Tuesday, October 25, 2011

നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല ... ഒരുമ്പെട്ടവള്‍ !!!






ആദ്യമേ എന്‍റെ മുത്തശ്ശിയുടെ ഏകദേശ രൂപം അറിയണ്ടേ... മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും ... എന്ന പഴയ പോസ്റ്റ്‌ കണ്ടോളൂ ...


ഇന്നലെ സന്ധ്യക്ക്‌ വീട്ടില്‍ കാലെടുത്തു കുത്തുംമ്പോഴേക്കും മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ഡയലോഗാ ....


നാണോം മാനോം കെട്ടവള്‍... നാണോം മാനോം തൊട്ടു തീണ്ടീട്ടില്ല!!!


ഞാന്‍ ഞെട്ടിപ്പോയി!! ങേ ... എന്തുപറ്റി എല്ലാവര്‍ക്കും ...

എന്നെയാണോ ആദ്യം ഒന്നും മനസ്സിലായില്ല, വീട്ടിലേക്കു കയറിയപ്പോഴല്ലേ സംഭവത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌. ഇളയച്ഛന്റെ മകള്‍ കാല്‍മുട്ടുവരെയുള്ള ഡ്രസ്സ് ഇട്ടു നില്‍ക്കുന്നു,
അവളുടെ
ചുറ്റും വീട്ടുകാരും, എല്ലാവരും ചിരിക്കുന്നു. അവളെ ഓര്‍ത്തല്ല മുത്തശ്ശിയുടെ പ്രകടനം കണ്ടാസ്വദിക്ക്വാ.... അവരൊക്കെ ... മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ട് മുറിയില്‍നിന്നും ഓടി വന്നവരാണ്.

വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ഇതുപോലുള്ള ഡ്രസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ അവള്‍ക്കും ഒന്ന് വാങ്ങിക്കുവാന്‍ തോന്നി. ദീപാവലിക്ക് കൂട്ടുകാരികള്‍ എല്ലാവരും ഓരോന്നു വാങ്ങുമ്പോള്‍ അവളൊന്നു വാങ്ങി, അതു കുറച്ചു മോഡേണ്‍ ആയിപ്പോയി... അതിനു ഇത്രേം പറയേണ്ട കാര്യമെന്താ ... കാലം മാറുകയല്ലേ ... എന്നും ഒരേ പോലെ മതിയോ ...

ഇടയ്ക്കു മുത്തശ്ശിയോട് അവള്‍ പറയുന്നുണ്ടായിരുന്നു മുത്തശ്ശി സാരിയോന്നുമാല്ലല്ലോ ഉടുത്തത് ചെറിയ മുണ്ടല്ലെ ? എന്നാ സല്‍വ്വാറും കമ്മീസും ഇട്ടൂടെ എന്നൊക്കെ ...


എന്താണീ നാണോം മാനോം? വര്‍ഷങ്ങളോളം പഴക്കമുണ്ട്, എന്നും കേട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്‌താല്‍ ഉടനെ ഇത് പ്രതീക്ഷിക്കാം അവനു / അവള്‍ക്കു നാണോം മാനോം തീരെയില്ല. സാധാരണ കല്യാണപന്തലില്‍ വധുവിനു നാണം ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ അവളുടെ ആദ്യ സംഭവം ആയതുകൊണ്ടായിരിക്കും അല്ലെങ്കില്‍ ചെറുക്കന്റെ അടുത്തു നില്‍ക്കുന്നത് കൊണ്ടായിരിക്കും.

കുട്ടികളിലും കാണാം. അസഭ്യമായ കാര്യങ്ങളിലേക്ക് ചെന്നാല്‍ "മാനമായി". എന്തൊരു നാണംകെട്ട പരിപാടിയാണത്....അവനു മാനമില്ല.


കല്യാണത്തിന് സദ്യ പാതിവഴിക്ക് തീര്‍ന്നു പോയാല്‍ ഇത് ഉറപ്പാ ....ഗൃഹനാഥനു നിക്കപ്പൊറുതി കിട്ടാന്‍ വഴിയില്ല മാനക്കേട് ....


ടെലിവിഷന്‍ കാണുകയാണെങ്കില്‍ ഇത് കേള്‍ക്കാനേ സമയമുണ്ടാകൂ.. MTV യോ ഡാന്‍സ് ചാനലോ കണ്ടാല്‍ അവരൊന്നും ധരിക്കാതെ ആണെന്ന് കൂടി തോന്നിപ്പോകും. അപ്പോള്‍ തോന്നും ഈ ഡ്രസ്സിലാണ് നാണോം മാനോം മുഴുവനും കിടക്കുന്നത് എന്ന്,
ആരെങ്കിലും കൂടി ഒളിച്ചോട്ടം നടത്തിയാലോ ... അപ്പോഴും അവള്‍ക്കും നാണവും മാനവും തൊട്ടു തീണ്ടീട്ടില്ല.


എന്നാലോ, വിദേശികള്‍ ഈ വഴിവന്നാല്‍ അവര്‍ സാരിയൊക്കെ ചുറ്റി നടന്നാല്‍ എന്തൊരു സന്തോഷാ ... നല്ലഭംഗി അല്ലേ ...അവര്‍ക്ക് സാരിഉടുക്കാം, ഇവിടത്തെ കുട്ടികള്‍ ഓരോന്ന് വാരിവലിച്ചു കെട്ടുന്നത് ഇവന്മാര്‍ക്ക് ഇഷ്ടല്ല. അല്ല വിദേശികള്‍ക്കും തോന്നുന്നുണ്ടാകുമോ നാണോം മാനോം... ചിലപ്പോള്‍ അവര്‍ക്ക് naanams & maanams ആയിരിക്കും.

മുത്തശ്ശിയുടെ ഉച്ചത്തില്‍ വീണ്ടും ഉയര്‍ന്നു വന്നു ..
പെണ്‍പിള്ളേരായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം .. ഓരോ കൊപ്രായോം കെട്ടി നടക്കുന്നു .... എല്ലാറ്റിനും ആങ്ങളമാരെ പറയാലോ, അവരല്ലേ ഇവള്‍ക്ക് ഓരോന്ന് പറഞ്ഞു കൊണ്ട് അലങ്കോലം കെട്ടിക്കുന്നത്.

ഇത് കേട്ടപ്പോള്‍ ആശ്വാസമായി, നമ്മള്‍ ആണുങ്ങള്‍ക്ക് ഇതിന്‍റെ ഒന്നും ആവശ്യമില്ലാല്ലോ .... എന്ത് കോപ്രായവും കെട്ടി നടക്കാം.


കാലം മാറിയില്ലേ ... , പെങ്ങളുടെ മകന്‍, അവനു ഒന്നര വയസ്സേ ആയുള്ളൂ, അവന്‍ മൊബൈലില്‍ പാട്ട് കേട്ടുകൊണ്ട് അതും എടുത്താണ് നടത്തം ഇങ്ങിനെയുള്ള ഈ ഇളയ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞാല്‍ ... അവര്‍ വല്ലതും പറയുന്നതും കേട്ടുനില്‍ക്കെണ്ടിവരും.

വേണ്ടേ ... ഇന്ത്യന്‍ കോഫീ ഹൗസിലെ സപ്ലയറെ തൊപ്പി വെക്കാന്‍ പഠിപ്പിക്കല്ലേ... എന്നും വേണമെങ്കില്‍ പറയും.

ഇത്രേം പറഞ്ഞിട്ടും എന്താ ഈ നാണോം മാനോം അത്രയ്ക്കങ്ങ് പിടികിട്ടിയില്ലാ കേട്ടോ ? എന്താ ഈ നാണോം മാനോം?
നിങ്ങള്‍ക്കറിയുമോ ഒന്ന് പറഞ്ഞുതരൂ ......


ആരോ പിറകില്‍നിന്നാരോ വിളിച്ചു കൂവുന്നു... ഏയ്‌ ....
നിനക്ക് നാണോം മാനോം ഇല്ലേ???? ... ഇതൊക്കെ പരസ്യമായി ചോദിക്കാന്‍ !!!!!
നാണോം മാനോം കെട്ട കുരുത്തം കേട്ടവന്‍ !!!



Monday, October 10, 2011

അമ്പലപ്പറമ്പിലെ ഒച്ചപ്പാടിനിടയില്‍.. ആട്ടക്കഥ ഒന്നാം ദിവസം


ഈ സംഭവത്തിനു മുന്‍പേ പഴയ ഒരു സംഭവം ഓര്‍മ്മിപ്പിക്കാം... മുന്‍പൊരു പോസ്റ്റ്‌ ഇട്ടിരുന്നു സൈക്കിള്‍പ്പാടുകള്‍ നിങ്ങള്‍ കണ്ടു കാണണം, ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ദിക്കണേ...അതില്‍ ഞാന്‍ സൈക്കിളില്‍ നിന്നു വീഴുമ്പോള്‍ ജാനാലില്‍ കൂടി കണ്ടു ചിരിച്ച സുഹൃത്തിനെ ഇതിനിടെ കണ്ടിരുന്നു. അവള്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്നു. ഓണത്തിന് നാട്ടില്‍ വന്നതായിരുന്നു കുറെ കാലത്തിനു ശേഷം കണ്ടപ്പോള്‍ കുശലങ്ങളും ഉണ്ടായിരുന്നു പറയുവാന്‍... ഒടുവില്‍ അവള്‍ പറഞ്ഞു ..

ഡോ... ഞാന്‍ ബ്ലോഗ്‌ കാണാറുണ്ട്‌ കേട്ടോ ... സൈക്കിളില്‍ നിന്നു വീണ സംഭവം പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചു, അതിനു സൈക്കിളില്‍ നിന്നു വീണ ലോകത്തിലെ ആദ്യത്തെ ആളൊന്നുമാല്ലല്ലോ ഞാന്‍ ഇത് കേട്ടപ്പോള്‍ പിന്നെയും ചിരിച്ചു പിന്നീടവള്‍ പറഞ്ഞു ... ബ്ലോഗ്‌ വായിച്ചു കേട്ടോ ... അതിനവള്‍ കമന്റ് ഒന്നും ഇട്ടില്ല , അവളുടെ ബ്ലോഗിന്‍റെ പേരും പറഞ്ഞില്ല. എല്ലാ വട്ടുകളും കാണാറുണ്ട്‌, ഒരു വട്ടുകേസ് തന്നെ പണ്ടത്തെ പോലെ എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു... ഞാന്‍ അവളുടെ പേര് പറഞ്ഞില്ലല്ലോ.. ദര്‍ശന

അപ്പോഴാണ്‌ ദര്‍ശന ഈ ഒരു കാര്യം ഓര്‍മയില്‍പ്പെടുത്തിയത്. ദര്‍ശനയുടെ വീട്ടിനടുത്ത്‌ ഒരു അമ്പലം ഉണ്ട് എല്ലാവര്‍ഷവും പൂരമഹോത്സവവും അവിടെ നടക്കാറുണ്ട്‌, കുട്ടിക്കാലത്ത് ആനയെ കാണാന്‍ നേരത്തെ ചെല്ലും ... അപ്പോള്‍ ഞാന്‍ താമസിക്കുന്നത് ഒരു നാലുകെട്ടിലാണ് അച്ഛാച്ചനും നമ്മുടെ കുടുംബവും, അച്ഛാച്ചന്‍റെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ഒരേ വീട്ടില്‍ വീട്ടില്‍ വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ ഒരു ഉത്സവം തന്നെയാണ് , എന്‍റെ പ്രായത്തിലുള്ള മൂന്ന് പേരുണ്ട്. എല്ലാവരും കുരുത്തക്കേടില്‍ ഒന്നാമതും,

നാലുപേരും കൂടി അമ്പലത്തില്‍ പോകുന്ന വഴിയില്‍ നല്ല മാമ്പഴം പഴുത്തു നല്‍ക്കുന്നുണ്ടായിരുന്നു അതിനു കീഴെ ഇലക്ട്രിക് ലൈന്‍ ഉണ്ടായിരുന്നു അപ്പോള്‍ അതാര് ശ്രദ്ദിക്കാന്‍. ഒരു വടിയെടുത് മാങ്ങയെ ലക്‌ഷ്യം വച്ച് ഒരേറു കൊടുത്തു. ആ വടി ലൈനില്‍ തട്ടി ഒരുസ്പാര്‍ക്ളിങ്ങോടെ മുറിഞ്ഞു വീണു. ദര്‍ശന യുടെ വീടിനു മുന്നിലാണ് താനും അവളുടെ അച്ഛന്‍ ഇത് കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, നമ്മള്‍ അവിടം വിട്ടു ഓടി അമ്പലത്തില്‍ കയറി, നമ്മളൊന്നും അറിഞ്ഞില്ല "രാമനാരായണാ" എന്ന മട്ടില്‍.. അമ്പലത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി നിന്നു. തൊട്ടു പിറകെ അച്ഛന്‍ ഉണ്ടായിരുന്നത് കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ആ വഴിക്ക് ചെല്ലില്ലല്ലോ...

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ഒച്ചപ്പാടുകള്‍ കൂടിവന്നു നോക്കിയപ്പോള്‍ ദര്‍ശന യുടെ അച്ഛന്‍ എല്ലാ കാരങ്ങളും അച്ഛനോട് പറയുന്നു. ആള്‍ക്കാര്‍ ഒന്നിച്ചു കൂടി നമ്മളുടെ അടുത്തേക്ക് മെല്ലെ വരുന്നു.. പിന്നെ എന്ത് നടന്നെന്നു പറയേണ്ടല്ലോ... അവരുടെ ഇടയില്‍ നിന്നും എങ്ങിനെയോ ഓടി വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നു അല്ല ഉറക്കം നടിച്ചു കിടന്നു എന്ന് പറയുന്നതാകും നല്ലത്. അച്ഛാച്ചന്‍ ഇതറിഞ്ഞാല്‍ പിന്നെ കാര്യം പറയേണ്ട. അടി ഉറപ്പാ .... ഉറങ്ങിയാല്‍ ഉപദ്രവിക്കില്ലല്ലോ... അതുമല്ല രാവിലെയാകുംബോഴേക്കും കുറച്ചു തണുക്കും. ഭാഗ്യത്തിന് കൂടുതലൊന്നും ഒന്നും സംഭവിച്ചില്ല . കാരണം അച്ഛാച്ചന്‍ ആരെയോ കാണുവാന്‍ രാവിലെ പോയിരുന്നു.

അന്നൊക്കെ സന്ധ്യക്ക്‌ എല്ലാവരും ചേര്‍ന്ന് രാമനാമം ജപിക്കുക പതിവാണ്, നക്ഷത്രങ്ങളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും മറ്റും അതില്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അച്ഛാച്ചന്‍റെ വടിയുടെ ചൂടറിയും നാട്ടില്‍ "ചെല്ലിക്കൂട്ടല്‍ " എന്ന് പറയും. ഈ പരിപാടി കഴിഞ്ഞാല്‍ മനസ്സിന് ഒരു സമാധാനമാണ്. ആരും ഇല്ലാത്തപ്പോള്‍ ഇടയ്ക്കു സിനിമാകഥയും പറയും കേട്ടോ ....

ഇപ്പോള്‍ കുട്ടികള്‍ സന്ധ്യക്ക്‌ ഈ പരിപാടി ഉണ്ടോ ? അവര്‍ക്കെവിടെ സമയം അന്നത്തെ അഞ്ചാം ക്ലാസ്സുകാരന്‍റെ പുസ്തകമാണ് ഇന്നത്തെ ഒന്നാം ക്ലാസ്സുകാരന്‍റെതും , വേഗതയേറിയ ജീവിതമാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും ജീവിതം 3G ആയില്ലേ ... ഇപ്പോഴും ആ പഴയ ഓര്‍മ്മകള്‍ ഇടയ്ക്കൊക്കെ നമ്മള്‍ കാണുമ്പോള്‍ പറയാറുണ്ട്‌ ചിരിക്കാറുണ്ട് ... മറക്കാന്‍ പറ്റാത്ത സുന്ദരമായ അനുഭവങ്ങള്‍ ....

ദര്‍ശനയോടു യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കല്‍ കൂടി ചോദിച്ചു ബ്ലോഗിന്‍റെ പേരെന്താ ... മറുപടിയായി അടുത്തു തന്നെ അറിയാം എന്ന് പറഞ്ഞു പിരിഞ്ഞു. അന്ന് തന്നെ അവള്‍ ബാംഗളൂര്‍ക്ക് യാത്ര തിരിച്ചു.