പ്രകാരം ഇന്ദ്രന്‍ ശുക്രാചാര്യരെ സമീപിച്ചു. പ്രഹ്ലാദന്റെ ശിഷ്യത്വം സ്വീകരിക്കുക എന്ന ഒറ്റ ഉപദേശം മാത്രമേ ഇന്ദ്രന് ശുക്രാചാര്യരില്‍ നിന്നും ലഭിച്ചുള്ളൂ. ദേവേന്ദ്രന്‍ ശുക്രാചാര്യരുടെ ഉപദേശം സ്വീകരിച്ചു. എന്നാല്‍ സ്വന്തം രൂപം വെടിഞ്ഞ് ബ്രാഹ്മണ വേഷത്തിലാണ് പ്രഹ്ലാദനെ സമീപിച്ചത്.

പ്രഹ്ലാദന്‍ രാജ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കുന്ന സമയമായിരുന്നു അപ്പോള്‍. ആ സമയത്താണ് ഇന്ദ്രന്‍ അവിടെ എത്തിയത്. തന്റെ ജോലിത്തിരക്കിനെ കുറിച്ച് സൂചിപ്പിച്ച പ്രഹ്ലാദനോടു അവിടുത്തെ സൗകര്യവും സമയവും അനുസരിച്ച് എനിക്ക് വിദ്യ നല്‍കിയാല്‍ മതി എന്ന് ബ്രാഹ്മണന്‍ വിനയപൂര്‍വ്വം അറിയിച്ചു. ശിഷ്യനാകാന്‍ വന്നു ക്ഷമാപൂര്‍വ്വം കാത്തുനില്‍ക്കുന്ന ബ്രാഹ്മണനോട് പ്രഹ്ലാദനു വലിയ മതിപ്പ് തോന്നി. അയാളെ ശിഷ്യനായി സ്വീകരിച്ച പ്രഹ്ലാദന്‍ മനസ്സറിഞ്ഞു വിദ്യ പകര്‍ന്നു നല്‍കി.

വിദ്യാദ്ധ്യായനം പൂര്‍ത്തിയാക്കിയ തന്‍റെ ശിഷ്യനോട് അദ്ദേഹത്തിന് അളവറ്റ സ്നേഹവും, വാത്സല്യവും തോന്നി. തന്നില്‍ നിന്നു ഒരു വരം സ്വീകരിക്കുവാന്‍ പ്രഹ്ലാദന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ടു.
അവിടുന്നു നല്‍കിയ വിദ്യയാകുന്ന വരപ്രസാദത്തെക്കാള്‍ വലുതായിട്ടൊന്നും തന്നെ അവശേഷിക്കുന്നില്ലായെന്നതു കൊണ്ട് ഇനി വരം ചോദിക്കാന്‍ അടിയന്‍ അശക്തനാണ്.

ബ്രാഹ്മണന്റെ ഈ മറുപടിയില്‍ സംപ്രീതനായ പ്രഹ്ലാദന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, ബ്രാഹ്മണന്‍ പ്രഹ്ലാദന്റെ "ശീലം" തനിക്കു വരമായി നല്‍കുവാന്‍ ആവശ്യപ്പെട്ടു. സാധാരണ ബ്രാഹ്മണര്‍ ചോദിക്കാത്ത വരം കേട്ടപ്പോള്‍ പ്രഹ്ലാദന്‍ അത്ഭുതപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ വാഗ്ദാനം നിറവേറ്റി.

പ്രഹ്ലാദന്റെ ശരീരത്തില്‍ നിന്നും ഒരു ദിവ്യ പുരുഷന്‍ പുറത്തുവന്നു. അദ്ദേഹം പ്രഹ്ലാദനെ പരിചയപ്പെടുത്തി, " ഞാന്‍ താങ്കളുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ശീലം അഥവാ സ്വഭാവം ആണ്. ഇനി ബ്രാഹ്മണനോടൊപ്പം കൂടുന്നു." തുടര്‍ന്നു പ്രഹ്ലാദന്റെ ഉള്ളില്‍നിന്നും പല വിശിഷ്ട രൂപങ്ങള്‍ പുറത്തുവന്നു. അവരൊക്കെ ബ്രാഹ്മണനൊപ്പം കൂടി. അവ ധര്‍മ്മം, സത്യം, സദാചാരം, ആത്മബലം എന്നിവരായിരുന്നു. ശീലത്തിന്റെ അഭാവത്തില്‍ അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും അവസാനം പ്രഹ്ലാദന്റെ ശരീരത്തില്‍നിന്നും ഒരു സുന്ദരി പുറത്തുവന്നു. അവളോടു പ്രഹ്ലാദന്‍ കാര്യം തിരക്കി, അവള്‍ പറഞ്ഞു, ' ഞാന്‍ ലക്ഷ്മി എനിക്ക് പിന്തുണ നല്‍കിയവരെല്ലാം ബ്രാഹ്മണ വേഷത്തില്‍ വന്ന ഇന്ദ്രന് അധീനരാണ്. ശീലത്തെ അനുഗമിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ' അങ്ങനെ ശീലം കൈമോശം വന്ന പ്രഹ്ലാദന്‍ ശക്തിഹീനനും ശ്രീഹീനനുമായി.

വിഷ്ണുഭാക്തനായിരുന്നെങ്കിലും പ്രഹ്ലാദനു ദേവന്മാരെ ഇഷ്ടമായിരുന്നില്ല. തന്നെയും തന്റെ പിതാവിനെയും ചതിച്ച ദേവന്മാരെ തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാന്‍ അദ്ദേഹം മടിച്ചില്ല. ശീലം നഷ്ടമായപ്പോള്‍ സ്വാഭാവികമായും ശത്രുഭാവം വര്‍ദ്ധിച്ചു.

ഒരു
ദിവസം പ്രഹ്ലാദന്‍ നൈമിഷികാരണ്യത്തില്‍ എത്തി. രണ്ടു തപസ്വികളുമായി അദ്ദേഹം കലഹിച്ചു. കലഹം യുദ്ധമായി പരിണമിച്ചു. കൊടിയ യുദ്ധം ഏറെ നീണ്ടു നിന്നു.

അവസാനം വിഷ്ണു പ്രഹ്ലാദന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈ മഹര്‍ഷിമാര്‍ നര - നാരായണന്മാരാണെന്നും തന്റെതന്നെ അംശമായ അവരോടു കലഹിക്കാന്‍ പാടില്ലായെന്നും വിഷ്ണു പറഞ്ഞപ്പോള്‍ പ്രഹ്ലാദന്‍ ഭക്ത്യാദരങ്ങളോടെ അനുസരിച്ചു. മനോനിയന്ത്രണത്തിനുവേണ്ടി പ്രഹ്ലാദന്‍ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു. രാജ പൌത്രനായ മഹാബലിയെ രാജ്യ ഭാരം ഏല്‍പ്പിച്ച് പ്രഹ്ലാദന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സുചെയ്യുവാന്‍ പോയി.

ഒരാളുടെ ശീലം / സ്വഭാവമാണ് അയാളുടെ എല്ലാ ശക്തിക്കും നിദാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. സല്‍സ്വഭാവിക്കു ഐശ്വര്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അയാള്‍ ചെയ്യുന്നതെല്ലാം ശരിയായി വരും. ദേവേന്ദ്രന്‍ പോലും അത്തരക്കാര്‍ക്കു ശിഷ്യപ്പെടും. പ്രാപ്തമായ എല്ലാ സ്രോതസ്സുകളില്‍നിന്നും വിദ്യ ആര്‍ജ്ജിക്കുന്നതും നല്ല ശീലമാണ്.


വൃശ്ചികമാസാരംഭം മുദ്രയണിഞ്ഞു, അയ്യപ്പദര്‍ശനത്തിനു വേണ്ടിയുള്ളവ്രതവുമായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അയ്യപ്പന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ... സ്വാമിയേ ശരണമയ്യപ്പ ...

Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....

Tuesday, October 25, 2011

നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല ... ഒരുമ്പെട്ടവള്‍ !!!






ആദ്യമേ എന്‍റെ മുത്തശ്ശിയുടെ ഏകദേശ രൂപം അറിയണ്ടേ... മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും ... എന്ന പഴയ പോസ്റ്റ്‌ കണ്ടോളൂ ...


ഇന്നലെ സന്ധ്യക്ക്‌ വീട്ടില്‍ കാലെടുത്തു കുത്തുംമ്പോഴേക്കും മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ഡയലോഗാ ....


നാണോം മാനോം കെട്ടവള്‍... നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല!!!


ഞാന്‍ ഞെട്ടിപ്പോയി!! ങേ ... എന്തുപറ്റി എല്ലാവര്‍ക്കും ...

എന്നെയാണോ ആദ്യം ഒന്നും മനസ്സിലായില്ല, വീട്ടിലേക്കു കയറിയപ്പോഴല്ലേ സംഭവത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌. ഇളയച്ഛന്റെ മകള്‍ കാല്‍മുട്ടുവരെയുള്ള ഡ്രസ്സ് ഇട്ടു നില്‍ക്കുന്നു,
അവളുടെ
ചുറ്റും വീട്ടുകാരും, എല്ലാവരും ചിരിക്കുന്നു. അവളെ ഓര്‍ത്തല്ല മുത്തശ്ശിയുടെ പ്രകടനം കണ്ടാസ്വദിക്ക്വാ.... അവരൊക്കെ ... മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ട് മുറിയില്‍നിന്നും ഓടി വന്നവരാണ്.

വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ഇതുപോലുള്ള ഡ്രസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ അവള്‍ക്കും ഒന്ന് വാങ്ങിക്കുവാന്‍ തോന്നി. ദീപാവലിക്ക് കൂട്ടുകാരികള്‍ എല്ലാവരും ഓരോന്നു വാങ്ങുമ്പോള്‍ അവളൊന്നു വാങ്ങി, അതു കുറച്ചു മോഡേണ്‍ ആയിപ്പോയി... അതിനു ഇത്രേം പറയേണ്ട കാര്യമെന്താ ... കാലം മാറുകയല്ലേ ... എന്നും ഒരേ പോലെ മതിയോ ...

ഇടയ്ക്കു മുത്തശ്ശിയോട് അവള്‍ പറയുന്നുണ്ടായിരുന്നു മുത്തശ്ശി സാരിയോന്നുമാല്ലല്ലോ ഉടുത്തത് ചെറിയ മുണ്ടല്ലെ ? എന്നാ സല്‍വ്വാറും കമ്മീസും ഇട്ടൂടെ എന്നൊക്കെ ...


എന്താണീ നാണോം മാനോം? വര്‍ഷങ്ങളോളം പഴക്കമുണ്ട്, എന്നും കേട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്‌താല്‍ ഉടനെ ഇത് പ്രതീക്ഷിക്കാം അവനു / അവള്‍ക്കു നാണോം മാനോം തീരെയില്ല. സാധാരണ കല്യാണപന്തലില്‍ വധുവിനു നാണം ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ അവളുടെ ആദ്യ സംഭവം ആയതുകൊണ്ടായിരിക്കും അല്ലെങ്കില്‍ ചെറുക്കന്റെ അടുത്തു നില്‍ക്കുന്നത് കൊണ്ടായിരിക്കും.

കുട്ടികളിലും കാണാം. അസഭ്യമായ കാര്യങ്ങളിലേക്ക് ചെന്നാല്‍ "മാനമായി". എന്തൊരു നാണംകെട്ട പരിപാടിയാണത്....അവനു മാനമില്ല.


കല്യാണത്തിന് സദ്യ പാതിവഴിക്ക് തീര്‍ന്നു പോയാല്‍ ഇത് ഉറപ്പാ ....ഗൃഹനാഥനു നിക്കപ്പൊറുതി കിട്ടാന്‍ വഴിയില്ല മാനക്കേട് ....


ടെലിവിഷന്‍ കാണുകയാണെങ്കില്‍ ഇത് കേള്‍ക്കാനേ സമയമുണ്ടാകൂ.. MTV യോ ഡാന്‍സ് ചാനലോ കണ്ടാല്‍ അവരൊന്നും ധരിക്കാതെ ആണെന്ന് കൂടി തോന്നിപ്പോകും. അപ്പോള്‍ തോന്നും ഈ ഡ്രസ്സിലാണ് നാണോം മാനോം മുഴുവനും കിടക്കുന്നത് എന്ന്,
ആരെങ്കിലും കൂടി ഒളിച്ചോട്ടം നടത്തിയാലോ ... അപ്പോഴും അവള്‍ക്കും നാണവും മാനവും തൊട്ടു തീണ്ടീട്ടില്ല.


എന്നാലോ, വിദേശികള്‍ ഈ വഴിവന്നാല്‍ അവര്‍ സാരിയൊക്കെ ചുറ്റി നടന്നാല്‍ എന്തൊരു സന്തോഷാ ... നല്ലഭംഗി അല്ലേ ...അവര്‍ക്ക് സാരിഉടുക്കാം, ഇവിടത്തെ കുട്ടികള്‍ ഓരോന്ന് വാരിവലിച്ചു കെട്ടുന്നത് ഇവന്മാര്‍ക്ക് ഇഷ്ടല്ല. അല്ല വിദേശികള്‍ക്കും തോന്നുന്നുണ്ടാകുമോ നാണോം മാനോം... ചിലപ്പോള്‍ അവര്‍ക്ക് naanams & maanams ആയിരിക്കും.

മുത്തശ്ശിയുടെ ഉച്ചത്തില്‍ വീണ്ടും ഉയര്‍ന്നു വന്നു ..
പെണ്‍പിള്ളേരായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം .. ഓരോ കൊപ്രായോം കെട്ടി നടക്കുന്നു .... എല്ലാറ്റിനും ആങ്ങളമാരെ പറയാലോ, അവരല്ലേ ഇവള്‍ക്ക് ഓരോന്ന് പറഞ്ഞു കൊണ്ട് അലങ്കോലം കെട്ടിക്കുന്നത്.

ഇത് കേട്ടപ്പോള്‍ ആശ്വാസമായി, നമ്മള്‍ ആണുങ്ങള്‍ക്ക് ഇതിന്‍റെ ഒന്നും ആവശ്യമില്ലാല്ലോ .... എന്ത് കോപ്രായവും കെട്ടി നടക്കാം.


കാലം മാറിയില്ലേ ... , പെങ്ങളുടെ മകന്‍, അവനു ഒന്നര വയസ്സേ ആയുള്ളൂ, അവന്‍ മൊബൈലില്‍ പാട്ട് കേട്ടുകൊണ്ട് അതും എടുത്താണ് നടത്തം ഇങ്ങിനെയുള്ള ഈ ഇളയ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞാല്‍ ... അവര്‍ വല്ലതും പറയുന്നതും കേട്ടുനില്‍ക്കെണ്ടിവരും.

വേണ്ടേ ... ഇന്ത്യന്‍ കോഫീ ഹൗസിലെ സപ്ലയറെ തൊപ്പി വെക്കാന്‍ പഠിപ്പിക്കല്ലേ... എന്നും വേണമെങ്കില്‍ പറയും.

ഇത്രേം പറഞ്ഞിട്ടും എന്താ ഈ നാണോം മാനോം അത്രയ്ക്കങ്ങ് പിടികിട്ടിയില്ലാ കേട്ടോ ? എന്താ ഈ നാണോം മാനോം?
നിങ്ങള്‍ക്കറിയുമോ ഒന്ന് പറഞ്ഞുതരൂ ......


ആരോ പിറകില്‍നിന്നാരോ വിളിച്ചു കൂവുന്നു... ഏയ്‌ ....
നിനക്ക് നാണോം മാനോം ഇല്ലേ???? ... ഇതൊക്കെ പരസ്യമായി ചോദിക്കാന്‍ !!!!!
നാണോം മാനോം കെട്ട കുരുത്തം കേട്ടവന്‍ !!!



Monday, October 10, 2011

അമ്പലപ്പറമ്പിലെ ഒച്ചപ്പാടിനിടയില്‍.. ആട്ടക്കഥ ഒന്നാം ദിവസം


ഈ സംഭവത്തിനു മുന്‍പേ പഴയ ഒരു സംഭവം ഓര്‍മ്മിപ്പിക്കാം... മുന്‍പൊരു പോസ്റ്റ്‌ ഇട്ടിരുന്നു സൈക്കിള്‍പ്പാടുകള്‍ നിങ്ങള്‍ കണ്ടു കാണണം, ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ദിക്കണേ...അതില്‍ ഞാന്‍ സൈക്കിളില്‍ നിന്നു വീഴുമ്പോള്‍ ജാനാലില്‍ കൂടി കണ്ടു ചിരിച്ച സുഹൃത്തിനെ ഇതിനിടെ കണ്ടിരുന്നു. അവള്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്നു. ഓണത്തിന് നാട്ടില്‍ വന്നതായിരുന്നു കുറെ കാലത്തിനു ശേഷം കണ്ടപ്പോള്‍ കുശലങ്ങളും ഉണ്ടായിരുന്നു പറയുവാന്‍... ഒടുവില്‍ അവള്‍ പറഞ്ഞു ..

ഡോ... ഞാന്‍ ബ്ലോഗ്‌ കാണാറുണ്ട്‌ കേട്ടോ ... സൈക്കിളില്‍ നിന്നു വീണ സംഭവം പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചു, അതിനു സൈക്കിളില്‍ നിന്നു വീണ ലോകത്തിലെ ആദ്യത്തെ ആളൊന്നുമാല്ലല്ലോ ഞാന്‍ ഇത് കേട്ടപ്പോള്‍ പിന്നെയും ചിരിച്ചു പിന്നീടവള്‍ പറഞ്ഞു ... ബ്ലോഗ്‌ വായിച്ചു കേട്ടോ ... അതിനവള്‍ കമന്റ് ഒന്നും ഇട്ടില്ല , അവളുടെ ബ്ലോഗിന്‍റെ പേരും പറഞ്ഞില്ല. എല്ലാ വട്ടുകളും കാണാറുണ്ട്‌, ഒരു വട്ടുകേസ് തന്നെ പണ്ടത്തെ പോലെ എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു... ഞാന്‍ അവളുടെ പേര് പറഞ്ഞില്ലല്ലോ.. ദര്‍ശന

അപ്പോഴാണ്‌ ദര്‍ശന ഈ ഒരു കാര്യം ഓര്‍മയില്‍പ്പെടുത്തിയത്. ദര്‍ശനയുടെ വീട്ടിനടുത്ത്‌ ഒരു അമ്പലം ഉണ്ട് എല്ലാവര്‍ഷവും പൂരമഹോത്സവവും അവിടെ നടക്കാറുണ്ട്‌, കുട്ടിക്കാലത്ത് ആനയെ കാണാന്‍ നേരത്തെ ചെല്ലും ... അപ്പോള്‍ ഞാന്‍ താമസിക്കുന്നത് ഒരു നാലുകെട്ടിലാണ് അച്ഛാച്ചനും നമ്മുടെ കുടുംബവും, അച്ഛാച്ചന്‍റെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഒരേ വീട്ടില്‍ വീട്ടില്‍ വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ ഒരു ഉത്സവം തന്നെയാണ് , എന്‍റെ പ്രായത്തിലുള്ള മൂന്ന് പേരുണ്ട്. എല്ലാവരും കുരുത്തക്കേടില്‍ ഒന്നാമതും,

നാലുപേരും കൂടി അമ്പലത്തില്‍ പോകുന്ന വഴിയില്‍ നല്ല മാമ്പഴം പഴുത്തു നല്‍ക്കുന്നുണ്ടായിരുന്നു അതിനു കീഴെ ഇലക്ട്രിക് ലൈന്‍ ഉണ്ടായിരുന്നു അപ്പോള്‍ അതാര് ശ്രദ്ദിക്കാന്‍. ഒരു വടിയെടുത് മാങ്ങയെ ലക്‌ഷ്യം വച്ച് ഒരേറു കൊടുത്തു. ആ വടി ലൈനില്‍ തട്ടി ഒരുസ്പാര്‍ക്ളിങ്ങോടെ മുറിഞ്ഞു വീണു. ദര്‍ശന യുടെ വീടിനു മുന്നിലാണ് താനും അവളുടെ അച്ഛന്‍ ഇത് കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, നമ്മള്‍ അവിടം വിട്ടു ഓടി അമ്പലത്തില്‍ കയറി, നമ്മളൊന്നും അറിഞ്ഞില്ല "രാമനാരായണാ" എന്ന മട്ടില്‍.. അമ്പലത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി നിന്നു. തൊട്ടു പിറകെ അച്ഛന്‍ ഉണ്ടായിരുന്നത് കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ആ വഴിക്ക് ചെല്ലില്ലല്ലോ...

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ഒച്ചപ്പാടുകള്‍ കൂടിവന്നു നോക്കിയപ്പോള്‍ ദര്‍ശന യുടെ അച്ഛന്‍ എല്ലാ കാരങ്ങളും അച്ഛനോട് പറയുന്നു. ആള്‍ക്കാര്‍ ഒന്നിച്ചു കൂടി നമ്മളുടെ അടുത്തേക്ക് മെല്ലെ വരുന്നു.. പിന്നെ എന്ത് നടന്നെന്നു പറയേണ്ടല്ലോ... അവരുടെ ഇടയില്‍ നിന്നും എങ്ങിനെയോ ഓടി വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നു അല്ല ഉറക്കം നടിച്ചു കിടന്നു എന്ന് പറയുന്നതാകും നല്ലത്. അച്ഛാച്ചന്‍ ഇതറിഞ്ഞാല്‍ പിന്നെ കാര്യം പറയേണ്ട. അടി ഉറപ്പാ .... ഉറങ്ങിയാല്‍ ഉപദ്രവിക്കില്ലല്ലോ... അതുമല്ല രാവിലെയാകുംബോഴേക്കും കുറച്ചു തണുക്കും. ഭാഗ്യത്തിന് കൂടുതലൊന്നും ഒന്നും സംഭവിച്ചില്ല . കാരണം അച്ഛാച്ചന്‍ ആരെയോ കാണുവാന്‍ രാവിലെ പോയിരുന്നു.

അന്നൊക്കെ സന്ധ്യക്ക്‌ എല്ലാവരും ചേര്‍ന്ന് രാമനാമം ജപിക്കുക പതിവാണ്, നക്ഷത്രങ്ങളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും മറ്റും അതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അച്ഛാച്ചന്‍റെ വടിയുടെ ചൂടറിയും നാട്ടില്‍ "ചെല്ലിക്കൂട്ടല്‍ " എന്ന് പറയും. ഈ പരിപാടി കഴിഞ്ഞാല്‍ മനസ്സിന് ഒരു സമാധാനമാണ്. ആരും ഇല്ലാത്തപ്പോള്‍ ഇടയ്ക്കു സിനിമാകഥയും പറയും കേട്ടോ ....

ഇപ്പോള്‍ കുട്ടികള്‍ സന്ധ്യക്ക്‌ ഈ പരിപാടി ഉണ്ടോ ? അവര്‍ക്കെവിടെ സമയം അന്നത്തെ അഞ്ചാം ക്ലാസ്സുകാരന്‍റെ പുസ്തകമാണ് ഇന്നത്തെ ഒന്നാം ക്ലാസ്സുകാരന്‍റെതും , വേഗതയേറിയ ജീവിതമാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിതം 3G ആയില്ലേ ... ഇപ്പോഴും ആ പഴയ ഓര്‍മ്മകള്‍ ഇടയ്ക്കൊക്കെ നമ്മള്‍ കാണുമ്പോള്‍ പറയാറുണ്ട്‌ ചിരിക്കാറുണ്ട് ... മറക്കാന്‍ പറ്റാത്ത സുന്ദരമായ അനുഭവങ്ങള്‍ ....

ദര്‍ശനയോടു യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കല്‍ കൂടി ചോദിച്ചു ബ്ലോഗിന്‍റെ പേരെന്താ ... മറുപടിയായി അടുത്തു തന്നെ അറിയാം എന്ന് പറഞ്ഞു പിരിഞ്ഞു. അന്ന് തന്നെ അവള്‍ ബാംഗളൂര്‍ക്ക് യാത്ര തിരിച്ചു.