Friday, November 20, 2009

മോണിക്കാ'സ് ഇലവന്‍സ് ടീം കീ .. ഹൈ.... ഹും ...ഹോ



ഉലകം വാഴ്ത്തും നാട്യക്കാര്‍ പെരിയവര്‍ ഒരുമയോടിരുന്താല്‍...

Sunday, November 15, 2009

സൈക്കിള്‍പ്പാടുകള്‍

സമയം കുറേവൈകി, വീട്ടില്‍ നിന്നും ധൃതിയില്‍ പുറത്തുപോകാനിറങ്ങവേ വാതിലിനു മുകളിലെ ഓടാമ്പല്‍ താഴ്ത്തുമ്പോള്‍ കൈമുട്ട് അറിയാതെ കലണ്ടര്‍ തൂക്കിയ ആണിയില്‍ തട്ടി ചെറുചോര പൊടിഞ്ഞു "പഴയ സൈക്കിള്‍പ്പാടുകളുടെ" അതേ സ്ഥാനത്ത്,വീണ്ടും ഓര്‍ക്കാനെന്നവണ്ണം.

അതെ, സൈക്കിള്‍ക്കാലം സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍, അന്നു ആറിലോ ഏഴിലോ ആണെന്ന് തോന്നുന്നു സ്കൂളില്‍ പോകുമ്പോള്‍ കിട്ടുന്ന പോക്കറ്റ്‌മണി പലതും പറഞ്ഞു വാങ്ങുന്ന കാശു കൂട്ടിവച്ചു അവധിദിവസങ്ങളില്‍ സൈക്കിളെടുക്കുക ഒരു പതിവാ … നാട്ടില്‍ അപ്പുവേട്ടന്‍റെ കടയില്‍ അതിനായി ചെറു സൈക്കിളും പഠിയ്ക്കാന്‍ വേണ്ടി മാത്രം ഉണ്ടായിരുന്നു. എന്നാലും വലിയ സൈക്കിളെടുത്ത് പോകുന്ന ആളുകളെ കണ്ടാല്‍ ചെറിയ ഒരു അസൂയയും ഇല്ലാതെയില്ല. സൈക്കിള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയപോലെ ആയിരുന്നു അന്ന്.

ഞാന്‍ സൈക്കിള്‍ ചവിട്ടി പോകുന്ന വഴിതന്നെയായിരുന്നു ക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടിയുടെ വീടും,ഏതു കുട്ടി ആയിരിക്കുമെന്ന് ഊഹിക്കാവുന്നതയൂള്ളൂ. അവളുടെ വീടിനു മുന്നിലെത്തുമ്പോള്‍ അറിയാതെ ബെല്ല് മൂന്നു നാലുവട്ടം അടിക്കും, അതെന്താനെന്നറിയില്ല! അങ്ങിനെയാ ആ ബെല്ലിന്‍റെ ശബ്ദം മനസ്സിലക്കിയപോലെ അവള്‍ അവിടെയുണ്ടെങ്കില്‍ വീട്ടിനു പുറത്തുവരും, പ്രായത്തിന്‍റെ വികൃതി അത്രയൂള്ളൂ .. അങ്ങിനെ കഴിഞ്ഞു പോകുന്ന ഒരു ദിവസം, എന്നും ചങ്ങാതിയും കൂടെയുണ്ടായിരുന്നു. ഒരുനാള്‍ മുന്നില്‍ നോക്കാതെ അവളുടെ വീട് നോക്കി സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നിലെ കല്ല്‌ കണ്ടില്ല. ടാറിട്ട റോഡായതിനാല്‍ വീണു നല്ല ചതവുംപറ്റി. ഭാഗ്യത്തിന് അവള്‍ അന്നവിടെ ഉണ്ടായിരുന്നില്ല കേട്ടോ, അത് വളരെ നന്നായി അല്ലെങ്കില്‍… പിറ്റേന്ന് ക്ലാസ്സില്‍ ഇതുതന്നെയായിരിക്കും തമാശ, ചെറിയ കാര്യം പോലും വലുതായിക്കാണുന്ന കാലാണല്ലോ അപ്പോള്‍ കളിയാക്കാന്‍ കിട്ടുന്ന ഒരു സമയവും പാഴാക്കുന്ന പരിപാടിയില്ല ..

തിരിച്ചു കടയില്‍ ചെന്ന് ചങ്ങാതീടെ കാശുകൂടെ കൊടുക്കേണ്ടി വന്നു അല്ലെങ്കില്‍ അവന്‍ വീട്ടില്‍ ചെന്നു പറഞ്ഞു കുളമാക്കും.. അതിനാ അവന്‍റെ കാശു കൂടെ കൊടുത്തത്, വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നു സുഹൃത്ത്‌ എന്‍റെ ഭാഗത്തെ തെറ്റു മറച്ചുവച്ച് മറ്റെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു, വാടകസൈക്കിള്‍ കാശ് കൊടുത്തിരുന്നല്ലോ, പ്രത്യുപകാരം. അവള്‍ക്കൊന്നും ഓര്‍മ്മകാനില്ല ഇപ്പോള്‍, എനിക്ക് ഇങ്ങിനെ ഒന്നു സംഭവിച്ചത് കൊണ്ടാണല്ലോ...

ഒരു നാള്‍ നാട്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്ടു കാണുവാന്‍ പോകാന്‍ പ്ലാനിട്ടു സൈക്കിളില്‍ ത്തനെ, സുഹൃത്തിനെ സൈക്കിളിനു പുറകിലിരുത്തി ഓരോ സൊറയും പറഞ്ഞു പോകുകയായിരുന്നു, മുന്നിലെ ഗട്ടര്‍ കണ്ടില്ല,ഗട്ടറില്‍ നിന്നും ഒന്നു കുലുങ്ങിയെങ്കിലും അതൊന്നും കാര്യാക്കാതെ യാത്ര തുടര്‍ന്നു, ഗട്ടറില്‍ പെട്ടപ്പോള്‍ ഒരു ശബ്ദം കേട്ടിരുന്നു കാര്യമാക്കിയതുമില്ല, കുറച്ചുദൂരം ചെന്നപ്പോള്‍ പുറകിലെ സുഹൃത്തിന്‍റെ ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല പുറകോട്ടു തിരിഞ്ഞപ്പോളല്ലേ പുള്ളിക്കാരന്‍ റോഡില്‍ നിന്നും വളരെ പ്രയാസപ്പെട്ട് എണീക്കുന്നു. ഗട്ടറില്‍ കയറിയപ്പോള്‍ തെറിച്ചു പോയതാണ് പാവം, എന്നാലും ഉള്ളില്‍ ആദ്യം ചിരിയാ വന്നത്, കാരണം അന്ന് ഞാന്‍ വീണപ്പോള്‍ അവനും ചിരിച്ചതാണല്ലോ …

ഇടവഴിയിലോ, ഉത്സവപ്പറമ്പിലോ വച്ചാണെങ്കില്‍ സക്കിള്‍ കൊണ്ടുള്ള അഭ്യാസമായിരിക്കും, പൊതുവേ പറഞ്ഞതാണ് കേട്ടോ ... സൈക്കിളൊരു പ്രണയ വാഹനമാനല്ലേ, അതിന്‍റെ ശബ്ദം നോസ്റ്റാള്‍ജിക്ക്‌ ഫീലിംഗ്‌ ഉണ്ടാകും, പ്രായം അതാണല്ലോ ഏതെങ്കിലും പെണ്‍കുട്ടിയെ സൈക്കിളിനു പുറകില്‍ ഇരുത്തി കറങ്ങിയാലോ അന്നത്തെ നടത്തത്തിന്‍റെ സ്ടൈലൊക്കെ മാറും ഷേര്‍ട്ടിന്‍റെ കോളര്‍ ഉയര്‍ത്തി തലമുടിയൊക്കെ ഇടയ്ക്കിടെ കോതിക്കൊണ്ട് രജനി സ്റ്റൈലില്‍…

Friday, November 6, 2009

ഷര്‍മിളയുടെ 'ദശവത്സരനിരാഹാരം'

ഇറോം ഷര്‍മിളയുടെ ദശവത്സരനിരാഹാരം, ഇനിയും അണഞ്ഞിട്ടില്ലാത്തജ്വാലയായി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹോസ്പിറ്റലില്‍ തുടരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ചു മൂക്കിലൂടെ ഇറ്റുന്ന ആഹാരത്തില്‍ ജീവിതം നിലനിര്‍ത്തുന്നു. വര്‍ഷങ്ങള്‍ ചെല്ലും തോറും അധികൃതര്‍ മുഖം തിരിക്കുന്നു. അവള്‍ മരിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അവിടത്തെ പട്ടാളത്തിനും ഭരണാധികാരികള്‍ക്കും ആയിരിക്കും. സഹന സമരത്തിന്‍റെ തീഷ്ണത. പ്രതീക്ഷയുടെ ഒരു കൈത്തിരി കൊളുത്തിവയ്ക്കുകയാണ് ഷര്‍മിള. ജയിക്കുമോ?... ഷര്‍മിളയ്ക്കു തന്നെ ഉറപ്പില്ല എന്നിട്ടും ...



വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി രൂപം കൊണ്ട (അഫ്സ്പ) നിയമത്തിനെതിരെയാണ് ഷര്‍മിളയുടെ പോരാട്ടം. കിരാതനിയമമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച 'അഫ്സ്പ', സംശയം തോന്നിയ ആരെയും ബലം പ്രയോഗിക്കാനും, വെടിവെക്കാനും, വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും സേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ സൈനികോദ്യോഗസ്ഥന്മാരെ നടപടിയെടുക്കുന്നതിനെ അഫ്സ്പ വിലക്കുകയും ചെയ്യുന്നു. നിയമം നടപ്പില്‍ വരുമ്പോള്‍ തിവ്രവതിസംഘടനകളുടെ എണ്ണം അഞ്ചും, ഇപ്പോഴത്‌ ഇരുപതിയഞ്ചും. എന്തു പ്രയോജനം, ഇതുതന്നെയാണ് ഇറോം ഷര്‍മിളയും ചോദിക്കുന്നത്.

മണിപ്പൂരിലെ പരമ്പരാഗത മെയ്തി വംശ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ പെണ്‍കുട്ടി. ഇറോംനന്ദയുടെയും സതീ ദേവിയുടെയും മൂന്നു മക്കളില്‍ ഇളയവള്‍. മണിപ്പൂരിലെ സാഹിത്യ കുതുകികള്‍ക്ക് അവള്‍ എഴുതി തെളിഞ്ഞ കവയിത്രി. ഇന്ന് മണിപ്പൂരിന്‍റെ ഉരുക്ക് വനിതയും.

2002 നവംബര്‍ 2 ന് ഇംഫാലിലെ വിമാനത്താവളത്തിനാടുത്ത മാലോം ഗ്രാമത്തില്‍ പട്രോളിങ്ങ് നടത്തുന്ന പോലീസുകാര്‍ക്ക് നേരെ അജ്ഞാതരായ തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. അന്ന് വൈകുന്നേരം ബസ്സ്‌ഷെള്‍ട്ടറിനുനേരെ ആസാം റൈഫിള്‍സിലെ സൈനികര്‍ തുരുതുരാ വെടിവച്ചു. പത്തോളം നിരപരാധികള്‍ മരിച്ചുവീണു. ഒരു സമാധാന റാലിയുടെ കാര്യങ്ങളുമായാണ്‌ ഷര്‍മിള അവിടെയെത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടു സ്വയം നിലവിളിച്ചുപോയി. മരണം സ്വയം വരിക്കാനുള്ള കരുത്താര്‍ജ്ജിച്ചതും അവിടെന്നാണെന്നാണ്. "ശരീരം എനിക്ക് പ്രശ്നമല്ല നമ്മളെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്റെ സമരം" അവളുടെ മൊഴികള്‍.



വൈദ്യശാസ്ത്രത്തിലെ അത്ഭുതമാണെന്നാണ് ഇറോം ഷര്‍മിള ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇറോം ഷര്‍മിളയുടെ ഈ സമരം വിജയിക്കട്ടെ !!

സമരം നാള്‍ക്കുനാള്‍ നീളുമ്പോള്‍ അനിശ്ചിതത്വവും ഭീതിയും നിഴലാടുന്നു. ജനങ്ങളില്‍ നിരാശയും, മനുഷ്യാവകാശലംഘനങ്ങളുടെ അതിക്രൂരമായ വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നു. വെടിയേറ്റു മരിച്ചവര്‍, മാനഭംഗത്തിനിരയായ സ്ത്രീകള്‍, മുപ്പതോളം സ്ത്രീകള്‍ വിവസ്ത്രരായി പ്രകടനം നടത്തിയും എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപങ്ങള്‍, തകര്‍ക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും ... പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ജാസ്‌റ്റിസ് ജീവന്‍റെഡി കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ എങ്ങുമെത്താതെ കിടക്കുന്നു.



**************** **************** ****************

സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു പുതുപുലരിയിലേക്ക് അധിവേഗം തിരിച്ചെത്തുവാന്‍ മണിപ്പൂരിലെ ജനതയെപ്പോലെ നമുക്കും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം.


കടപ്പാട്: ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജസ്