Sunday, December 20, 2009

ഒരു ക്രിസ്മസ് ദിനത്തില്‍

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....



കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ



ക്രിസ്മസ് നേരമ്പോക്ക്: "ക്രിസ്മസ്, ഓണം, ഭക്രീദ് തുടങ്ങിയ കാലങ്ങളിലാണല്ലോ മാംസപ്രേമം കൊടുമ്പിരിക്കൊള്ളുന്നത്. ഈ ദിവസങ്ങളില്‍ എത്ര കോഴികളെയും മറ്റുമാണ് നാം സാപ്പിടുന്നത്. വീട്ടില്‍ വിരുന്നുകാര്‍ വരുന്നെങ്കില്‍ കോഴീടെ പിറകേയായിരിക്കും, അല്ലെങ്കില്‍ അവര്‍ക്കും തൃപ്തി ആവില്ല!! കോഴീടെ കാര്യം 'കട്ടപ്പുക' തന്നെ. ചിലപ്പോള്‍ അവരായിരിക്കും ഈ ദിനങ്ങളെ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നത് അല്ലേ!!! ചിന്തകള്‍ കാടുകേറിപ്പോകുന്നോ..? ഓ.. ഇപ്പോഴാ ഓര്‍ത്തത്‌ അക്കാര്യം മറന്നുപോയി ... എടാ.. (കസിന്‍) നീ ടൌണിലെക്കാണോ രണ്ടു കിലോ ചിക്കന്‍ വാങ്ങിച്ചോ ട്ടോ... വരുമ്പോള്‍ ബീവറെജമ്മാവനെ കണ്ടു ആശംസകളും വാങ്ങിച്ചോ.. മറക്കല്ലേ .... ക്രിസ്മസല്ലേ !!!"

അവരൊക്കെയില്ലാതെ നമുക്കെന്താഘോഷം... അന്നും, ഇന്നും, എന്നും ....

*** ക്രിസ്മസ് നവവത്സരാശംസകള്‍ ***




ചിത്രം കടപ്പാട്:ഗൂഗിള്‍ ഇമേജസ്

(ആല്‍ത്തറയില്‍ പോസ്റ്റു ചെയ്തതാണ് നിങ്ങള്‍ കണ്ടുകാണും)

Saturday, December 12, 2009

ബ്ലോഗരും ക്രിസ്തുമസ് അപ്പൂപ്പനും




നമുക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ബോംബു പൊട്ടിച്ചു തുടക്കമിടാം ...
(((( റോ ))))

ദേ... നോക്കിയേ ... വലതു ഭാഗത്ത്‌ നിങ്ങളല്ലേ ചിരിച്ചു തകര്‍ത്തു നില്‍ക്കുന്നത്...

Sunday, December 6, 2009

പണത്തിനുമീതെ പരുന്തും...

അച്ഛനും അമ്മയ്ക്കും ഗംഭീര സന്തോഷം, വരാന്‍ പോകുന്ന മരുമകനു പഠിപ്പിന് പഠിപ്പ് ജോലിക്ക് ജോലി മാസം തികയുമ്പോള്‍ ശംബളം വാങ്ങാന്‍ ഒരു സഞ്ചി തന്നെ വേണം.

വിവാഹ മണ്ടപതിന്‍റെ പിറകില്‍ വച്ചാണ് സ്ത്രീധനം കൈമാറിയത് മരുമകന്‍ ആകാന്‍ പോകുന്ന ആള്‍ തന്നെയാണ് വാങ്ങിയതും അച്ഛന്‍ കൈനീട്ടാതിരുന്നില്ല അപ്പോഴേക്കും മകന്‍ തട്ടിപ്പറിച്ചു. ഒരു ചാക്ക് കേട്ടുപോലെ ആയിരുന്നു അത്. താലികെട്ടിനു സമയമാകുന്നു വരന് ഒരു കുലുക്കവുമില്ല തള്ള വിരലും ചൂണ്ടാണി വിരലും വായിലേക്ക് കടത്തി തുപ്പലില്‍ മുക്കി പണം എന്നുകയാണ് അച്ച്ചനെയോ അമ്മാവനെയോ തൊടീക്കുന്നില്ല ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നു പുറത്തു പോയി അവരെ നോക്കാന്‍ പറയുന്നുണ്ടായിരുന്നു എന്നിട്ടും അച്ഛന്‍ പോയില്ല.

അയ്യോ സമയമാവുന്നല്ലോ വധുവിന്റെ ആള്‍ക്കാര്‍ പരിഭ്രമിക്കാന്‍ തുടങ്ങി, ഇതെണ്ട ഇങ്ങനെ ചടങ്ങ് കഴിഞ്ഞ് എണ്ണിയാല്‍ പോരായിരുന്നോ പറച്ചില്‍ അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ചടങ്ങെല്ലാം കഴിഞ്ഞ് എപ്പോഴുംചാക്കുകെട്ട് അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു, ഫോട്ടോവിന്പോസ് ചെയ്യുമ്പോള്‍ ചന്തയില്‍ നിന്നു വരുന്നതല്ല എന്ന് തോന്നിക്കാന്‍ ഫോട്ടോഗ്രാഫര്‍ പാടുപെട്ടു.
അങ്ങനെ ബാലനും ബാനുവും ഭാര്യ ഭര്‍ത്താക്കന്മാരായി. സ്തീധനം കിട്ടിയ പൈസ ബാങ്കില്‍ ഇടാം എന്നിട്ട് അതിന്‍റെ പലിശ കൊണ്ടു ജീവിക്കാം ബാലന്‍പറഞ്ഞു ഭാനു സമ്മതിച്ചു.

രാവിലെ അഞ്ചുമണിക്ക് പോയാല്‍ വൈകുന്നേരം പത്തു മണി ആകും വരാന്‍ അതില്‍ ആരോടും പരിഭവമില്ല ബാലന്. ഓഫീസില്‍ സമയ നിഷ്ടയില്ലേ?... ഭാനു ചോദിച്ചു.



അപ്പോള്‍ ബാലന്‍ ഇത്ര ശബ്ദമുണ്ടാക്കേണ്ട വല്ലവരും കേട്ടാല്‍ കുഴപ്പമാണ് സൂക്ഷിക്കണം, സമയം രാത്രി ഒരുമണി ആയി ഇരുമ്പ് സേഫ് തുറന്നു പണത്തിന്‍റെ കെട്ട് അഴിച്ചു നിലത്തിട്ടു ജനലും വാതിലും കുറ്റിയിട്ടു നോട്ടുകള്‍ എണ്ണാന്‍ തുടങ്ങി ഭാനു അതെല്ലാം കണ്ടു കിടന്നു. ഇന്നലെയും മിനിഞ്ഞാന്നും തലേന്നാലും ഇതു തന്നെയാണല്ലോ എന്തിനാ വീണ്ടും ഒരേ കാര്യം ചെയ്യുന്നത് ബാലന്‍ ഒന്നു ചിരിച്ചു അപ്പോഴും എണ്ണൂന്നുണ്ടായിരുന്നു. എനിക്ക് എപ്പോഴും പണം തൊട്ടിരിക്കണം എന്നാലെ ഒരു സമാധാനം ഉണ്ടാകുകയുള്ളൂ എന്നൊക്കെ പറയാന്‍ തോന്നുന്നുണ്ടായിരുന്നു എന്നാല്‍ തെറ്റുന്നത് കൊണ്ടു വേണ്ടെന്നു വച്ചു. ചിലപ്പോള്‍ ദൈവത്തെ തോടും പോലെ സെഫിനെ തൊട്ടു തലേല്‍ വെക്കും.

എന്നാല്‍ പകല്‍ വെളിച്ചം ഒന്നു കാണേണ്ടേ എന്ന് ഭാനു, അപ്പോള്‍ ബാലന്‍പകല്‍ വെളിച്ചത്തിന് കൊമ്പുണ്ടോ.?

മറ്റൊരു ദിവസം ഭാനു പറഞ്ഞു നമുക്ക് ഈ പണം ബാങ്കില്‍ ഇടാം എന്ന് ചോദിച്ചപ്പോള്‍ അതിനാണല്ലോ നിന്നെ കല്യാണം കഴിച്ചോണ്ട് വന്നത് നീ എപ്പോഴുംഇവിടെ ഉണ്ടല്ലോ ആരെങ്കിലും വന്നാല്‍ ഒച്ചയെടുത്താല്‍ ആള്‍ക്കാര്‍ ഓടി വരും.
ഈ മനുഷ്യന്‍ എന്താ ഇങ്ങിനെഇവിടെയിരുന്നു പണം തിരിച്ചും മറിച്ചും എണ്ണിയാല്‍ മതിയോ ഭാര്യ ഭാര്യ ഭര്‍ത്താക്കന്മാരാകേണ്ടേ ഭാനുവിനു സഹി കെട്ടുപോയി. എങ്ങിനെ സഹികെടാതിരിക്കും അതിനല്ലേ കല്യാണം കഴിച്ചത് ഇപ്പോള്‍ മനസ്സിലായി ഇയാള്‍ക്ക് നോട്ടുകള്‍ എന്നുന്നതാണ് രതി എന്ന്. അടുത്ത ദിവസം മുതല്‍ ഭാനുവും എണ്ണാന്‍ ഇരുന്നു അപ്പോള്‍ ബാലന്‍ ഒരാഴ്ച മതി പരിചയം കിട്ടാന്‍ പിന്നെ യെന്ത്രത്തിന്റെ വേഗത്തില്‍ എണ്ണാം . മെല്ലെ മെല്ലെ അവളും എണ്ണാന്‍ തുടങ്ങി.ഒന്നാമത്തെ സേഫില്‍ കൊള്ളതെ ആയപ്പോള്‍ വേറൊരു സേഫ് കൂടി വാങ്ങി. സേഫിന്റെ താക്കോല്‍ ഭാനുവിനെ ഏല്പിച്ചു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഭാനുവിനും അത് തന്നെയായി രാത്രി മുഴുവനും ജോലി.

ഞായറാഴ്ചയും ബാലന്‍ ജോലിക്ക് പോകുന്നു ഞായരഴ്ച്ചക്കെന്താ കൊമ്പുണ്ടോ?.. എന്ന് MD ചോദിച്ചിരുന്നു.
കൂടുതല്‍ നീണ്ട് നിന്നില്ല ഒരു ദിവസം നേരത്തെ വീട്ടിലേക്ക് ചെന്നപ്പോള്‍ ഭാനു അഭരന്നു. അയാളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ജോലിയില്‍ നിന്നു പറഞ്ഞു വിട്ടു. ഒരാഴ്ച കഴിഞപ്പോള്‍ സുഹൃത്തിനു ജോലി കിട്ടി എന്നറിഞ്ഞു അയാള്‍ക്ക്‌ ഇരിക്ക പൊറുതി ഇല്ലാതെയായി.

ഭാനു ചോദിച്ചു, നിങ്ങളുടെ MD യുടെ വീട് എവിടെയാണ് ?
അടുത്ത ദിവസംMD യെ കാണാന്‍ ഭാനു ചെന്നു തിരിച്ചു വൈകുന്നേരം തിരിച്ചെത്തി, ബാലന് സമാധാനമായി.നിങ്ങളുടെ ജോലി ശരിയായി നാളെ മുതല്‍ പൊയ്ക്കൊള്ളൂ ശമ്പളവും കൂടുതലുണ്ട്. ബാലന് സന്തോഷമായി അന്ന് മുതല്‍ വീണ്ടും പണംഎന്നുന്നതിനു കൂടുതല്‍ സമയം അയാള്‍ കണ്ടെത്തി …

Friday, November 20, 2009

മോണിക്കാ'സ് ഇലവന്‍സ് ടീം കീ .. ഹൈ.... ഹും ...ഹോ



ഉലകം വാഴ്ത്തും നാട്യക്കാര്‍ പെരിയവര്‍ ഒരുമയോടിരുന്താല്‍...

Sunday, November 15, 2009

സൈക്കിള്‍പ്പാടുകള്‍

സമയം കുറേവൈകി, വീട്ടില്‍ നിന്നും ധൃതിയില്‍ പുറത്തുപോകാനിറങ്ങവേ വാതിലിനു മുകളിലെ ഓടാമ്പല്‍ താഴ്ത്തുമ്പോള്‍ കൈമുട്ട് അറിയാതെ കലണ്ടര്‍ തൂക്കിയ ആണിയില്‍ തട്ടി ചെറുചോര പൊടിഞ്ഞു "പഴയ സൈക്കിള്‍പ്പാടുകളുടെ" അതേ സ്ഥാനത്ത്,വീണ്ടും ഓര്‍ക്കാനെന്നവണ്ണം.

അതെ, സൈക്കിള്‍ക്കാലം സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍, അന്നു ആറിലോ ഏഴിലോ ആണെന്ന് തോന്നുന്നു സ്കൂളില്‍ പോകുമ്പോള്‍ കിട്ടുന്ന പോക്കറ്റ്‌മണി പലതും പറഞ്ഞു വാങ്ങുന്ന കാശു കൂട്ടിവച്ചു അവധിദിവസങ്ങളില്‍ സൈക്കിളെടുക്കുക ഒരു പതിവാ … നാട്ടില്‍ അപ്പുവേട്ടന്‍റെ കടയില്‍ അതിനായി ചെറു സൈക്കിളും പഠിയ്ക്കാന്‍ വേണ്ടി മാത്രം ഉണ്ടായിരുന്നു. എന്നാലും വലിയ സൈക്കിളെടുത്ത് പോകുന്ന ആളുകളെ കണ്ടാല്‍ ചെറിയ ഒരു അസൂയയും ഇല്ലാതെയില്ല. സൈക്കിള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയപോലെ ആയിരുന്നു അന്ന്.

ഞാന്‍ സൈക്കിള്‍ ചവിട്ടി പോകുന്ന വഴിതന്നെയായിരുന്നു ക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടിയുടെ വീടും,ഏതു കുട്ടി ആയിരിക്കുമെന്ന് ഊഹിക്കാവുന്നതയൂള്ളൂ. അവളുടെ വീടിനു മുന്നിലെത്തുമ്പോള്‍ അറിയാതെ ബെല്ല് മൂന്നു നാലുവട്ടം അടിക്കും, അതെന്താനെന്നറിയില്ല! അങ്ങിനെയാ ആ ബെല്ലിന്‍റെ ശബ്ദം മനസ്സിലക്കിയപോലെ അവള്‍ അവിടെയുണ്ടെങ്കില്‍ വീട്ടിനു പുറത്തുവരും, പ്രായത്തിന്‍റെ വികൃതി അത്രയൂള്ളൂ .. അങ്ങിനെ കഴിഞ്ഞു പോകുന്ന ഒരു ദിവസം, എന്നും ചങ്ങാതിയും കൂടെയുണ്ടായിരുന്നു. ഒരുനാള്‍ മുന്നില്‍ നോക്കാതെ അവളുടെ വീട് നോക്കി സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നിലെ കല്ല്‌ കണ്ടില്ല. ടാറിട്ട റോഡായതിനാല്‍ വീണു നല്ല ചതവുംപറ്റി. ഭാഗ്യത്തിന് അവള്‍ അന്നവിടെ ഉണ്ടായിരുന്നില്ല കേട്ടോ, അത് വളരെ നന്നായി അല്ലെങ്കില്‍… പിറ്റേന്ന് ക്ലാസ്സില്‍ ഇതുതന്നെയായിരിക്കും തമാശ, ചെറിയ കാര്യം പോലും വലുതായിക്കാണുന്ന കാലാണല്ലോ അപ്പോള്‍ കളിയാക്കാന്‍ കിട്ടുന്ന ഒരു സമയവും പാഴാക്കുന്ന പരിപാടിയില്ല ..

തിരിച്ചു കടയില്‍ ചെന്ന് ചങ്ങാതീടെ കാശുകൂടെ കൊടുക്കേണ്ടി വന്നു അല്ലെങ്കില്‍ അവന്‍ വീട്ടില്‍ ചെന്നു പറഞ്ഞു കുളമാക്കും.. അതിനാ അവന്‍റെ കാശു കൂടെ കൊടുത്തത്, വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നു സുഹൃത്ത്‌ എന്‍റെ ഭാഗത്തെ തെറ്റു മറച്ചുവച്ച് മറ്റെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു, വാടകസൈക്കിള്‍ കാശ് കൊടുത്തിരുന്നല്ലോ, പ്രത്യുപകാരം. അവള്‍ക്കൊന്നും ഓര്‍മ്മകാനില്ല ഇപ്പോള്‍, എനിക്ക് ഇങ്ങിനെ ഒന്നു സംഭവിച്ചത് കൊണ്ടാണല്ലോ...

ഒരു നാള്‍ നാട്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്ടു കാണുവാന്‍ പോകാന്‍ പ്ലാനിട്ടു സൈക്കിളില്‍ ത്തനെ, സുഹൃത്തിനെ സൈക്കിളിനു പുറകിലിരുത്തി ഓരോ സൊറയും പറഞ്ഞു പോകുകയായിരുന്നു, മുന്നിലെ ഗട്ടര്‍ കണ്ടില്ല,ഗട്ടറില്‍ നിന്നും ഒന്നു കുലുങ്ങിയെങ്കിലും അതൊന്നും കാര്യാക്കാതെ യാത്ര തുടര്‍ന്നു, ഗട്ടറില്‍ പെട്ടപ്പോള്‍ ഒരു ശബ്ദം കേട്ടിരുന്നു കാര്യമാക്കിയതുമില്ല, കുറച്ചുദൂരം ചെന്നപ്പോള്‍ പുറകിലെ സുഹൃത്തിന്‍റെ ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല പുറകോട്ടു തിരിഞ്ഞപ്പോളല്ലേ പുള്ളിക്കാരന്‍ റോഡില്‍ നിന്നും വളരെ പ്രയാസപ്പെട്ട് എണീക്കുന്നു. ഗട്ടറില്‍ കയറിയപ്പോള്‍ തെറിച്ചു പോയതാണ് പാവം, എന്നാലും ഉള്ളില്‍ ആദ്യം ചിരിയാ വന്നത്, കാരണം അന്ന് ഞാന്‍ വീണപ്പോള്‍ അവനും ചിരിച്ചതാണല്ലോ …

ഇടവഴിയിലോ, ഉത്സവപ്പറമ്പിലോ വച്ചാണെങ്കില്‍ സക്കിള്‍ കൊണ്ടുള്ള അഭ്യാസമായിരിക്കും, പൊതുവേ പറഞ്ഞതാണ് കേട്ടോ ... സൈക്കിളൊരു പ്രണയ വാഹനമാനല്ലേ, അതിന്‍റെ ശബ്ദം നോസ്റ്റാള്‍ജിക്ക്‌ ഫീലിംഗ്‌ ഉണ്ടാകും, പ്രായം അതാണല്ലോ ഏതെങ്കിലും പെണ്‍കുട്ടിയെ സൈക്കിളിനു പുറകില്‍ ഇരുത്തി കറങ്ങിയാലോ അന്നത്തെ നടത്തത്തിന്‍റെ സ്ടൈലൊക്കെ മാറും ഷേര്‍ട്ടിന്‍റെ കോളര്‍ ഉയര്‍ത്തി തലമുടിയൊക്കെ ഇടയ്ക്കിടെ കോതിക്കൊണ്ട് രജനി സ്റ്റൈലില്‍…

Friday, November 6, 2009

ഷര്‍മിളയുടെ 'ദശവത്സരനിരാഹാരം'

ഇറോം ഷര്‍മിളയുടെ ദശവത്സരനിരാഹാരം, ഇനിയും അണഞ്ഞിട്ടില്ലാത്തജ്വാലയായി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹോസ്പിറ്റലില്‍ തുടരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ചു മൂക്കിലൂടെ ഇറ്റുന്ന ആഹാരത്തില്‍ ജീവിതം നിലനിര്‍ത്തുന്നു. വര്‍ഷങ്ങള്‍ ചെല്ലും തോറും അധികൃതര്‍ മുഖം തിരിക്കുന്നു. അവള്‍ മരിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അവിടത്തെ പട്ടാളത്തിനും ഭരണാധികാരികള്‍ക്കും ആയിരിക്കും. സഹന സമരത്തിന്‍റെ തീഷ്ണത. പ്രതീക്ഷയുടെ ഒരു കൈത്തിരി കൊളുത്തിവയ്ക്കുകയാണ് ഷര്‍മിള. ജയിക്കുമോ?... ഷര്‍മിളയ്ക്കു തന്നെ ഉറപ്പില്ല എന്നിട്ടും ...



വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി രൂപം കൊണ്ട (അഫ്സ്പ) നിയമത്തിനെതിരെയാണ് ഷര്‍മിളയുടെ പോരാട്ടം. കിരാതനിയമമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച 'അഫ്സ്പ', സംശയം തോന്നിയ ആരെയും ബലം പ്രയോഗിക്കാനും, വെടിവെക്കാനും, വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും സേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്നതാണ് ഈ നിയമം. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ സൈനികോദ്യോഗസ്ഥന്മാരെ നടപടിയെടുക്കുന്നതിനെ അഫ്സ്പ വിലക്കുകയും ചെയ്യുന്നു. നിയമം നടപ്പില്‍ വരുമ്പോള്‍ തിവ്രവതിസംഘടനകളുടെ എണ്ണം അഞ്ചും, ഇപ്പോഴത്‌ ഇരുപതിയഞ്ചും. എന്തു പ്രയോജനം, ഇതുതന്നെയാണ് ഇറോം ഷര്‍മിളയും ചോദിക്കുന്നത്.

മണിപ്പൂരിലെ പരമ്പരാഗത മെയ്തി വംശ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ പെണ്‍കുട്ടി. ഇറോംനന്ദയുടെയും സതീ ദേവിയുടെയും മൂന്നു മക്കളില്‍ ഇളയവള്‍. മണിപ്പൂരിലെ സാഹിത്യ കുതുകികള്‍ക്ക് അവള്‍ എഴുതി തെളിഞ്ഞ കവയിത്രി. ഇന്ന് മണിപ്പൂരിന്‍റെ ഉരുക്ക് വനിതയും.

2002 നവംബര്‍ 2 ന് ഇംഫാലിലെ വിമാനത്താവളത്തിനാടുത്ത മാലോം ഗ്രാമത്തില്‍ പട്രോളിങ്ങ് നടത്തുന്ന പോലീസുകാര്‍ക്ക് നേരെ അജ്ഞാതരായ തീവ്രവാദികള്‍ ബോംബാക്രമണം നടത്തി. അന്ന് വൈകുന്നേരം ബസ്സ്‌ഷെള്‍ട്ടറിനുനേരെ ആസാം റൈഫിള്‍സിലെ സൈനികര്‍ തുരുതുരാ വെടിവച്ചു. പത്തോളം നിരപരാധികള്‍ മരിച്ചുവീണു. ഒരു സമാധാന റാലിയുടെ കാര്യങ്ങളുമായാണ്‌ ഷര്‍മിള അവിടെയെത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടു സ്വയം നിലവിളിച്ചുപോയി. മരണം സ്വയം വരിക്കാനുള്ള കരുത്താര്‍ജ്ജിച്ചതും അവിടെന്നാണെന്നാണ്. "ശരീരം എനിക്ക് പ്രശ്നമല്ല നമ്മളെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്റെ സമരം" അവളുടെ മൊഴികള്‍.



വൈദ്യശാസ്ത്രത്തിലെ അത്ഭുതമാണെന്നാണ് ഇറോം ഷര്‍മിള ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇറോം ഷര്‍മിളയുടെ ഈ സമരം വിജയിക്കട്ടെ !!

സമരം നാള്‍ക്കുനാള്‍ നീളുമ്പോള്‍ അനിശ്ചിതത്വവും ഭീതിയും നിഴലാടുന്നു. ജനങ്ങളില്‍ നിരാശയും, മനുഷ്യാവകാശലംഘനങ്ങളുടെ അതിക്രൂരമായ വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നു. വെടിയേറ്റു മരിച്ചവര്‍, മാനഭംഗത്തിനിരയായ സ്ത്രീകള്‍, മുപ്പതോളം സ്ത്രീകള്‍ വിവസ്ത്രരായി പ്രകടനം നടത്തിയും എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപങ്ങള്‍, തകര്‍ക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും ... പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ജാസ്‌റ്റിസ് ജീവന്‍റെഡി കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ എങ്ങുമെത്താതെ കിടക്കുന്നു.



**************** **************** ****************

സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു പുതുപുലരിയിലേക്ക് അധിവേഗം തിരിച്ചെത്തുവാന്‍ മണിപ്പൂരിലെ ജനതയെപ്പോലെ നമുക്കും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം.


കടപ്പാട്: ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജസ്

Wednesday, October 28, 2009

ദേ... കൈയ്യില്‍ ടോര്‍ച്ചുണ്ടോ....

എന്നാണെന്ന് ഓര്‍മ്മ വരുന്നില്ല കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം പറയാം.
ഞാനും സുഹൃത്തുക്കളും കൂടി ഒരു യാത്രയ്ക്ക് ഒരുങ്ങി. കിഴക്കന്‍ ദിക്കില്‍ പോകാമെന്ന് ഒരു വിഭാഗം കാട്ടിലേയ്ക്ക് പോകാമെന്ന് വേറൊരു വിഭാഗം. എന്തായാലും കാട്ടിലേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു.

ഞങ്ങള്‍ യാത്ര തിരിച്ചു തീര്‍ത്തും പട്ടിക്കാടുതന്നെ ആയിരുന്നു. അരുവികളും പുഴകളും കണ്ണിനു ആനന്ദം പകരുന്ന എല്ലാം എന്നു തന്നെ പറയാം. സന്തോഷം കൂടുമ്പോള്‍ വേണ്ടതും കരുതിയിരുന്നു. ഓരോ ആളുടെയും മനസ്സു വായിക്കുവാന്‍ അന്ന് കഴിഞ്ഞു. ഒപ്പം കൈയ്യിലിരിപ്പും. പോരുമ്പോള്‍ വഴി മാറി പോകുകയും അതിനു വേണ്ടി കുറച്ചുസമയം കളഞ്ഞു. ബസ്സ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ ഇരുട്ട് പരന്നിരുന്നു.

ഇനി ഒരു ബസ്സ് മാത്രമെ ഉള്ളൂ അന്നത്തെ അവസാനത്തെ ബസ്സും അതാണ്. ഏറെ കാത്തിരിപ്പിനു ശേഷം ആ ബസ്സ് വന്നു പഴയ ksrtc ആയിരുന്നു. എട്ടുമണി ആയിക്കാണും മദ്യപാനികളുടെ വിഹാര സമയമായി അപ്പോള്‍ ബസ്സ് ആകെ കൂടി ബഹളമയം തന്നെ ആയിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് !!



ബസ്സിന്‍റെ ഹെഡ്‌ ലൈറ്റ്‌ രണ്ടും കത്തുന്നില്ല ഫ്യൂസ് ആയതാണോ കണക്ഷന്‍ പോയതാണോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഒന്നു രണ്ടു മണിക്കൂര്‍ പോകണം എന്ത് ചെയ്യും ബസ്സിലുണ്ടായിരുന്നവരുടെ ഭഹളം വര്‍ദ്ധിച്ചു. ഒടുവില്‍ ഡ്രൈവര്‍ സഹികെട്ടപ്പോള്‍ ടോര്‍ച്ചിനു വേണ്ടി ആവശ്യപ്പെട്ടു. ബസ്സിനു മുന്‍പില്‍ ഇരു വശങ്ങളിലും രണ്ടുപേര്‍ ടോര്‍ച്ച്‌ അടിച്ചു പിടിച്ചു. ഇടയ്ക്ക് ടോര്‍ച്ചിനു പ്രകാശം കുറഞ്ഞു ഡ്രൈവര്‍ക്ക് ദേഷ്യം അപ്പോള്‍ യാത്രക്കാരുടെ ചീത്തവിളിയും ഒന്നും പറയേണ്ട പൊടിപൂരം തന്നെ. ഒരു വിധം പ്രധാന റോഡില്‍ എത്തി മറ്റൊരു ബസ്സ് വന്നു.

യാത്രക്കാരെല്ലാം ആ ബസ്സില്‍ കയറി അപ്പോള്‍ കണ്ടക്ടറുടെ കമന്റ്,എല്ലാവരും ടിക്കെറ്റ് എടുക്കണം കുറച്ചു സമയം ശാന്തരായിരുന്ന യാത്രക്കാര്‍ വീണ്ടും അലറാന്‍ തുടങ്ങി. ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്കുകളായിരുന്നു പിന്നീട്, കണ്ടക്ടര്‍ വാശി ഉപേക്ഷിച്ചു. എന്തായാലും പിന്നീട് ആ ബസ്സിനു ഹെഡ്‌ ലൈറ്റ്‌ പ്രശ്നം നമ്മള്‍ എത്താനുള്ള സ്ഥലം വരെ വന്നിട്ടില്ല.

" ബസ്സ്‌ യാത്രയ്ക്കിടയില്‍ ഹെഡ്‌ ലൈറ്റ്‌ വര്‍ക്ചെയ്യുന്നില്ലെങ്കില്‍ ഉടനടി ആശ്വാസം " ടോര്‍ച്ചിന്‍റെ പരസ്യത്തിനു വേണെങ്കില്‍ ചേര്‍ക്കാമെന്നു തോന്നിപ്പോയി.

എന്തായാലും ഒരു യാത്ര തിരിക്കുന്നതിനു മുന്പ് ടോര്‍ച്ച്‌ എടുക്കുന്നത് നല്ലതാണു എന്നൊരു ചിന്ത അന്നാണ് നമ്മള്‍ക്ക് ഉണ്ടായത്. നിങ്ങളും കരുതിക്കോളൂ ... ശുഭയാത്ര നേരുന്നു.

Friday, October 23, 2009

ചിരിയിലെ കണ്ണീര്‍പ്പുളിപ്പ്

പുതുമയുള്ളതും ആസ്വാദ്യകരവുമായ എന്തെങ്കിലും ഒന്നു കാണാന്‍ കഴിയുമെന്ന് കരുതിയാണ് ടിവിക്ക് മുന്നില്‍ ഇരുന്നത്. സാധാരണയായി കണ്ടുകൊണ്ടിരിക്കുന്ന ചാനലുകളില്‍ ഇഷ്ടപ്പെട്ടതോന്നുമില്ല തുടര്‍ന്നു ചാനലുകളോരോന്നായി മാറ്റിക്കൊണ്ടിരുന്നു ഒന്നില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, ചാര്‍ലിചാപ്ളിന്‍റെതായിരുന്നു. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം! എന്ന് പറയാറില്ലേ, അതുതന്നെ. എനിക്കിഷ്ടവുമാണ്. "ഗോള്‍ഡ്‌ റഷ്" ആയിരുന്നു. പണ്ടെന്നൊ കണ്ടുമറന്നതുപോലെ.

പഴയകാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അന്നു സ്കൂളില്‍ പഠിക്കുന്ന സമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രൊജെക്ടെര്‍ ഉപയോഗിച്ച് ചെറുസ്ക്രീനില്‍ സ്കൂളില്‍ സിനിമ കാണിക്കുമായിരുന്നു. ഒരു മാസം മുന്‍പേ തന്നെ ക്ലാസ്സ്‌ ടീച്ചര്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുമായിരുന്നു. അടുത്ത മാസം ഇത്രാം തീയതി സ്കൂളില്‍ സിനിമയുണ്ട്, അതിനായി അമ്പതുപൈസാ എല്ലാവരും വീട്ടില്‍നിന്നും കൊണ്ടുവരണം. വീട്ടില്‍ നിന്നും പൈസ കിട്ടുവാനാനെങ്കില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആയിരിക്കും തരിക. അതുകഴിഞ്ഞാല്‍ സിനിമക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. സിനിമയുടെ പെരിനോന്നും പ്രസക്തിയില്ല. കുട്ടികളെ ചിരിപ്പിക്കാന്‍ നല്ലത് ഇതായിരിക്കും എന്നു കരുതിക്കാണും സാറന്മാര്‍.

ദരിദ്രന്‍റെ കാഴ്ചക്കോണിലൂടെ ജീവിതസാഹചര്യങ്ങളെ ചിത്രീകരിക്കാനായിരുന്നു ചാപ്ലിന് എന്നും താല്‍പ്പര്യം. ദാരിദ്ര്യമാണ് ചാപ്ലിനെ അഭിനയരംഗത്തേക്ക്‌ എത്തിച്ചത് തന്നെ അതുകൊണ്ട് ദാരിദ്ര്യത്തിന്‍റെ വിഷമസന്ധികളും ചിരിയുടെ പൊട്ടിത്തെറിയുടെയിടയിലും ചാപ്ലിന്‍ ചിത്രങ്ങളിലൊക്കെ തലനീട്ടുന്നത് കാണാം.

ഏകാന്തനായി മലമുകളിലേക്കു നടന്നു കയറുന്ന ഭാഗ്യാന്വേഷിയുടെ വേഷത്തിലാണ് ചാപ്ലിനെ കണ്ടുമുട്ടുന്നത്. ഒരു കരടിയില്‍നിന്നും രക്ഷപെട്ടു ബ്ലാക്ക്‌ ലാര്‍ടെര്‍ എന്ന കുറ്റവാളിയുടെ കൂടാരത്തില്‍ എത്തിച്ചേരുന്നു. അവിടെ തടിയനായ ഒരുവന്‍ എത്തിച്ചേരുന്നു ജിം. പിന്നീട് ഭക്ഷണാന്വേഷണത്തിന് ഉള്ള തയ്യാറെടുപ്പാണ്. മൂന്നുപേരും നറുക്കെടുപ്പ് തീരുമാനിക്കുന്നു. ബ്ലാക്ക്‌ ലാര്‍ടെര്‍ക്കാണ് കുറിവീണത്‌. ഭക്ഷണം തേടിയിറങ്ങിയ അയാള്‍ക്ക്‌ രണ്ടു നിയമ പാലകരുമായി ഏറ്റുമുട്ടേണ്ടിവന്നു. ജിമ്മും ചാപ്ലിനും ഏറെനേരം കാത്തിരുന്നു ബ്ലാക്ക്‌ തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ചാപ്ലിന്‍ തന്‍റെ ബൂട്ടുതന്നെ പുഴുങ്ങി ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവിടെയും " കയൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍ ". ബൂട്ടിന്‍റെ "മാംസളമായ" ഭാഗം മുഴുവന്‍ തടിയനും ശക്തനുമായ ജിം ചാപ്ലിനില്‍ നിന്നും പിടിച്ചു വാങ്ങുന്നു. ആണികളും, സോളും, ലേസും വിശിഷ്ട ഭക്ഷണമായി കണ്ടു ആസ്വദിച്ചു കഴിക്കുന്ന ചാപ്ലിന്‍.

ചിന്താ ശൂന്യനായ ആളുകളില്‍ മാത്രമേ ചിരിയുടെ മധുരം നിറയൂ. വിവേകശാലികള്‍ക്ക് ആ രംഗം കണ്ണീരിന്‍റെ പുളിപ്പാണ് നിറയ്ക്കുക. അബലനായ ചാപ്ലിന് ബലവാനായ ജിമ്മിന്‍റെ ആര്‍ത്തിപൂണ്ടുള്ള തീറ്റി ഒരുതരം ഭയത്തോടെ നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. നിരവധി സംഭവവികാസങ്ങള്‍ക്ക് ശേഷം ജിമ്മും ചാപ്ലിനും ധനികരായിത്തീരുന്ന ശുഭാന്തത്തിലാണ് കഥ അവസാനിക്കുന്നത്‌.

ചാപ്ലിന്‍ ചിത്രങ്ങള്‍ ചിന്തയുടെ അകത്തളത്തിലേക്കു പ്രവേശിക്കാതെ ചിരിയുടെ പുറത്തളങ്ങളിലാണ് പ്രതിഷ്ടിക്കപ്പെടുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടാവും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടംപിടിക്കാതിരുന്നതും. അറിയില്ല. ചിരി എന്നതു അന്യന്‍റെ വേദനയാണ്. സ്വന്തം വേദനകളെ മറച്ചുകൊണ്ട്‌ സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യാന്‍ ഒരു പക്ഷെ ചാപ്ലിന് മാത്രമേ സാധിക്കൂ. വെറും തട്ടിതടയലുകളും, ഉരുണ്ടുവീഴലും അമളികളുനര്‍ത്തുന്ന ചിന്താശൂന്യമായ ചിരിമാത്രമാണെങ്കില്‍ കാലദേശാതിവര്‍ത്തികലായി നിലനില്‍ക്കില്ലായിരുന്നു.

'ദാരിദ്ര്യത്തിന്‍റെ തത്ത്വശാസ്ത്രത്തിനു കാറല്‍മാര്‍ക്സ് തത്ത്വശാസ്ത്രത്തിന്‍റെ ദാരിദ്ര്യത്തിലൂടെ മറുപടി പറഞ്ഞെങ്കില്‍, ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും തത്ത്വശാസ്ത്രത്തെ ലളിതമായും അതിതീവ്രമായും അവതരിപ്പിക്കുകയാണ് ചാപ്ലിന്‍ ചെയ്തത് എന്ന് എനിക്കു തോന്നുന്നു. വെറും തോന്നലുകലായിരിക്കാം'.

Monday, October 19, 2009

മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളും

മുത്തശ്ശിക്കു ആരോടും വഴക്ക് പറയാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. പ്രത്യേകിച്ച് എന്നോട്, തലതെറിച്ചവന്‍, അസുരവിത്ത്‌ ... എന്നാല്‍ മറ്റുള്ളവര്‍ മുത്തശ്ശിയുടെ താളത്തിനൊത്ത് തുള്ളും. മറ്റൊന്നുമല്ല പഴയ വിശ്വാസം മുറുക്കെപ്പിടിക്കുന്നു.

അന്നു രാവിലെ കാക്കയുടെ കരച്ചില്‍ നീണ്ടുനിന്നപ്പോള്‍ മുത്തശ്ശി അമ്മയോട് പറഞ്ഞിരുന്നു ഇന്ന് ആരോ വരുന്നുണ്ട് രണ്ടുപേര്‍ക്കുള്ള അരി കൂടുതലിട്ടോളൂ. പറഞ്ഞത് അച്ച്ചട്ടം കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ ഒരാള്‍ വന്നു. മുത്തശ്ശി ദൂരെനിന്നും കണ്ടെന്നുതോന്നുന്നു.

എടാ.. ഉമ്മറത്തു ആരോ വന്നിരിക്കുന്നു നീ പോയി നോക്കിയെ.. ഒരുകിണ്ടീം വെള്ളവും കൊണ്ടുകൊടുക്കൂ. അയാള്‍ കാല്‍കഴുകി കിണ്ടി ഏല്പിച്ചു. ഞാനത് യഥാ സ്ഥാനത്ത് വയ്ക്കുകയും ചെയ്തു.

ഉടനെ മുത്തശ്ശി, കിണ്ടിയുടെ വാലെങ്ങോട്ടാടാ.. തിരിച്ചു കിഴക്കോട്ടു വയ്ക്കെടാ " തലതെറിചവന്‍ ". ഞാന്‍ അയാളുടെ സംസാരം കേള്‍ക്കാന്‍ വാതില്‍പ്പടിയുടെ മുകളില്‍ചെന്നുനിന്നു. അപ്പോള്‍, വാതില്‍പടിയുടെ മുകളിലാണോടാ നില്‍ക്കുന്നത് താഴെ നില്‍ക്കെടാ. ഞാന്‍ ഇറങ്ങി ചുമര്‍ ചാരി തലയില്‍ കൈവച്ചു നിന്നു,
മുത്തശ്ശി ദേഷ്യത്തോടെ ഇവിടെ ആരെങ്കിലും മരിച്ചോ.. തലയില്‍ നിന്നും കൈയ്യെടുക്കെടാ. ങാ .. ഇക്കണക്കിനാണെങ്കില്‍ എന്നെ തമ്പുരാന്‍ വേഗം മുകളിലോട്ട് വിളിക്കും ഉറപ്പാ ...

എനിക്ക് തോന്നി മുത്തശ്ശിക്കു നാല് കണ്ണുണ്ടോ. കുശലം പറയുന്നതിനിടെ ഇതൊക്കെ എങ്ങിനെയാ കാണുന്നത്. പ്രായമേറുമ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും കൂടികൂടി വരുന്നുണ്ടോ.

സന്ധ്യക്ക്‌ വിളക്കുവയ്ക്കാറായാല്‍ ആകപ്പാടെ ഒരുതിരക്കാന്, എനിക്കുതോന്നും ഇന്നുമാത്രമേ ഉള്ളൂ ഇതോക്കെ ലോകം അവസാനിച്ചോ? വീടും പരിസരവും വൃത്തിയാക്കാന്‍ നിര്‍ദ്ദേശം കൊടുക്കലും, അഥവാ ഇത്തിരി വൈകിപ്പോയാല്‍ ഇരുത്തി പൊറുപ്പിക്കില്ല. അനുജത്തിയാണേല്‍ 'കീരിയും പാമ്പും'പോലെയാണ് രണ്ടുപേരും.

സന്ധ്യാനാമം ചോല്ലാനിരുന്നാല്‍ കുട്ടികള്‍, നമ്മളെല്ലാവരും വിളക്കിനു മുന്പിലിരുന്നു ആഴ്ചകളും, പക്കങ്ങളും, ഗുണഗോഷ്ടങ്ങളും... തെറ്റിയാല്‍ മുത്തച്ഛന്‍റെ വക ശകാരം, ആ കുറച്ചു സമയം മാത്രമേ മുത്തഛനു കിട്ടൂ. ആസമയത്ത് മുത്തശ്ശി അടുക്കള ഭരണമായിരിക്കും.

രാത്രിയായാല്‍ അറിയാതെന്കിലും ഒന്ന് ചൂളം വിളിച്ചാലോ ഉടനെ കേള്‍ക്കാം. ആരാത് ചൂളം വിളിക്കുന്നത്‌ ഇഴജന്തുക്കള്‍ കടന്നുവരാന്‍, ഇത് കേള്‍ക്കുമ്പോള്‍ തോന്നും ഇഴജന്തുക്കള്‍ ചൂളം വിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ഓടിവരാന്‍. ഇനി അറിയാതെന്കിലും അടുക്കളയില്‍ നിന്നും പാത്രം തെന്നി വീണാലോ, ഉടനെ തുടങ്ങും ദു:ശകുനം എന്തോ കഷ്ടകാലം വരാന്‍ പോകുന്നു എന്നൊക്കെ.

വീട്ടിലാരെങ്കിലും വരാന്‍ വൈകിയാല്‍, അവര്‍ വന്ന ശേഷം മാത്രമേ മുത്തശ്ശി എന്തെങ്കിലും കഴിക്കൂ.. വഴീലുടെ കന്നുംനട്ടിരിക്കുന്നുണ്ടാവും പാവം അത്ര സ്നേഹവുമായിരുന്നു എല്ലാവരോടും.

ഒരുനാള്‍ അനുജന്‍ വീട്ടില്‍നിന്നും അമ്മയോട് വഴക്കടിച്ചായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും എത്തിയില്ല. അമ്മയ്ക്ക് ഒരുപ്രശ്നവുമില്ലായിരുന്നു. അപ്പുറത്തെ ചെറുക്കന്‍റെ വീട്ടില്‍ പോയിക്കാണും, മുത്തശ്ശിയുടെ ഇടയ്ക്കിടെയുള്ള ചോദ്യങ്ങള്‍ക്ക് അമ്മയ്ക്ക് മറുപടിപറഞ്ഞു മടുത്തു, മുത്തശ്ശി വഴിയില്‍ നോക്കിയിരിക്കുകയാണ്, ഇടയ്ക്ക് കണ്ണുനീരും വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനവന്നു. സാധാരണ മുത്തശ്ശിയാണ് തുടക്കം കുറിക്കുക. അന്ന് മുത്തശ്ശി ഒരക്ഷരം മിണ്ടീലാ. ഞാന്‍ കരുതി അല്‍പ്പ സമയം മുന്‍പേ കണ്ടിരുന്ന മുത്തശ്ശി തന്നെയാണോ ഇത്.

ആയിടയ്ക്കാണ് ചിറ്റമ്മയുടെ അസുഖം കൂടുതലെന്ന് പറഞ്ഞു ചിറ്റപ്പന്റെ മകന്‍ വന്നത്. കേള്‍ക്കേണ്ട താമസം ഒരു കെട്ടും തയ്യാറാക്കി യാത്രയ്ക്ക് ഒരുങ്ങി നിന്നു. നമ്മള്‍ക്കൊക്കെ അത്ഭുതമാണ് എങ്ങിനെ ഇത്രപ്പെട്ടെന്നു തയ്യാറായി പുറപ്പെട്ടു.

ഒന്ന് രണ്ടു തവണ വീട്ടില്‍ നിന്നും വഴക്കുപറഞ്ഞു ദേഷ്യം വന്നപ്പോള്‍ വീട്ടില്‍ നിന്നും " വാക്കൌട്ട് "നടത്തി ഇളയമ്മയുടെ വീടില്‍പോയിരുന്നു. പിറ്റേന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും. ഓരോ തമാശ ...

ഇപ്രാവശ്യം മുത്തശ്ശി പൊയ്ക്കഴിഞ്ഞപ്പോള്‍ തികച്ചും ശൂന്യത, ഇടയ്ക്കിടെ അമ്മ പറയുന്നുണ്ടായിരുന്നു, എന്തൊക്കെ പറഞ്ഞാലും മുത്തശ്ശി ഇല്ലാത്ത ഈ വീടിനു ഒരനക്കവുമില്ല ഒച്ചയുമില്ല. എനിക്കും അങ്ങിനെ തന്നെയായിരുന്നു ഒരു വീര്‍പ്പു മുട്ടല്‍. പിറ്റേന്ന് തന്നെ മുത്തശ്ശി തിരിച്ചു വന്നു.

വരും വഴിയില്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു ഈ തുളസിത്തരയിലെ തുളസിക്ക് വെള്ളം ഒഴിച്ചില്ലേ ഇത് മുഴുവനും വാടിയിരിക്കുന്നു. ഒരു വകയ്ക്കു കൊള്ളാത്തവര്‍, തിന്നുമുടിച്ചു നടക്കുന്നു ....

Tuesday, October 13, 2009

മദ്യവും മധുരാക്ഷിയും



അധാര്‍മ്മികത്തിന്‍റെ പ്രതിരൂപമായ ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു.

ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു, അന്നു മുഴുവന്‍ സമയവും വീട്ടിലിരുന്നു മടുപ്പു പിടിച്ചപ്പോഴാണ് സുഹൃത്തിന്‍റെ കാര്യം മനസ്സിലേക്കു കടന്നു വന്നത്. അവനാണെങ്കില്‍ കലയെ സ്നേഹിക്കുന്നവനും കൂടാതെ സിനിമകളെ ക്കുറിച്ച് വിശകലനം ചെയ്യാന്‍ നിപുണനും. എന്തും മുഖം നോക്കാതെ പറയുന്ന പ്രകൃതം. അവനെ കണ്ടിട്ടും നാളേറെയായി.

ഇഷ്ടന്‍ മുഴുമദ്യപാനിയായിരുന്നു അതുകൊണ്ടുതന്നെ ഔചിത്യ രഹിതനും. രാത്രിയേറെ കഴിഞ്ഞു അറിഞ്ഞതേയില്ല അടുത്തിറങ്ങിയ ചലച്ചിത്രത്തിലെ "വങ്കത്തെ" ക്കുറിച്ച് വായതോരാതെ സംസാരിച്ചു കൊണ്ടിരിക്കയാണ് അവന്‍.
അത് തന്നെയാണ് പ്രകൃതവും. മുഴുമിപ്പിക്കാതെ ശ്രോതാവിനെ വിടുകയുമില്ല.

ഇടയ്ക്ക് മദ്യക്കുപ്പിയെ നോക്കി " ഛെ..ഛെ " എന്ന ശബ്ദമുണ്ടാക്കി ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടു,
വീട്ടിനകത്തേക്ക്‌ തലയിട്ടുകൊണ്ടു വിളിച്ചു പറഞ്ഞു " മോളേ " ഇങ്ങുവന്നെ,
ഒരു പത്തു പതിനഞ്ചു വയസ്സുപ്രായമുള്ള പെണ്‍കുട്ടി അകത്തുനിന്നും അവന്റെ അടുത്തു വന്നു നിന്നു.

സുഹൃത്ത്‌- മോളേ രണ്ടു ഡ്രം വാങ്ങി വാ സ്നേഹത്തോടെ ..
അവള്‍ കുപ്പിയും പണവും എടുക്കാന്‍ അകത്തേക്ക് കയറിചെന്നപ്പോള്‍ ഞാന്‍ എതിര്‍ത്തു.

"പെണ്‍കുട്ടിയല്ലേ, കൂടാതെ കൂരിരുട്ടും ഈ സമയത്ത് ചാരായ ഷാപ്പില്‍ അയക്കുന്നത് ശരിയല്ല"

സുഹൃത്ത്- അത് സാരമില്ല, ഷാപ്പ്‌ ദൂരെയല്ല നീ വരുമ്പോള്‍ കണ്ടില്ലേ !!
ആവളവിലാണ് അയാള്‍ കൈചൂണ്ടിക്കാണിച്ചു പറഞ്ഞു, എന്നും വാങ്ങാറുള്ളതാണ്.

" നിങ്ങള്‍ കൂടിപ്പോകുക അല്ലെങ്കില്‍ ഞാന്‍ വാങ്ങിത്തരാം മകളെ അയക്കരുത്‌ " ഞാന്‍ നിര്‍ബന്ധിച്ചു.

ഇതിനകം പെണ്‍കുട്ടി റോഡിലിറങ്ങി കഴിഞ്ഞിരുന്നു. ഉടനെതന്നെ തിരിച്ചെത്തുകയും ചെയ്തു.
അവളുടെ കൂടെ സുന്ദരിയായ യുവതിയും, അകലെ നിന്നും കാലിനണിഞ്ഞ മണിച്ചങ്ങലയുടെ ശബ്ദം കേട്ടിരുന്നു. അവളുടുത്ത ഉടയാടകള്‍ " മിസ്സ്‌ വെള്‍ഡ്‌ " പോലും പിന്നില്‍ നില്‍ക്കേണ്ടിവരും എന്ന് തോന്നിപ്പോയി.

യുവതി- ഞാന്‍ പറഞ്ഞില്ലേ നിങ്ങളോടെ മകളെ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് അയക്കരുതെന്നു. അവിടെനിന്നു ഒരു കുടിയന്‍ കുട്ടിയെ കയറിപ്പിടിച്ചു, അവര്‍ പിറകെവന്നപ്പോള്‍ കുട്ടിയെ രക്ഷിക്കണമല്ലോ അതുകൊണ്ടാണ് കൂടെ വന്നത്. വിടര്‍ന്ന കണ്ണുകള്‍ കൂടുതല്‍ മിഴിച്ചുകൊണ്ട് യുവതി പറഞ്ഞു. ഉടനെ പോകുകയും ചെയ്തു.

മധുരമൊഴി " മധുരാക്ഷി " തന്നെ ഞാനിതുവരെ അവളെ ഇവിടെ കണ്ടില്ലല്ലോ "

കള്ളു ഷാപ്പുകാരന്‍റെ ഭാര്യയാണ് സുഹൃത്ത്‌ പറഞ്ഞു.

ഞാന്‍ അത്ഭുതപ്പെട്ടു പോയി ഷാപ്പുകാരനെ കണ്ടിരുന്നു ഒരു " കരുമാടിക്കുട്ടന്‍ " ഇതെങ്ങിനെ സംഭവിച്ചു,
" പാറക്കെട്ടിനുള്ളില്‍ റോസാപ്പൂവോ "

സുഹൃത്ത്‌ - അയാളുടെ ഭാര്യമാരിച്ചിട്ടു അഞ്ചു വര്‍ഷമായി മകനാണെങ്കില്‍ മുപ്പതഞ്ഞു വരും പ്രായം പുരനിറഞ്ഞു നില്‍ക്കുന്നു. ഒരുനാള്‍ മകന് വേണ്ടി പെണ്ണുകാണാന്‍ പോയ തന്ത പെണ്ണിനെ കണ്ടപ്പോള്‍ തന്നത്താന്‍ കാമാസക്തനായി അവളെ അടിച്ചോണ്ടു വന്നതാണ് പോലും. അന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനോട് പറഞ്ഞത് ചന്തയ്ക്കു " മീന്‍ വാങ്ങാന്‍" പോയതാണെന്ന്. അത് കഴിഞ്ഞു കൂടെക്കൂടെ ഇവളെ കാണാന്‍ പോകുകയും. ഒരുനാള്‍ വരുമ്പോള്‍ കൂടെ ഈ സാധനവും ഉണ്ടായിരുന്നു. ഒരുകണക്കില്‍ ശരിതന്നെയല്ലെ നല്ല " കിളിമീന്‍ " തന്നെയല്ലേ !!
അവളുടെ മുന്കാലചരിത്രം എനിക്കറിയില്ല. ഇങ്ങിനെയാണെങ്കില്‍ അറിഞ്ഞിട്ടെന്താ കാര്യം ?

നല്ല " ബെസ്റ്റ് ഫാമിലി " ഞാന്‍ പറഞ്ഞു.

ഇടയ്ക്ക് ചാരായഷാപ്പില്‍നിന്നും കള്ളുകുടിയന്മാരുടെ ഒച്ച ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു.
ഇടയിലൊരുത്തന്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു " ടച്ചിങ്ങ്സ്‌ " ഒന്നുമില്ലേ മോളെ !!!

സുഹൃത്ത്‌ - അവളില്ലേ !! അതിനാണല്ലോ അവള്‍ " തൊടാനും പിടിക്കാനും " വേറെ ലൈസന്‍സ് വേണോ ?
" പീഢനം " എന്ന വാക്ക് കണ്ടുപിടിച്ചതുതന്നെ ഇവളുമാര് കാരണമാണെന്ന് തോന്നുന്നു. ആണുങ്ങളുടെ ക്ഷമയ്ക്കും ഒരു പരിധിയില്ലേ .. ഹ ഹാ ... അയാള്‍ ചിരിച്ചു.

പിന്നെ അവള്‍ ഇന്നേവരെ ഈവീട്ടില്‍ മുന്‍പേ വന്നിട്ടില്ല. ഇന്നെന്തോ ! ചിലപ്പോള്‍ ഒരു " ഇര " യെകണ്ടിട്ടാകും സുഹൃത്ത്‌ ചിരിച്ചു കൊണ്ട് ശ്രിംഗാരഭാവത്തില്‍ മുഖത്തൊരു ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

ഞാനാണെങ്കില്‍ രാത്രിയില്‍ കുട്ടിയെ ചാരായം വാങ്ങാന്‍ അയച്ചതില്‍ പ്രതിഷേധിച്ചു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു. ഞാന്‍ ഓര്‍ത്തു തന്‍റെ പിതാവും ചാരായത്തിനുവേണ്ടി ഉറക്കത്തിനിടെ വിളിച്ചു ഉണര്‍ത്തി പറഞ്ഞയച്ചതാനല്ലോ ? അങ്ങിനെയാണെങ്കില്‍ ചങ്ങാതിയുടെ വീട് ഉപേക്ഷിക്കുമ്പോള്‍ എന്റെ വീടും ഉപേക്ഷിക്കെണ്ടതല്ലേ. ഓരോന്നും മനസ്സില്‍ പറഞ്ഞു നടന്നവിടെ നിന്നും ഇറങ്ങി നടന്നു.

നന്നേ ഇരുട്ടിയിരുന്നു, രാത്രി പതിനൊന്നായി ക്കാനും. നേരത്തെ ഇറങ്ങിയതനുകാരണം വിളക്കൊന്നും കരുതിയുമില്ല.
പോകുന്നവഴി ചാരായ ഷാപ്പില്‍ നിന്നും " മധുരമൊഴി " ഉയര്‍ന്നു "

ഏയ്‌ .. ഏയ്‌ .. ഇങ്ങു വന്നെ ' ടോര്‍ച്ച് " എടുത്തോളൂ ... നാളെ എത്തിച്ചാല്‍ മതി. മുന്‍പേ വന്ന യുവതിയായിരുന്നു.

" വീട്ടില്‍ ഭാര്യ പോലും ഇങ്ങിനെ അഭിസംബോധന ചെയ്തതായി ഓര്‍ക്കുന്നില്ല "

ഞാന്‍ ഒരു നിമിഷം അവിടെ നിന്നു. ഉടനെ കേള്‍ക്കാത്ത ഭാവത്തില്‍ കൂടുതല്‍ വേഗത്തില്‍ വീട്ടിലോട്ടു നടന്നു. അപ്പോള്‍ ഷാപ്പില്‍ നിന്നും യുവതി ഉറക്കെ പറഞ്ഞു.

" ഓ .. ഒരു പുണ്യാളന്‍ വന്നിരിക്കുന്നു " ... ഇതുകേട്ട് കള്ളുകുടിയന്മാര്‍ ഉറക്കെ ചിരിക്കുന്ന ഒച്ച ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്നു.

വാല്‍ക്കഷ്ണം: നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണി മുറവിളി കൂട്ടുന്ന സംഘടനകള്‍, എന്തിനുവേണ്ടി ?, ഇവിടെ ഇത്രയും കള്ളുകുടിയന്മാരെ ഇവള്‍ ഒരുത്തിയാണ് നിയന്ത്രിക്കുന്നത്. അല്‍പ്പം സൗന്ദര്യം കൂടിയുണ്ടെങ്കിലോ പിന്നെന്തു വേണം. പകലന്തിയോളം പണിചെയ്തുവരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തിരി രുചിയുള്ള ശാപ്പാട് ഉണ്ടാക്കികൊടുതെന്കില്‍ എന്നാശിച്ചു പോകുന്നു. ഉപയോഗിക്കുന്ന ഉടയാടകളും കുറഞ്ഞുകുറഞ്ഞു കൊണ്ടിരിക്കയല്ലേ, ഒരു പരിധിവരെ പീഡനങ്ങള്‍ക്ക് കാരണം ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും ഉത്തരവാദിത്തമില്ലേ !!!!

Friday, October 9, 2009

തേക്കടി, നിന്നെ തിരിച്ചരിയാനെന്തു വഴി

ആഴങ്ങളിലേക്കിറങ്ങി
മറഞ്ഞ അച്ഛനും അമ്മയും
ഉടയവരും

ഇണകളുടെ അടക്കം
പറച്ചിലുകളും, പ്രണയസാകഷ്യവും
പകര്‍ന്നാ സ്വദിച്ച നീയും,
നിന്റുടലിനോട് ചേര്‍ത്തു.

ആഴക്കയങ്ങളില്‍നിന്നും
ചാവു ചുമന്നു വന്നവരകന്നു
പോകും മുന്‍പു മറ്റൊരു
ശവം കൂടി പെട്ടി
യിലടക്കുന്നവരുടെ
അച്ചടക്കം

ഇനിയും നിന്നെ തിരിച്ചറിയാ
നെന്തു വഴി, അല്ല
നരാധമന്മാരുടെ കൊടും
ചെയ്തികളില്‍ പാവം നീ
എന്തു പിഴച്ചു ...

മരണത്തിനുമേല്‍
മറിഞ്ഞു വീണു കിടപ്പാണ്
ആയുസ്സിന്‍റെ ഘടികാരം

നിന്‍റെ ദീനരോദനവും
വിതുമ്പലും
ആരു കാണാന്‍
ആരു കേള്‍ക്കാന്‍ ...

Thursday, October 8, 2009

ബുദ്ധന്‍ ഇപ്പോഴും ചിരിക്കുന്നു ...



രാജകിരീടവും, ചെങ്കോലും എല്ലാ സുഖഭോഗ ആഡംഭര ജീവിതവും പരിത്യജിച്ചും കൊണ്ടും,
അന്തപ്പുരത്തില്‍ നിന്നും തുടര്‍ന്ന യാത്ര ഒടുവില്‍ ഒരു 'ബോധി' വൃക്ഷത്തിന്റെ താഴെയാണ് ചെന്നവസാനിച്ചത്‌. ആ തപസ്സിനോടുവില്‍ ഉണ്ടായ ബോധോധയത്തിനു ശേഷമാണല്ലോ സിദ്ധാര്‍ത്ഥന് ശ്രീ ബുദ്ധന്‍ എന്ന പേരുവന്നതും. മഹാനായി തീര്‍ന്നതും പിന്നീട് മതവും ഉണ്ടായല്ലോ.

എന്റെ പരിമിതമായ അറിവിലും ചിന്തയിലും ഉള്ള കാര്യങ്ങള്‍ പങ്കുവേക്കാമല്ലോ !! തെറ്റാണെങ്കില്‍ ക്ഷമിച്ചേക്കൂ...

ഒരു പാതിരാത്രിയില്‍ തണുത്തുവിറയ്ക്കുന്ന കൂരിരുട്ടില്‍ അത്രയും കാലം തന്റെ പ്രാണനെ പ്പോലെ സ്നേഹിച്ച പ്രിയതമ യശോധരയെയും പോന്നോമനമകനെയും തനിച്ചാക്കി അദ്ദേഹം ലോകത്തിന്റെ ദു:ഖകാരണം തേടി വീട് വിട്ടിറങ്ങുന്നു. കേവലം ഒരു സ്ത്രീയുടെ, സ്വന്തം കുഞ്ഞിന്റെ അമ്മയുടെ ദു:ഖം പൂര്‍വ്വ ധ്യാനത്തിലൂടെ കഴിഞ്ഞില്ലെങ്കില്‍ ഈ പ്രപഞ്ചത്തിലെ സകലജീവജാലങ്ങളുടെയും ദു:ഖഹേതു കണ്ടെത്തുവാനെങ്ങിനെ സാധിക്കും, പത്തുമാസം ചുമന്നു പ്രസവിച്ചു വലുതാക്കിയ തന്റെ അമ്മയെ തനിച്ചാക്കി അവരുടെ വിഷമതകളും ആവശ്യങ്ങളും നിരാകരിച്ചു കൊണ്ട് ലോകത്തിലെ എല്ലാ അമ്മമാരുടെയും വിഷമങ്ങള്‍ മനസ്സിലാക്കുവാനും, അവരുടെ കഷ്ടപ്പാടുകള്‍ അറിയുവാനും, കണ്ണീരോപ്പാനും പുറപ്പെടുന്നതിന്റെ ഔചിത്യം എന്താണ് !!!? ... അതിനു എന്തര്‍ത്തമാണ് ഉള്ളത് !!??...

( പോയകാലങ്ങളിലുള്ള രാഷ്ട്രീയക്കാരും അങ്ങിനെതന്നെയായിരുന്നില്ലേ ?.. സ്വന്തം വീട്ടുകാരെയും അവരുടെ പ്രശ്നങ്ങളില്‍ നിന്നും അകന്നുനിന്നു നാടു നന്നാക്കാന്‍ പുറപ്പെടുന്ന അവസ്ഥ ! ഇതൊക്കെ തന്നെയല്ലേ ബുദ്ധനും ചെയ്തുവന്നത്. "സഖാവ് ബുദ്ധന്‍" കേള്‍ക്കാന്‍ ഒരു സുഖവും തോന്നുന്നു. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയം സ്വന്തം കാശുവീര്‍പ്പിക്കാനും കുടുംബം വെളുപ്പിക്കാനും. )

തന്റെ ധ്യാനത്തിലൊടുവില്‍ ബുദ്ധനു "ബോധോധയമുണ്ടായി". കാരണങ്ങള്‍ പലതും അദ്ദേഹം കണ്ടെത്തിയെങ്കിലും പ്രധാനമായത് " ആഗ്രഹമാണ് എല്ലാ ദു:ഖത്തിന്റെയും കാരണം " ആണല്ലോ. ലോകജനതയോടെ അരുളിച്ചെയ്തു എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കൂ നിങ്ങളുടെ ദു:ഖം "പമ്പ" കടക്കും. എന്നാല്‍ ആഗ്രഹം തന്നെയല്ലേ എല്ലാ സന്തോഷങ്ങള്‍ക്കും നിദാനം. അവയുടെ പൂര്‍ത്തീകരണത്തിലൊടുവിലാണല്ലോ സന്തോഷവും നമുക്കു ഉണ്ടാകുന്നതും. "ഏതുകാര്യമെടുത്താലും". അതിനു വന്‍വൃക്ഷത്തിന്റെ തണലിലിരുന്നു തപസ്സു ചെയ്യേണ്ടുന്ന കാര്യമെന്ത്? ആഗ്രഹമില്ലെന്കില്‍ ജീവിതം തന്നെയില്ലല്ലോ !!

പണ്ട് "പരാശര മുനി" പറഞ്ഞതുപോലെ നിങ്ങള്‍ എല്ലാം പരിത്യജിച്ചു സന്ന്യാസിമാരെ പ്പോലെ കായ്ഖനികളും ഭക്ഷിച്ചു ധ്യാനത്തില്‍ മുഴുകൂ സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം നിങ്ങളുടെ മുന്നില്‍ തുറക്കും, മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ ബൈബിളിലും പറഞ്ഞിരിക്കുന്നത് അത് പണ്ടത്തെക്കാലം.

ഇന്നാണെങ്കില്‍ സന്ന്യാസിമാരായി വീട്ടില്‍നിന്നും പുറത്തിറങ്ങിയാല്‍ നാടുകാര്‍ സന്ന്യാസിമാരുടെ പുറത്തു " പൊതുയോഗം " കൂടില്ലേ. "സം ന്യാസി" എന്നാല്‍ എല്ലാം ത്യചിക്കുന്ന എന്നല്ലേ, അതിനു ഇന്നാരാ തയ്യാറാകുക, അതിനാണല്ലോ സ്വാമിമാരാകുന്നത്, അതിന്റെ ആവശ്യമില്ലല്ലോ ... പേരല്ലേ മാറ്റെണ്ടൂ ...!!!

ആഗ്രഹമില്ലാത്ത ബുദ്ധനു സന്തോഷിക്കാം,യശോധരയ്ക്ക് ബുദ്ധന്റെ യാത്രയാല്‍ ആഗ്രഹങ്ങള്‍ ഒന്നും കാണുകയും ഇല്ല. തുല്യ ദു:ഖിതര്‍.

ബുദ്ധന്‍ രാജസിംഹാസനം ഉപേക്ഷിച്ചായിരുന്നു അന്ന് ഇറങ്ങിത്തിരിച്ചത്,
ഇന്നോ "കസേരാ" സനം ഉപേക്ഷിക്കുന്ന ആരാണ് ഉള്ളത്.

ചിലപ്പോള്‍ ഇന്നത്തെ ആള്‍ക്കാരുടെ പണത്തിനുള്ള വെപ്രാളവും മത്സരവും അങ്ങ് അകലെനിന്നും ബുദ്ധന്‍ കണ്ടു ചിരിക്കുന്നുണ്ടായെക്കാം..

ബുദ്ധന്‍ പറഞ്ഞ കാര്യം തന്നെ ഞാനും എടുക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍ മനസ്സില്‍ താലോലിക്കാം നിറവെറുമ്പോള്‍ സന്തോഷത്തോടെ ഈ ലോകത്തില്‍ പറന്നു നടക്കാം...
അവിവേകമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊറുക്കണേ ബുദ്ധാ...

! ! ! ബുദ്ധം ശരണം ഗച്ചാമി ! ! !

Monday, October 5, 2009

" സ്വപ്നം സോഫ്റ്റ്‌വെയര്‍ "

(കണ്ണൂര്‍ ഗ്രാമഭാഷയിലുള്ള സംഭാഷണങ്ങളാണ് കുറച്ചു നാടന്‍ ആകാലോ)

വൈകുന്നെരായപ്പോ തോന്നി ഒന്ന് പുറത്തിറങ്ങികറങ്ങ്യാലോ പുറത്താണേല്‍ അടിപൊളി കാലാവസ്ഥയും പിന്നൊന്നും ആലോചിച്ചില്ല ഷര്‍ട്ടും പാന്റ്സും വലിച്ചിട്ടു ചുമ്മാ വഴീലിറങ്ങി നടന്നപോളാണ് ബസ്റൊപിന്റെ തൂണില്‍ പിടിച്ചു ഒരുത്തന്‍ ചരിഞ്ഞു നോക്കുന്നത്,

ഇവനെട്യോ 'കണ്ടമാതിരി' ഉണ്ടല്ലോ ഈ ചുള്ളനെ .. ആലോചിച്ചങ്ങനെ കുറച്ചുനേരം ...

(( ഈ സമയം തലച്ചോറ് അതിന്റെ പണി മുറക്കെ ചെയ്യുന്നുണ്ടായിരുന്നു. പഴയ ഡിസ്ക് ഒക്കെ പ്ലേചെയ്തു റിവൈന്റ്‌ ചെയ്തു കൊണ്ടിരുന്നു, പെട്ടെന്ന് നിര്‍ത്തി ... ഇതാ മോനെ നീ തലപുകയുന്ന സംഗതി അവന്റെ പേര് മാഞ്ഞു പോയി എന്നാലും അവനൊരു പ്രത്യേക കേസാ, പാവം സ്വപ്നം കാണില്ല ))

അതെ, അന്ന് എട്ടിലോ, ഒന്‍പതിലോ ആണ് അവനും ഞാനും ഒരുമിച്ചു ക്ലാസിലായിനുന്നു,
മലയാളം സാര്‍ ക്ലാസില്‍ സ്വപ്നത്തെ കുറിച്ചു തകര്‍ക്കുകയാണ്, ഒരു തമാശക്കെന്നോണം ഒരു ചോദ്യം
സ്വപ്നം കാണാത്തവരാരെന്കിലും ഉണ്ടോടാ ഇവിടെ ..

ഈ പുള്ളിക്കാരന്‍ ചാടി എഴുന്നേറ്റുനിന്നു ഞാന്‍ കണ്ടില്ലാ സാര്‍ !!!

നീ ഇതുവരെ സ്വപ്നം കണ്ടില്ലേ അതോ നീ ഷൈന്‍ ചെയ്യാനാണോ,
നീ എന്താ കുമ്പകര്‍ണനാണോ,

സാറാനേല്‍ നല്ല തമാശക്കാരനായിരുന്നു.
(( "ഞങ്ങള്‍ ഒരു ഇരട്ടപ്പേരും സാറിനിട്ടിരുന്നു "സൂപ്പര്‍ ചന്ദ്രന്‍ " എന്ത് പറയുമ്പോഴും സൂപ്പര്‍ ചേര്‍ക്കല്‍ ഒരു ഹരമായിരുന്നു സാറിന് ഒട്ടു മിക്ക സാറന്മാര്‍ക്കും ഇരട്ടപ്പെരിടുക ഒരു ഹോബിയും ആയിരുന്നു ഞങ്ങള്‍ക്ക് " ))

സത്യായിട്ടും ഞാന്‍ കണ്ടില്ല സാര്‍,... അവന്‍ സാറിനോട് സത്യം ചെയ്യാനും തുടങ്ങീട്ടോ ...
ആ പരിപാടിക്ക് ശേഷം പിള്ളേരൊക്കെ അവന്‍ പോകുന്നത് കാണുമ്പോള്‍ ..
എടാ സ്വപ്നം കാണാത്ത ജീവിയേതാ ..... ക്ലു തരാം എന്നൊക്കെ ..
ഇത്രയൊക്കെ ഓര്‍മ്മയുള്ളൂ ...

ഞാന്‍ അവന്റെ അടുത്തു പോയി ചോദിച്ചു,
നീ എവിടെയാ ഇഷ്ടാ ... എന്നെ മനസ്സിലായോ ... ആകെ മാറിയല്ലോ

കുറച്ചു സമയം എന്നെ മിഴിച്ചു നോക്കി ..
ഡാ... നീ പഴയ സ്വപ്നല്ലേ ... അവന്‍ പെട്ടെന്നൊരു ചിരി ചിരിച്ചു,

ഞങ്ങള്‍ പഴയ കൊച്ചുവര്‍ത്താനങ്ങള്‍ പങ്കിട്ടു പോകാന്‍ നേരം ചോദിച്ചു അതിനു ശേഷം നീ സ്വപ്നം കണ്ടിരുന്നോ ...

അവന്‍- ഇല്ലാ "ഇഷ്ടാ" ഇതുവരെ കണ്ടില്ല ... എന്തൊരു കഷ്ടാ ...

ഞാന്‍ സമാധാനിപ്പിച്ചു ദു:സ്വപ്നം കണ്ടുഞെട്ടൂലല്ലോ ....എന്നാലും .. എന്റെ മനസ്സില്‍ പറഞ്ഞു മധുര സ്വപ്‌നങ്ങള്‍ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ ... പാവം.

കുശലങ്ങള്‍ക്കു ശേഷം ഞാനവിടെ നിന്നും നടന്നു നീങ്ങി ... പോകുന്ന വഴി ഞാന്‍ ഓര്‍ക്കുകയായിരുന്നു,

ബ്രഹ്മാവ്‌ തന്റെ തിരക്കു കാരണം ഇവനെ സൃഷ്ടിക്കുമ്പോള്‍ സ്വപ്നം കാണുവാനുള്ള സോഫ്റ്റ്‌വെയര്‍ സീഡി ഇന്‍സ്ടോള്‍ ചെയ്യാന്‍ വിട്ടുപോയതാണോ,
അതോ ഉറക്കത്തില്‍ വല്ല വൈറസും കടന്നു ഇറര്‍ സംഭവിച്ചതാണോ ....

ചിന്തയുടെ ഓരോരോ തോന്നിയാസങ്ങള്‍....

Friday, October 2, 2009

മന്ത്രി പുംഗവന്മാരുടെ ചെലവു ചുരുക്കല്‍ " ഗിമിക്ക് "



നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമാണല്ലോ ഇന്ന് ... എല്ലാവര്ക്കും ഗാന്ധിജയന്തി ആശംസകള്‍ നേരുന്നു.

രാജ്യത്തെ പിടികൂടിയ കടുത്ത വരള്‍ച്ചയും, ക്ഷാമവും, വിലക്കയറ്റവും കണക്കിലെടുത്തു കൊണ്ട് കേന്ദ്രമന്ത്രിമാരും, പാര്ടിനെതാക്കളും ചെലവു ചുരുക്കാന്‍ തയ്യാരായിരിക്കുകയനല്ലോ ! അതോ കോണ്ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന കേട്ടതു കൊണ്ടോ !

ദിവസം ഇരുപതുരൂപ പോലും വരുമാനമില്ലാത്ത എണ്‍പതു കോടിയിലധികം പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന രാജ്യമാണു നമ്മുടേത്. അന്തിയുറങ്ങാന്‍ ഒരു കൊച്ചുകൂരപോലും ഇല്ലാത്ത പതിനായിരങ്ങള്‍ വേറെയും, പലരും വരള്‍ച്ചയും, പട്ടിണി ആത്മഹത്യയും കൊണ്ട് ശ്വാസംമുട്ടി മരിക്കുമ്പോള്‍ പ്രജാവത്സരരായ മന്ത്രിപുംഗവന്മാര്‍ ഒരു ദിവസത്തെ താമസത്തിന് ഒരു ലക്ഷം രൂപചെലവുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തകര്‍ത്തു ജീവിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസത്തെ താമസത്തിനു കേന്ത്രമാന്ത്രിമാരായ എസ്‌. എം കൃഷ്ണയും, നാട്ടുകാരനായ ശശിതിരൂരും ചെലവക്കിയതു ഒരു കോടി രൂപയാണ്! എസ്‌. എം കൃഷ്ണ അന്തിയുറങ്ങിയ പ്രസിടന്ഷ്യല്‍ സ്യൂടിന്റെ ദിവസചാര്‍ജ് ഒരു ലക്ഷം രൂപ !! അവരുടെ വിശദീകരണം സ്വന്തം പോക്കറ്റില്നിന്നാനെന്നും - ശശിതിരൂര്‍ ബ്ലോഗിലെഴുതിയത് വായിച്ചിരുന്നോ? നിങ്ങള്‍ ...
" വിശുദ്ദ പശുക്കളോട് ഐക്യദാഡ്യം പ്രഖ്യാപിച്ചു തന്റെ അടുത്ത കേരള യാത്ര
പോത്ത്‌വണ്ടിയിലായിരിക്കുമെന്നു "


രാഹുല്‍ ആണെങ്കില്‍ ഒരുപടികൂടി താഴോട്ടിറങ്ങി , തീവണ്ടിയില്‍ സാധാരണ സ്ലീപ്പറില്‍ യാത്രതീരുമാനിച്ചു. മമതാബാനര്‍ജി സ്വതേ ലളിതമായിരുന്നു ജീവിതം പോലും ഇനി എന്താണെന്ന് കണ്ടറിയേണം കാറൊക്കെ ഉപേക്ഷിച്ചു നടന്നു പോകാന്‍ ശഠിക്കുമോ അവര്‍ !!!

രാഷ്ട്രപതിമാരില്‍ മഹാ "ഗാന്ധിയനായിരുന്നു " ശങ്കര്‍ദയാല്‍ശര്‍മ അദ്ദേഹം പോലും കാലാവധി കഴിഞ്ഞപ്പോള്‍ രാഷ്ട്രപതിഭവന്‍ വിട്ടോഴിയണമെങ്കില്‍ സ്വന്തം ഭാവനനവീകരണത്തിന് നാല്‍പ്പതു ലക്ഷം രൂപ പോരുതിവാങ്ങിയ ചരിത്രവും ഇവിടുണ്ട്. പതിഞ്ചാം ലോക്സഭയിലെ മത്സരിച്ചുജയിച്ച എം പി മാറില്‍ പകുതിയിലധികം പേരും കോടീ ശ്വാരന്മാരന്. ജനങ്ങളുടെ ചെലവില്‍ ഒരുപിടി കോടീശ്വരന്മാര്‍ക്ക് ദാരിദ്രഭാരതത്തില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കാനുള്ള ഏര്‍പ്പാടായി അധികാരം മാറിയിരിക്കെ വിമാനത്തിലും, തീവണ്ടിയിലും, സാധാരണക്കാരെ ശല്യം ചെയ്തു മന്ത്രി പുംഗവന്മാര്‍ പരിവാരസമേതം നിരക്കുകുറഞ്ഞ സീറ്റുകളില്‍ യാത്രചെയ്തതുകൊണ്ട് എന്ത് നേടാന്‍ !!! ???

ഡ്രൈവര്‍മാര്‍ക്കും, പാരവുകാര്‍ക്കും പാചകക്കാര്‍ക്കും തോട്ടംനോക്കികലടക്കം ഒരുവന്പടയെ തന്നെ തീറ്റിപൊറുപ്പിക്കുമ്പോള്‍ ചെലവുചുരുക്കലിന്റെ പേരിലുള്ള ഇത്തരം കോപ്രായങ്ങള്‍ ആര്‍ക്കു ബോധ്യപ്പെടുത്താനാണ് ... രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കാതെ ലക്ഷണചികിത്സ എത്രത്തോളം ഫലപ്രതമാണ്,

നമ്മുടെ സ്വന്തം നാട്ടിലെ ഗോഡ്സ്‌ ഓണ്‍ കന്ട്രിയിലെ കാര്യം തന്നെ എടുക്കാം പ്രജാവത്സലനായ പാവം മാവേലിയുടെ ഭരണത്തെ പുകഴ്ത്തി പറഞ്ഞു നാടിന്റെ ചരിത്രത്തെയും, എളിമയെയും മഹത്വത്തെയും എളിമയെയും വര്‍ണ്ണിച്ചുകൊണ്ടു വാചാലനാകുമ്പോഴും ചിലവുച്ചുരുക്കലിന്റെ പേരിലുള്ള ഇത്തരം "രാജ ഗിമിക്കുകള്‍" ആരുടെ കണ്ണില്‍ പൊടിയിടാനാണ് ....

മാറിമാറിവരുന്ന തിരഞ്ഞെടുപ്പുകളില്‍ എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇന്നാട്ടിലെ നമ്മള്‍ പ്രജകള്‍ തന്നെയല്ലേ .....

Wednesday, September 30, 2009

ജപ്പാന്‍ ടൈ (കോണകം)



ആവശ്യമുള്ള സാധനങ്ങള്‍
നീളമുള്ള കോട്ടന്‍ തുണി - (50% പോളിയസ്റെര്‍ ആയാലും മതി), കളര്‍ നിങ്ങളുടെ അഭിരുചിപോലെ
നൂല്‍ - സെലക്ട്‌ ചെയ്ത തുണിയുടെ നിറമുള്ളത് (100% കളര്‍ മാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

എടുക്കേണ്ട അളവുകള്‍
അരവണ്ണം, ഇടുപ്പുവണ്ണം, അരമുതല്‍ പാദം വരെയുള്ള നീളം

തയ്ക്കുന്നവിധം
നിങ്ങള്‍ വാങ്ങിച്ച തുണി (അരവണ്ണം 20 -30 ഇഞ്ചു ഉള്ളവര്‍ക്ക് 2 മീറ്റര്‍, 30 - 60 വരെ
ഉള്ളവര്‍ക്കു 4 മീറ്റര്‍) തറയിലോ, മേശയുടെ മുകളിലോ നിവര്‍ത്തി വിരിച്ച ശേഷം, തെക്കു പടിഞ്ഞാറു കോണില്‍ നിന്നും ട്രയാങ്കിള്‍ ഷേപ്പില്‍ മുറിച്ചെടുക്കുക (pic 1- കാണുന്നപോലെ) ഇതിന്റെ ഇരു ഭാഗങ്ങളിലും എമ്ബ്രോയിടരി ചെയ്യാന്‍ സാധിക്കുമെന്കില്‍ വളരെ നല്ലത് കൂടുതല്‍ ഭംഗിയാക്കാം. അതിനുശേഷം 10 ഇഞ്ചു വീതിയും അരമീറ്റര്‍ നീളത്തില്‍ തുണി മുറിച്ചെടുത്ത് (pic 2- കാണുന്നപോലെ) തയ്ച്ചു പിടിപ്പിക്കുക ബാക്കി വരുന്ന തുണിയുടെ അരികില്‍ നിന്നും ഒരു ഇഞ്ചു വീതിയില്‍ അവരവര്‍ക്കു വേണ്ടുന്ന നീളത്തില്‍ വെട്ടിയെടുത്ത ശേഷം മടക്കിതയ്ക്കുക (നാട എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്) ഈ നാട നേര്‍പ്പകുതിക്ക് (pic 2) വച്ചു തയ്ക്കുക, തയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണം നാടയുടെ വീതി ഒരു സെന്റീമീറ്റര്‍ കൂടാന്‍ പാടില്ല. ഇത്രയും ആയാല്‍ നിങ്ങളുടെ മുന്നില്‍ ഒരു മനോഹര ജപ്പാന്‍ ടൈ (കോണകം) റെഡി.




ഇതിന്റെ ഗുണങ്ങള്‍
ഏതു കാലാവസ്ഥയിലും, ഏതു പ്രായക്കാര്‍ക്കും, ഏതു രാജ്യക്കാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത, കൂടാതെ രാത്രിയിലും പകലും ഒരുപോലെ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്, കൂടാതെ കളരി അഭ്യാസികള്‍ക്കു ഇതൊരു വരധാനമാണ്.
(ദിനംപ്രതി മാറിവരുന്ന പുതുപുത്തന്‍ പരിഷ്കാരങ്ങളുടെ ഇടയില്‍പെട്ട് പഴയ തലമുറകളില്‍ തിളങ്ങി നിന്ന ഈ രൂപം നാമാവശേഷമായി മാരിക്കൊണ്ടിരിക്കയാണ് ഇങ്ങിനെ പോയാല്‍ വരും തലമുറക്കാര്‍ ചിത്രം കണ്ടു ത്രിപ്തിപ്പെടെണ്ടിവരും)


ഡിസൈനര്‍ മിസ്സ്‌ കൌപീല (അമേരിക്കയിലെ ലോസഞ്ചലസ്സില്‍ വച്ചു നടന്ന വെള്‍ഡ്‌ ഫാഷന്‍ ഷോയിലെ (WFH) ഈവര്‍ഷത്തെ കിരീടം നേടിയിരുന്നു)

വിലാസം
മിസ്സ്‌ കൌപീല
പുളിയറകോണകം
തിരുവനന്തപുരം - 99

Saturday, September 26, 2009

പാഠം ഒന്ന്‌, ഒരു കുടം പൊന്ന്‌...

''എന്റെ പൊന്നേ നിശ്ചേതനമായ ഒരു ലോഹത്തിന്റെ പേരാണല്ലോ''

പവന്റെ വില പന്തീരായിരത്തിലെത്തുന്നു. പഴയ കേരളത്തിലെ ആനയുടെ വില. 'പൊന്നേ' എന്നു വിളിക്കുമ്പോള്‍ പണ്ടത്തേക്കാള്‍ മുഖം തെളിയുന്നു പ്രണയിനികള്‍ക്ക്‌. 'പാഠം ഒന്ന്‌, ഒരു വിലാപം' എന്ന ചിത്രത്തില്‍ രണ്ടാം ഭാര്യയെ മെരുക്കിത്തരാന്‍ ആദ്യഭാര്യയെ 'പൊന്നേ' എന്നു വിളിക്കുന്നു, നായകന്‍. അവള്‍ അവിശ്വാസത്തോടെ നോക്കുന്നു അയാളെ. ''ശരിക്കും ഞാന്‍ പൊന്നാണോ, ശരിക്കും?'' അവളുടെ അവിശ്വാസം ദിവസം ചെല്ലുന്തോറും അധികരിക്കുകയാണ്‌.
സ്വര്‍ണം, ഭംഗിയുള്ള, പ്രിയമുള്ള എന്നെല്ലാമാണ്‌ ശബ്ദതാരാവലിയില്‍ പൊന്നിന്‌ അര്‍ഥം പറഞ്ഞിരിക്കുന്നത്‌. മലയാളിയുടെ സ്‌നേഹപ്രകടനങ്ങളില്‍ ഏറ്റവും മാറ്റുള്ള പദമാണ്‌ പൊന്ന്‌. 'പൊന്നുടയാതെ'പോലെ അഭിമാനത്തെ സ്‌പര്‍ശിച്ച മാടമ്പിപ്പദമില്ല. പൊന്നുങ്കട്ടേ, പൊന്നുംകുടമേ, പൊന്നേ എന്നൊക്കെ വിളിക്കപ്പെടുമ്പോള്‍ സ്വന്തം മൂല്യത്തെത്തന്നെയാണ്‌ വിളിക്കുന്നതെന്ന്‌
വിളിക്കപ്പെടുന്നവര്‍ കരുതുന്നു. തന്റെ പരിഗണനയുടെ മൂര്‍ധന്യത്തെയാണ്‌ വെളിവാക്കുന്നതെന്ന്‌ വിളിക്കുന്നവരും. പൊന്നു വിളയുന്ന പാടമെന്നും പൊന്നും ചിങ്ങമാസമെന്നും പൊന്‍വെയിലെന്നും മലയാളി ആത്മഹര്‍ഷത്തോടെ പറയുന്നു. ''പൊന്നുപോലെ നോക്കാം'' എന്നതില്‍ക്കവിഞ്ഞ ഒരു വാഗ്‌ദാനവും മലയാളിപ്പെണ്‍കുട്ടികള്‍ക്ക്‌ വേണ്ട. കേമം എന്നതിന്റെ പര്യായപദംതന്നെയായി മാറി.

മലയാളത്തില്‍ പൊന്ന്‌. പൊന്നുമായിച്ചേര്‍ന്ന്‌ തിളങ്ങിയ സമസ്‌തപദങ്ങള്‍ അനവധിയുണ്ട്‌, മലയാളത്തില്‍. പൊന്‍കിണ്ടി, പൊന്നാങ്ങള, പൊന്നളിയന്‍, പൊന്നമ്പലം, പൊന്നാട..... ''പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവെ'' എന്നെഴുതിയാണ്‌ വൈലോപ്പിള്ളി പഴത്തിന്റെ മൂല്യത കാട്ടിയത്‌. ഹിന്ദുക്കളുടെ ദൈവങ്ങളെല്ലാം കലശലായ പൊന്‍ഭ്രമമുള്ളവര്‍. പൊന്നിന്റെ കൊടിമരം, പൊന്‍തലേക്കെട്ട്‌ കെട്ടിയ ആനകള്‍, പൊന്‍തിടമ്പുകള്‍. പൂവുപോലും പൊന്നില്ലെങ്കില്‍ മാത്രം. ''പൊന്നില്‍ക്കുളിച്ച രാത്രി'' പോലുള്ള പ്രയോഗങ്ങള്‍ക്ക്‌ എന്തൊരു ശ്രുതിസുഖമെന്ന്‌ ആ വരിയുള്ള ചലച്ചിത്രഗാനം. ''പൊന്നരിവാളമ്പിളി'' എന്നായിരുന്നല്ലോ നമ്മുടെ കവിസ്സഖാവുപോലും രോമാഞ്ചംകൊണ്ടത്‌.'പൊന്നു വിളയിക്കുന്ന' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആലങ്കാരികം മാത്രമാണ്‌, കേരളത്തില്‍. ലോകത്തില്‍ ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കൂടിയ സ്വര്‍ണ ഉപഭോഗകേന്ദ്രമാണ്‌ കേരളം.

വര്‍ഷം ഏതാണ്ട്‌ 200 ടണ്‍ സ്വര്‍ണം കേരളം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത്‌ അമേരിക്ക പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നതിന്റെ പാതിയോളം വരുമെന്നും 'സ്വര്‍ണകേരളം' എന്ന പുസ്‌തകത്തില്‍ കെ. ജോര്‍ജ്‌ വര്‍ഗീസ്‌ പറയുന്നു. പൊന്ന്‌ ഉത്‌പാദിപ്പിക്കാത്ത, പൊന്ന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന, കമനീയമായ ജ്വല്ലറികള്‍ നാള്‍തോറും പെരുകുന്ന കേരളക്കരയെ 'ഗോള്‍ഡ്‌സ്‌ ഓണ്‍ കണ്‍ട്രി' എന്നാണ്‌ വിളിക്കുന്നത്‌. സ്‌ത്രീകളെ ഉത്തേജിപ്പിക്കാന്‍ പൊന്നാണ്‌ കേരളത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നത്‌. എത്ര പാവങ്ങളാണ്‌ മലയാളികള്‍ എന്ന്‌ പൊന്നേ വിളികൊണ്ട്‌ വികാരഭരിതമായ കേരളീയകിടപ്പറകള്‍ പറഞ്ഞുതരും. പൊന്നിന്റെ അഭാവവും പൊന്നിനോടുള്ള അത്യാര്‍ത്തിയും കേരളത്തിലേതുപോലെ നിലനില്‍ക്കുന്ന ദരിദ്രദേശങ്ങളിലെ ഭാഷകളിലേക്കല്ലാതെ ഇംഗ്ലീഷിലേക്ക്‌ 'പൊന്നിന്‍കുടമേ' പ്രയോഗം (ബഷീര്‍) എങ്ങനെ വിവര്‍ത്തനം ചെയ്യുമെന്ന്‌ വിവര്‍ത്തകന്‍ കുഴങ്ങുന്നു. മറ്റു ജോലികള്‍ ചെയ്യാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍ 'പൊന്‍പണിക്കാര്‍' പണിക്കുപോകാതെ പട്ടിണി കിടക്കുന്നുവെന്ന്‌ 'സ്വര്‍ണകേരളം' നിരീക്ഷിക്കുന്നുണ്ട്‌. 'പൊന്നായിത്തീരുക' എന്നതത്രെ മലയാളിയുടെ മോക്ഷം (കടല്‍കടന്നും).

തൊട്ടതൊക്കെ പൊന്നാക്കുന്ന നടന്‍, തൊട്ടതൊക്കെ പൊന്നാക്കുന്ന കര്‍ഷകന്‍, തൊട്ടതൊക്കെ പൊന്നാക്കിയ വ്യവസായി എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഒരു ദുരന്തപരിണാമത്തെക്കൂടി സൂചിപ്പിക്കുകയാണ്‌ നാം എന്നു നാമറിയുന്നുണ്ടോ? ഈ പ്രയോഗം എവിടെനിന്നു വന്നുവെന്നോ, ആ കഥയില്‍ തൊടുന്നതൊക്കെ പൊന്നാവുന്നത്‌ ഒരു ഭാഗ്യമായിട്ടല്ല, കെണിയായിട്ടാണ്‌ ആവിഷ്‌കൃ തമായിരിക്കുന്നത്‌.

തൊടുന്നതൊക്കെ സ്വര്‍ണമാവുന്നൊരു വരം മെഥാസ്‌ നേടുന്നു. മുന്നില്‍ക്കണ്ടതൊക്കെ തൊട്ട്‌ അയാള്‍ സ്വര്‍ണമാക്കി. നാണയങ്ങള്‍, കോപ്പകള്‍, വിളക്കുകള്‍, പാത്രങ്ങള്‍, തൂണുകള്‍, ചുവരുകള്‍, അലങ്കാരവസ്‌തുക്കള്‍... ദാഹം തോന്നിയപ്പോള്‍ അയാള്‍ പോയെടുത്ത പാത്രം സ്വര്‍ണമായി. പക്ഷേ, അതിലെ വെള്ളവും സ്വര്‍ണമായി. ഭക്ഷണത്തില്‍ അയാള്‍ തൊട്ടതും അതു സ്വര്‍ണമായി. ഭാര്യയെ അയാള്‍ തൊട്ടു, അവളൊരു സ്വര്‍ണവിഗ്രഹമായി. അയാളെ നോക്കി പേടിച്ചുനില്‍ക്കുന്ന ഒരു സ്വര്‍ണവിഗ്രഹം. താന്‍ തൊടുന്നതൊക്കെ നിശ്ചേതനമായ ഖരവസ്‌തുക്കളാവുകയാണെന്നു കണ്ട്‌, താന്‍ തൊടുന്നതൊക്കെ നിശ്ചലമാവുകയാണെന്ന്‌ കണ്ട്‌ അയാള്‍ ഭീതിദനായി. എല്ലാം മരിച്ചു സ്വര്‍ണമായിത്തീരുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാധ്യമമാവുകയാണ്‌ താനെന്നുകണ്ട്‌ അയാള്‍ നടുങ്ങി. ''തൊട്ടതൊക്കെ പൊന്നായിപ്പോകട്ടെ'' എന്നൊരു ശാപമല്ലേ താന്‍ നേടിയെടുത്തത്‌? (നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌ ഒരു വരത്തിനല്ല, ഒരു ശാപത്തിനാണെന്ന്‌ ആരും പറഞ്ഞുതരാത്തതെന്ത്‌?) ആഗ്രഹിച്ചാല്‍ പൊന്നാവാത്തതിലാണ്‌ അനുഗ്രഹമുള്ളതെന്ന്‌, മഹിമയുള്ളതെന്ന്‌ അയാളറിഞ്ഞു. താന്‍ നഷ്‌ടപ്പെടുത്തിയ ലോകത്തിന്റെ ചൈതന്യം അയാളറിഞ്ഞു. മനുഷ്യന്‌ മാറ്റാനാകാത്ത ചിലതുള്ളതുകൊണ്ടുകൂടിയാണ്‌ ലോകം
ഇത്ര വിസ്‌മയകരം എന്നയാള്‍ അറിഞ്ഞു. തൊട്ടതൊക്കെ ജഡമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍നിന്ന്‌ തന്നെ അനുസരിക്കാത്ത ലോകത്തെ ഓര്‍ത്ത്‌ അയാള്‍ ഖേദിച്ചുകൊണ്ടിരുന്നു. അസാധ്യതയോളം വലിയ സാധ്യതയില്ലെന്നും അയാള്‍ക്കു ബോധ്യപ്പെട്ടു.

ഭാരതീയരുടെ ഭസ്‌മാസുരന്റെ കഥയും ടോള്‍സ്റ്റോയിയുടെ 'ഒരാള്‍ക്കെത്ര ഭൂമി വേണം' എന്ന കഥയും മെഥാസിന്റെ കഥതന്നെ. ആഗ്രഹിച്ചത്‌ നേടാന്‍ കഴിയുന്നവന്റെ ദുരന്തത്തെക്കുറിച്ചുള്ള കഥകളാണിവ. ബഷീറിന്റെ ഒരു കഥയില്‍ 'ഈ മണല്‍ത്തരിയത്രയും സ്വര്‍ണമാവട്ടെ' എന്നു കല്‌പിക്കുന്നുണ്ട്‌ അതിലെ നായകന്‍. ദൈവമേ, അങ്ങയുടെ അനന്തമായ മഹത്വം അതു സ്വര്‍ണമായില്ല എന്ന്‌ അറിയുന്നുണ്ട്‌.

മെഥാസിന്റെ വരം കിട്ടിയാല്‍ തുള്ളിച്ചാടുന്നവരാണ്‌ കേരളത്തിലെ രക്ഷിതാക്കളെല്ലാം. അടുത്തുകൂടി പോകുന്നവരെയൊക്കെ തൊട്ട്‌ സ്വര്‍ണമാക്കി മകള്‍ക്കുള്ള ആഭരണങ്ങള്‍ പണിയും അയാള്‍. ഇനിയും എത്ര കിളച്ചാലാണ്‌, എത്ര കട്ടാലാണ്‌, എത്ര പാഞ്ഞാലാണ്‌, എത്ര ഉന്തിയാലാണ്‌ ആവശ്യമായ പൊന്നാവുക എന്നല്ലേ ദൈനംദിന കേരളീയര്‍? അവികസിത രാജ്യങ്ങളിലെ മനുഷ്യര്‍ ആഭരണത്തിനും ചമയങ്ങള്‍ക്കും ചെലവഴിക്കുന്നതിന്റെ ചെറിയൊരംശമേ വികസിതരാജ്യങ്ങളിലെ മനുഷ്യര്‍ ചെലവഴിക്കുന്നുള്ളൂ. മലയാളിസ്‌ത്രീക്ക്‌ നാണംമാറ്റാന്‍ വസ്‌ത്രങ്ങള്‍ മാത്രം പോരാ. മേലാസകലം സ്വര്‍ണം വേണം. അവള്‍ക്ക്‌ ഒരു 'കനകമയമൃഗം'തന്നെയാവണം. ലോകത്തിലെ ഏറ്റവും വിരൂപയായ സ്‌ത്രീ എടുത്താല്‍പൊന്താത്ത ആഭരണങ്ങളുമായി നില്‍ക്കുന്ന കേരളീയവധുവല്ലേ?

Tuesday, September 15, 2009

ഇ മെയിലിനുള്ളിലെ ഡോളര്‍മഴ




അധാര്‍മ്മീകത കൊടികുത്തി വാഴുന്ന ഇന്നത്തെ ലോകത്തില്‍ ഈ ഒരു ചെറു വിവരണം അത്ര പ്രസക്തവും വായനാസുഖവും കിട്ടാനിടയില്ല. പരിപൂര്‍ണമായും വ്യാജമാണ് ഇതെന്നും മനസ്സിലാക്കിയ ശേഷമാണ് ഇതിന്റെ നിഗൂഡമായ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിതനായത്,കപടതന്ത്രങ്ങളുടെ ഗതിവിഗതികള്‍ അറിയുവാനുള്ള ഒരു ജിജ്ഞാസ മനസ്സില്‍ കടന്നു കൂടി എന്നു പറയാം. ഒരു നേരമ്പോക്കായി മാത്രം കരുതിയിരുന്ന ഒരു കാര്യം ഗൌരവപൂര്‍ണമായിതീരുമ്പോഴുള്ള അവസ്ഥ,നിങ്ങളും ഒരു നേരമ്പോക്കയിമാത്രമേ കാണാവൂ ...

പലരും കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചു വിട്ടുകളയുന്ന ഒരു കാര്യമാണിത്, ഒരു fake മെസ്സെജിന്റെ കാര്യമാണു, ഇതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിചെന്നാല്‍ എന്തൊക്കെയാ കാണുവാന്‍ സാധിക്കുക നമ്മുടെ ചിന്തയ്ക്ക് തന്നെ അതീതമാണിത് എന്നും തോന്നിപ്പോകും.

ഒരു ദിവസം രാവിലെ, സാധാരണയായി മെയില്‍ ചെക്കുചെയ്യുന്നത് എല്ലാവരും രാവിലെ ഓഫീസില്‍ ചെന്നയുടനെ ആണല്ലോ … അന്നും ഞാന്‍ മെയില്‍ നോക്കുകയായിരുന്നു എന്നത്തേതും പോലെ കുറച്ചു സുഹൃത്തുക്കളുടെ വിവരങ്ങള്‍, അതിനിടെ കാപിറ്റല്‍ ലെറ്ററില്‍ ഒരു മെസ്സേജ്, അതിന്റെ ഉള്ളടക്കം ഇതാണ് " നിങ്ങള്‍ ഇ - മെയില്‍ വിജയി ആയിരിക്കുന്നു 25,000 ഡോളര്‍ നിങ്ങള്‍ക്കു സമ്മാനമായി കിട്ടിയിരിക്കുന്നു". സെലക്ട്‌ ചെയ്തു ഡിലീറ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് യാദൃശ്ചികമായി എന്റെ സുഹൃത്ത്‌ പുറകില്‍ തട്ടി വിളിച്ചത് ഒപ്പം മെയിലും ശ്രദ്ധിച്ചു, കാരണം മെയിലില്‍ ഒരു കാഷ് വൌച്ചര്‍ എന്നു തോന്നിക്കുന്ന ഇമേജും ഉണ്ടായിരുന്നു. മെയില്‍ മുഴുവനായും വായിച്ചു തീര്‍ത്തപ്പോള്‍ എന്തായാലും ഒന്നു പിന്തുടര്‍ന്നാല്‍ എന്താ, വ്യാജവുമാണ്‌ കള്ളന്മാരുടെ കള്ളത്തരങ്ങള്‍ അറിയാലോ, തിരിച്ചൊരു മെയില്‍ അത്രയല്ലേ ഉള്ളൂ, അന്നു വൈകുന്നേരം ഒരു നല്ല മറുപടിയും വച്ചു പിടിപ്പിച്ചു, അപ്പോഴും ഒരു തമാശ, അത്രമാത്രമേ ഇതിനെ കണ്ടുള്ളൂ .

പിറ്റേന്നു രാവിലെ തന്നെ അതിന്റെ മറുപടിയും കിട്ടി ഒരു ഒന്നൊന്നര പേജ് ഉണ്ടായിരുന്നു, ഇതിലെ ഉള്ളടക്കം ഇതായിരുന്നു, ഞങ്ങള്‍ എല്ലാവര്‍ഷവും e-meyil contest നടത്താറുണ്ട്‌, തിരഞ്ഞെടുക്കുന്ന firstprize 25,000 ഡോളര്‍ രണ്ടുപേര്‍ക്കും, second അഞ്ചുപേര്‍ക്ക് 20,000 ഡോളറും trird പത്തുപേര്‍ക്ക് 10000 ഡോളറും etc .. ഇങ്ങിനെ പോകുന്നു സമ്മാനങ്ങളുടെ പ്രവാഹം, ഇതില്‍ ഒന്നാമത്തേത് എനിക്കു കിട്ടി എന്നത് സന്തോഷ പൂര്‍വ്വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു. (കിട്ടുന്ന എല്ലാവര്‍ക്കും ഒന്നാം സമ്മാനമായിരിക്കുമല്ലോ) അതോടൊപ്പം ഈ തുക പതിനഞ്ചു ദിവസത്തിനകം സമ്മാനം ലഭിച്ചവര്‍ക്ക് കിട്ടിയിരിക്കണം എന്നും ഇങ്ങിനെ പോകുന്നു.

ഗൂഗിളുകാര്‍ക്ക് ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നപോലെയാണ് അവരുടെ കാര്യങ്ങള്‍, അല്ല അവരെയും പറ്റിക്കുകയാണല്ലോ ഈ വിരുതന്മാര്‍ … അയച്ചുകൊടുത്ത മെയിലിനു മറുപടി അരമണികൂറിനുള്ളില്‍ തന്നെ തിരിച്ചു വരുന്നു. ഇങ്ങിനെ എത്ര പേര്‍ക്കു അവര്‍, കൂതറകള്‍ അയച്ചുകാണും, ആയിരം പേര്‍ക്കാണെങ്കില്‍ വെറും പത്തുപേരുടെ response മതിയല്ലോ മെയില്‍ ആയതിനാല്‍ ആരും അറിയാനും പോകുന്നില്ല അറിയിക്കാതിരുന്നാല്‍, ആ അതുപോകട്ടെ നമ്മുടെ നാടകത്തിലേക്കു കടക്കാം.
എന്തായാലും ഇത്രത്തോളം എത്തിയല്ലോ ഒരു കൈനോക്കി കളയാം എന്നും കരുതി. കച്ചകെട്ടി പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു. അവര്‍ക്കുള്ള മറുപടിയില്‍ ഇങ്ങിനെയും ചേര്‍ത്തു, സമ്മാനത്തുക ഈ വിലാസത്തില്‍അയച്ചാല്‍ മതി എനിക്കു കിട്ടും പിന്നെ കുറച്ചു എഴുതി സുഖിപ്പിക്കുകയും ചെയ്തു, എന്താ കിട്ടിയാല്‍ എത്രയാ ഓ.. വിശ്വസിക്കാന്‍ കൂടി പറ്റുന്നില്ല. ഗള്‍ഫില്‍ എന്തിനാ ജോലി ചെയ്യുന്നത് നമ്മുടെ നാടു തന്നെ വാങ്ങാമല്ലോ ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതായി.

പിന്നെയാ ക്ലൈമാക്സിലേക്ക് നീങ്ങുന്നത്‌ …

ഞങ്ങള്‍ ഈ കാശു കൊറിയര്‍ ആയിട്ടാണ് അയക്കുന്നത് ഷിപ്പിലാണ് വരുന്നത്, europian രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് വരുന്നത് ഒരാഴ്ചയെങ്കിലും യാത്ര ചെയ്‌താല്‍ മാത്രമേ പ്രസ്തുത സ്ഥലത്തേക്ക് എത്തുകയുള്ളൂ ഷിപ്പ് ആയതിനാലാണ് ഈ താമസം, ആയതിനാല്‍ നിങ്ങള്‍ ഈ കൊറിയര്‍ സര്‍വീസ് ചാര്‍ജ് ഈ വിലാസത്തിലുള്ള കൊറിയര്‍ കമ്പനിയിലേക്ക് അയക്കണമെന്ന് വിനീതമായി താണു വീണു കേണു അപേക്ഷിക്കുന്നു. ഈ വിനീതമായ അഭ്യര്‍ഥന എപ്പോഴും കൂടെ കൊണ്ടുനടക്കുന്നവരാന് ഇവര്‍ കേട്ടോ .. വീട്ടിലും അതുപോലെ ആണെങ്കില്‍ നന്നായേനെ …അതു കൂടാതെ ഷിപ്പ് യാത്രചെയ്യുന്ന മാപ്പും ഉണ്ട്‌ കുറച്ചു ഫ്ലാഷില്‍ ചെയ്ത സംഭവവും കൂടെ ഒന്നിച്ചു അയച്ചിട്ടുണ്ട്. നിശ്ചിത സ്ഥലത്തു ടൈപ്പ് ചെയ്തു എന്റര്‍ ചെയ്‌താല്‍ ഷിപ്പ് ഇപ്പോള്‍ എവിടെ എത്തി എന്നു മനസ്സിലാക്കാം കുറെ പേര്‍ ഇതിന്റെ പുറകിലുണ്ട് എന്നു തോന്നുന്നു, ഞങ്ങള്‍ക്ക് വൈകുന്നേരം ഇതൊരു തമാശയായി, കൂടാതെ നമ്മുടെ സമയം മെനക്കെടുതുന്നത് സഹിക്കാനും പറ്റുന്നില്ല, നമ്മുടെ കമ്പനിയുടെ ബോസ്സ് ആണെങ്കില്‍ ബ്രിട്ടീഷ്‌കാരാണ്. ഈ കാര്യം ചുമ്മാ പറഞ്ഞപ്പോള്‍ ആദ്യം ടെഷ്യപ്പെടുകയായിരുന്നു വേറൊന്നുമല്ല ജോലി ചെയ്യുന്ന സമയത്താണോ ഈ പരിപാടി എന്നു വിചാരിച്ചുകാണും.

കാര്യത്തിലേക്ക് കടക്കാം. കൊറിയര്‍ കാശ് അയച്ചു കഴിഞ്ഞാല്‍ അതിന്റെ details അവര്‍ക്കു കിട്ടിയാല്‍ ഇതുമായുള്ള ബന്ധം വിടുമെന്നു ഊഹിക്കവുന്നതല്ലേ ഉള്ളൂ. അന്നത്തെ മെയിലില്‍ ഇങ്ങനെ എഴുതി എനിക്കു കിട്ടാനുള്ള കാശു ഇത്ര ആണല്ലോ നിങ്ങളുടെ കൊറിയര്‍ ചാര്‍ജ് കഴിച്ചുള്ള കാശു എനിക്കു അയച്ചു തന്നാല്‍ മതി, ന്യായ മായകാര്യമാണല്ലോ, ഞങ്ങള്‍ അയക്കുന്ന കാശു brake ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല , അതുകൊണ്ട് മുഴുവന്‍ കാശും അര്‍ഹതപെട്ട ആള്‍ക്കാര്‍ക്ക് എത്തിക്കണം എന്നതാണു വ്യവസ്ഥ, ഹരിശ്ചന്ദ്രന്‍ പോലും പുറകില്‍ നില്‍ക്കേണ്ടിവരും എന്നു തോന്നിപ്പോയി .

ഇതിന്റെ കൂടെ id യും ചോദിച്ചിരുന്നു കാരണം കിട്ടേണ്ട ആള്‍ക്ക് തന്നെ കിട്ടണം എന്നത് കൊണ്ടാന്നു പോലും ഡ്യൂപ്ലിക്കേറ്റ്‌ id ഉണ്ടാക്കാന്‍ നമുക്കുണ്ടോ ബുദ്ധിമുട്ടു, അദ്ദേഹത്തിന്റെ id ആവശപ്പെട്ടപ്പോള്‍ ഗൂഗിള്‍ ഇമേജിലുള്ള ഒരു വെള്ളക്കാരന്റെ ഫോട്ടോയും അയച്ചു തന്നു, അവരുടെ id ചോദിച്ചപ്പോള്‍ അവരുടെ ബോസ് അവര്‍ക്കു id കൊടുക്കുന്നില്ലപോലും ..ഇപ്പോള്‍ തന്നെ കുറച്ചു ദിവസം ഇതിനു വേണ്ടി മെനക്കെട്ടു, അടുത്തദിവസം വെള്ളിയും, ശനിയും ഓഫീസ് അവധിയാണ് …

ഞാറാഴ്ച അവരുടെ മൂന്ന് മെയിലുകള്‍ ഒന്നിച്ചു വന്നു .. അവരുടെ മൊബൈല്‍ ഫോണും, വ്യാജരാജാക്കന്മാര്‍, landline ഉണ്ടാകില്ലല്ലോ .. കൊറിയര്‍ യഥാര്‍ത്ഥമാന് അല്ലാതെ കാശുകിട്ടില്ലല്ലോ അതിലെ വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല, ചിലപ്പോള്‍ അവിടത്തെ കാര്യങ്ങള്‍ക്ക് വേണ്ടി ആയിരിക്കും, ഇതിനു വേണ്ടിയുള്ള സൈറാണ് കേട്ടോ കോണ്ടാക്റ്റ് ആയിട്ട് ഈ മൊബൈല്‍ നമ്പര്‍ മാത്രം, ഓണത്തിനിടെ പുട്ട് കച്ചവടം പോലെ മറവില്‍ ഇങ്ങിനെയുള്ള ബിസിനെസ്സ്‌,
അന്നു തന്നെ ഒരു മെയിലൂടെ ഈ പരിപാടി അവസാനിപ്പിക്കാം എന്നു കരുതി. തനിക്കൊക്കെ ഈ പണിക്കു പോകുന്നതിനേക്കാള്‍ നല്ലതു മറ്റു വല്ല …………….. നും പോകുന്നതാ… (അവിടെ ചെര്‍ക്കാനുള്ളത് നിങ്ങള്‍ക്കു വിട്ടു തന്നിരിക്കുന്നു)

ഇതില്‍ വഞ്ചിതരാകുന്ന ആള്‍ക്കാരുണ്ടാകുമോ? ഇതിനെതിരെ പ്രതികരിക്കാനും വയ്യല്ലോ കാരണം അങ്ങിനെ ഒരു contest ഉം ഇല്ല എന്നതും ആരുടെ പേരില്‍ ? ഇതിനൊക്കെ മറുപടി അയക്കുന്ന നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ? ഇങ്ങനെ ഓരോരോ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോകുന്നു അതോ ഇതും ഇവന്മാരുടെ കുലത്തോഴിലാണോ ... ?? ! ! !

നാലഞ്ചു ദിനങ്ങള്‍ക്കു മുന്‍പു കൊടികയറിയ ഈ ഉത്സവാഘോഷങ്ങള്‍ക്ക് ഇന്നലെ വൈകുന്നേരമാണ് കൊടിയിറങ്ങിയത്.

Saturday, September 12, 2009

ആല്‍ത്തറയും അണ്ണാന്‍കുഞ്ഞും


ആല്‍ത്തറയില്‍ ഇട്ടിട്ടുള്ള പോസ്ടാണ്, ഒന്നിവിടെയും നിന്നോട്ടെ ...


മുന്നൂറു വര്‍ഷം മുന്‍പ് അപരിചിതനായ ഒരു വിദേശി നമ്മുടെ ഭാഷയ്ക്ക് ആദ്യ നിഘണ്ടു നല്‍കി. ഇരുന്നൂറു വര്‍ഷം മുന്‍പ് വിജ്ഞാനദാഹിയായ ഒരു വിദേശി നമ്മുടെ ജൈവവൈവിധ്യത്തെ ആദ്യമായി അപഹരിച്ചു. പശ്ചിമഘട്ടത്തിന്റെ സുഗന്ധം തേടി വന്ന വിദേശികള്‍ നമ്മുടെ സംസ്ക്കാരത്തിന്റെ വൈവിദ്യതിലേക്ക് ലയിച്ചു. നമ്മുടെ ദേശത്തെയും, ഭാഷയെയും, സംസ്കാരത്തെയും സ്നേഹിക്കുന്ന അറുപതു ലക്ഷത്തോളം ഓരോ വര്‍ഷവും കേരളത്തിലെത്തുന്നു. ലോകം, ഇന്ന് കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മളോ ?

ആ കൊച്ചു കേരളത്തിലെ ബ്ലോഗുതരവാടിലോന്നായ " ആല്‍ത്തറയും " അതിനു തണലേകി കൊണ്ടു വളര്‍ന്നു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആല്‍മരത്തിന്റെ തണലില്‍ ഇരുന്നുകൊണ്ട്‌ നമുക്കും നമ്മുടെ കലാ, സാംസ്കാരിക, സംഗീതാതികള്‍ ഭാവനകള്‍ ചിറകു വിടര്‍ത്തി പറന്നാസ്വദിക്കാം ... ഈ ആല്‍ത്തറയുടെ ചുറ്റും ഒത്തിരി ഒത്തിരി ഇരിപ്പിടങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, അല്ല ആല്‍ത്തറ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നമുക്കു തണലേകി അരയാല്‍ മുത്തഛന്റെ ഇലകളുടെ മര്‍മ്മരങ്ങളും ഇളം കാറ്റും ഏറ്റുകൊണ്ട് നമുക്കു കുശലങ്ങള്‍ പറയാം .. അഭിപ്രായങ്ങള്‍ കൈമാറാം അടിപിടി കൂടാം .. നമ്മുടെ നാടിനെക്കുറിച്ച് അന്യ ദേശക്കാരെപ്പോലെ നമുക്കും അഭിമാനിക്കാം. ഈ അരയാലിനെ പോലെ കുടുംബവും വാനോളം വളരട്ടെ ! വളര്‍ന്നു പന്തലിക്കട്ടെ !!! ....

അതാ ഒരു അണ്ണാന്‍ കുഞ്ഞു ചില്‍ ... ചില്‍ ശബ്ദത്തോടെ അരയാലിന്‍ കൊമ്പില്‍ നിന്നും ഇറങ്ങി വരുന്നു. എന്നത്തേയും പോലെ ഇന്നും ആല്‍ത്തറക്കു ചുറ്റും തുള്ളിചാടുകയാണ് പുതിയ അതിഥികള്‍ ആരെങ്കിലും ഉണ്ടോ എന്നു നോക്കുവാനായിരിക്കും ... വര്‍ത്തമാനം ചോല്ലാനായിരിക്കും .. കുശലം പറയാനായിരിക്കും ... എന്നും ഈ അണ്ണാന്‍ കുഞ്ഞിനു പുതിയ പുതിയ സുഹൃത്തുക്കളെകാണട്ടെ ...
നമുക്കു ആല്‍ത്തറയിലേക്ക് നടക്കാം ... വരൂ .....

Friday, September 4, 2009

മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

ഒന്‍പതു മാസം ഒന്‍പതു ദിവസം
ഒന്‍പതു നാഴിക ഒന്‍പതു വിനാഴിക
ഗര്‍ഭത്തില്‍ പേറിവന്ന അരുമ സന്താനം
പതിനെട്ടു കഴിഞ്ഞാല്‍ പതറാതെ പറയുന്നു
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

ഇന്റര്‍നെറ്റിന്റെ വാതായനത്തിലൂടെ വിരല്‍ത്തുമ്പില്‍
വിദ്യകാട്ടി വരുതിയിലാക്കിയ ഇണയുമൊത്തു
അനാശാസ്യ മാര്‍ഗ്ഗത്തിലേക്കു നീങ്ങുമ്പോള്‍
നൊന്തുപെറ്റ അമ്മയും അവള്‍ കാട്ടിക്കൊടുത്ത അച്ഛനും
എന്താണിതെന്നു ചോദിക്കെ
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

ഓമനപുത്രന്‍ മയക്കുമരുന്നു വ്യാപാരത്തില്‍ ബന്ധനസ്ഥനായി
കാരാഗൃഹത്തില്‍ക്കഴിയുമ്പോള്‍ കാണുവാനെത്തുന്ന
മാതാപിതാക്കളോട് അലറുമോ
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

പുന്നാരമകള്‍ അവിഹിത ഗര്‍ഭിണി
പ്രസവിക്കെ അച്ഛനേതെന്നുകാട്ടാന്‍ അമ്മക്കു കഴിഞ്ഞു
അവള്‍ക്കോ ജനയിതാക്കളോട് അലറുമോ
മൈന്‍ഡ് യുവര്‍ ഒവ്‌ണ്‍ ബിസിനസ്സ് !

അവന്‍ വീണ്ടും വരും . . .


ഡബ്ലിയു ഡബ്ലിയു ഡോട്ട് കോമില്‍
സൈബറിലേക്ക് പോവുന്നപോലെയല്ല
ഭൂമി കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍
കിട്ടുന്നതു ജീവന്റെ ഓര്‍മകളാണ്
ഓരോരോ ജീവനിലും അതിജീവനത്തിന്റെത്
ബാല്യം കുഴിച്ചിട്ട ഒരു കിനാവിത്തു
കൌമാരത്തിന്റെ പ്രണയമുള്ള
ചരിത്രസമാരങ്ങളുടെ ചുവന്നമണ്ണ്
മാതൃസഹനങ്ങളുടെ കണ്ണീരുപ്പ്
മണ്ണിനും മനസ്സിനും മൃതാവശിഷ്ടങ്ങളില്ലാ
പിന്നെയും കുഴിച്ചു ചെന്നാല്‍ ഒരടരില്‍
ഭൂമിപിളര്‍ന്നുപോയ സീതാമാതാവ്
അന്തര്‍വാഹിനിയായ സരസ്വതിദേവി
പിന്നെയും ചെന്നാല്‍ കുനിഞ്ഞ
ശിരസ്സോടെ മഹാബലിയെ കാണാം
വാമനദേവന്‍ ചവിട്ടിത്താഴ്ത്തിയ
ഭൂമിയുടെ നിത്യസ്വപ്നം
മണ്ണ് കുഴിച്ചു ചെല്ലുമ്പോള്‍
മനസ്സു കുഴിച്ചു ചെല്ലുമ്പോള്‍
ഗഗനഗര്‍വ്വങ്ങളുടെ വലഭേദിച്ച്
പീഡനങ്ങളുടെ പാതാളം ഭേദിച്ച്
ഒരു ശീലക്കുടയും ചൂടി നിറവയറും
തടവിക്കൊണ്ട് നമ്മെ കാണാന്‍
അവന്‍ വീണ്ടും വരിക തന്നെ ചെയ്യും
ഓണപൂക്കളവും ഒരുക്കി വീണ്ടും കാത്തിരിക്കാം
നമ്മുടെ മാവേലി മന്നനെ എതിരേല്‍ക്കാം . . .

Tuesday, August 25, 2009

ഇത്തവണ ഓണസദ്യ ബസ്സിലാക്കാം !!!

ഓണസദ്യ ബസ്സിലാക്കാം !!! മലയാളികളുടെ ഗതികേട് !!

ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ഇത്തവണ നാട്ടില്‍ ഓണ സദ്യ ഉണ്ണുവാന്‍ കഴിയുമോ ... കുറച്ചു കഷ്ടപ്പെടേണ്ടി വന്നാല്‍ സാധിക്കുമായിരിക്കും ...

എന്റെ ഒരു പഴയ സുഹൃത്തിനെ കാണുവാനയിരുന്നു യാത്ര തിരിച്ചിരുന്നത് ബംഗ്ലൂര്‍ക്ക്‌, ഓണവും ആണ് വരുന്നത് അതിനു മുന്‍പുതന്നെ തിരിച്ചെത്താം എന്നൊക്കെ ആയിരുന്നു മനസ്സിലിരുപ്പ് , കാരണം അടുത്തൊന്നും ഓണം വീട്ടില്‍ വച്ച് ഉണ്ടിരുന്നില്ല, വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചുള്ള ഓണം ഒന്നു വേറെതന്നെയാണല്ലോ, ആ ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു. ഇവിടം വിട്ടത് ട്രെയിനിലായിരുന്നു, തിരിച്ചു പോരുമ്പോള്‍ രണ്ടുമൂന്നു മാസം മുന്‍പേ റിസര്‍വേഷന്‍ഫുള്‍, കുഴപ്പമില്ല ബസ്സ്‌ ഉണ്ടല്ലോ .. രണ്ടുമൂന്നു ദിവസം വര്‍ത്തമാനപത്രത്തില്‍ ഒരു വിഷയമായിരുന്നു അത്ര കാര്യമാക്കിയുമില്ല. പിന്നെയാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്‌

ബാംഗ്ലൂര്‍ റൂട്ടില്‍ ദേശീയപാത 212ലെ വനഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നു അതുകൊണ്ട് രാത്രി ഒന്‍പതു മുതല്‍ വെളുപ്പിന് അഞ്ചുവരെ ബസ്സ്‌ തടഞ്ഞിടാന്‍ ഹൈകോര്ടിന്റെ ഉത്തരവ്, രാത്രി ഒന്‍പതിന് ഇവിടെ നിന്ന് വിടുന്ന ബസ്സ്‌ പിറ്റേന്ന് എട്ടുമണിയോടു കൂടെ മാത്രമേ നമ്മുടെ നാട്ടില്‍ എത്തിച്ചേരൂ.. ചിലപ്പോള്‍ പത്തുമണി ആകാനും സാധ്യതയുണ്ട് ..ഇപ്പോള്‍ ബസ്സു പുറപ്പെടുന്നത് വെളുപ്പിന് അഞ്ചു മണിക്കാ അപ്പോള്‍ പിന്നെ വൈകുന്നേരം ആറുമണിയോടെ അടുത്തുവരും എത്താന്‍, ട്രെയിനിന്റെ കാര്യം പറഞ്ഞല്ലോ നടക്കൂല ... ലോകല്‍ കമ്പാര്ട്മെന്ടിലനെല് തൂങ്ങി പോകാം. അത് ഒറ്റയാന്‍ ആണെന്കിലല്ലേ, ഫാമിലിക്കോ ...

ഇത്രയും കാലം ഈ മൃഗങ്ങള്‍ എവിടെപ്പോയി, മൃഗസ്നേഹികള്‍ എവിടെ അയിരുന്നു? കഴിഞ്ഞ ഒരാഴ്ച മാത്രമേ ആയുള്ളൂ ഇവയൊക്കെ കാട്ടില്‍ എത്തിപ്പെട്ടത്, എത്രയോ വര്‍ഷങ്ങളായി ഇവിടെ നിന്നും നാട്ടിലേക്കും അവിടെനിന്നും തിരിച്ചും യാത്ര ചെയ്യുന്നു. ഈ ഓണ സീസണില്‍ തന്നെ വേണോ ഈ നാടകം ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാതെ ഉറക്കം വരാത്ത ആള്‍ക്കാരാണല്ലോ, നാട്ടിലാണെങ്കിലും ബന്തും ഹര്‍ത്താലും പിള്ളേരുടെ പരീക്ഷയ്ക്ക് തലേന്ന് നടത്തിയാലല്ലേ ഒരു ഉഷാര്‍ ഉണ്ടാകൂ...

നാട്ടിലാണെങ്കില്‍, മോഹന്‍ലാല്‍ പരസ്യത്തിലൂടെ പറഞ്ഞപോലെ നിങ്ങളില്ലാതെ നമുക്കെന്തു ഓണാഘോഷം.. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കളില്ലെങ്കില്‍ നമ്മുടെ വീട്ടുമുറ്റത്ത്‌ പൂക്കളം ഒരുങ്ങില്ലാല്ലോ ... ഓണക്കാലത്ത് അവരൊക്കെയാണ് ആസ്വദിക്കുന്നതും കാശുണ്ടാക്കുന്നതും. അതുമാത്രമോ മലബാറിലേക്കുള്ള അറിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍എവിടെ നിന്ന് വരും. ചുരുക്കത്തില്‍ ഭക്ഷണകാര്യവും പ്രശ്നം തന്നെ. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നല്ലേ ! അപ്പോള്‍ പിന്നെ ബസ്സില്‍നിന്നും ഓണസദ്യ ഉണ്ണുന്നതിലെന്താണ് ... നമുക്ക്, മലയാളികള്‍ക്ക് അതൊരു വിഷയമല്ലല്ലോ...

Monday, August 24, 2009

ഈശ്വരാ !!! ബന്ധം ഉപേക്ഷിച്ചു !!!

ദൈവങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു !!!

മന്ത്രിയായിരുന്ന സമയം കടുത്ത ഭക്തനാകുകയും സ്ഥാനം പോയപ്പോള്‍
അങ്ങിനെ ഒരു സംഭവമേ അറിയില്ല എന്ന് ഭാവിക്കുകയും ഇവര്‍ക്കേ സാധിക്കൂ ...

ദൈവങ്ങളുമായി ചിന്തയിലെ ഉള്ളൂ നേരിട്ട് ഒന്നുമില്ല !!!
ഹാവൂ ഭാഗ്യം ആ ചിന്തയില്‍നിന്നും എപ്പോഴാണാവോ മഞ്ഞു പോകുന്നത് ..
ദൈവവും ഒരു രാഷ്ട്രീയക്കാരനാണോ എന്ന് തോന്നിപ്പോകുന്നു ഇപ്പോള്‍ ...

ഒരു super natural dialogue ഇതാ ...
അവര്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടും പെട്ടെന്ന് അപ്രത്യക്ഷമാകും അവര്‍ natural അല്ലല്ലോ ..

ഇതെല്ലം കണ്ടും കെട്ടും സഹിക്കാനും വിധിക്കപ്പെട്ട നമ്മളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ...

ഓണോം വിനീതും ഇത്തിരി അലങ്കോലപണികളും …




ഇന്ന് അത്തം പത്താം നാള്‍ തിരുവോണം
എല്ലാവര്ക്കും ഓണനാളുകളില്‍ പല പല അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ ...
ആ.. എന്റെ കുട്ടിക്കാലത്തെ എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കുന്ന പ്രത്യേകിച്ച് ഓണനാളുകളില്‍ ഉണ്ടായിരുന്ന ലീലാവിലാസങ്ങള്‍ ... പറയാലോ ..

തിരുവോണത്തിന് രണ്ടു മൂന്നു മാസം മുന്‍പായിരുന്നു എന്റെ ഗ്രാമത്തില്‍ നമ്മള്‍ തലതെറിച്ച യുവാക്കള്‍ ഏകദേശം ഒരേ പ്രായക്കാര്‍ ഒരു ക്ലബ്‌ രൂപീകരിക്കാനുള്ള പ്ലാന്‍ ആരുടെയോ തലമണ്ടയില്‍ ഉദിച്ചതും അപ്പോള്‍ തന്നെത്തീരുമാനിക്കുകയും ചെയ്തു, എന്തായാലും ഓണത്തിന് തന്നെ ഉദ്ഘാടനം ചെയ്തിട്ട് തന്നെ കാര്യം … ഒരു ഭീഷ്മ ശപഥം പോലെ .

ഒരാഴ്ച ഈ തിരക്കുതന്നെ ഓടലും ചാടലും ഒന്നും പറയേണ്ട എല്ലാവര്ക്കും ഭയങ്കര ഉഷാറ് തന്നെ .. ആഗ്രഹം മാത്രം പോരല്ലോ കാശും വേണ്ടേ പഠിക്കുന്ന നമ്മുടെ എവിടെയാ കാശ് ചില്ലറ കാശൊന്നും പോരല്ലോ, മൂന്നാല് സംഘങ്ങളായി നാട്ടുകാരെ വെറുപ്പിക്കുന്ന തരത്തില്‍ പിരിവും തുടങ്ങി ചുറ്റുവട്ടമുള്ള സകല സ്ഥലങ്ങളും.

അങ്ങിനെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഒരു വീട്ടില്‍ ഗൃഹനാഥന്‍ ചായ കഴിച്ചു കൊണ്ടിരിക്കയായിരുന്നു, നല്ല സമയത്താ ചേട്ടാ നമ്മള്‍ വന്നത് ഇത് കേട്ടപ്പോള്‍ ഗൃഹനാഥനും ഭയങ്കര സന്തോഷം, ചുമ്മാ പറഞ്ഞതായിരുന്നു കളി കാര്യമായി ആ ഇത്രയും ആയില്ലേ ഒരു നല്ല കോളും കിട്ടുയിരിക്കും എന്ന് കരുതി. അപ്പോള്‍ ഒരുവന്‍ മെല്ലെ പറയുകയാ അഞ്ഞൂറ് കിട്ടും ഉറപ്പാ, ഇത് അയാള്‍ കേട്ടെന്നു തോന്നുന്നു അയാള്‍ പതിയെ ചിരിക്കുന്നുണ്ടായിരുന്നു,

ചായകുടി കഴിഞ്ഞു, ചേട്ടാ അഞ്ഞുരു മുറിക്കട്ടെ എല്ലാവരുടെയും മുഖത്ത് അന്ന് വരെ ഇല്ലാത്ത സന്തോഷം... അല്ല നിങ്ങളെല്ലാം ചായ കുടിച്ചില്ലെ ഇനിയും കാശും വേണോ ... എന്ന് പറഞ്ഞു അയാള്‍ വീട്ടിനകത്തേക്ക്‌ കയറിപ്പോയി …. ഇടി തട്ടിയപോലെ എല്ലാവരും, കുറച്ചു സമയം നിശബ്ദം.
നമ്മുടെ കൂട്ടത്തില്‍ എപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്ന ബാലു പോലും മിണ്ടാട്ടം ഇല്ലാതെ ആയിപ്പോയി ... പിന്നെ കൂടുതല്‍ ഉച്ചത്തില്‍ നാട്ടിലേക്കു വരട്ടെ കാണിച്ചു കൊടുക്കാം … അവന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു … നമ്മളെ സമാധാനിപ്പിക്കാന്‍ വേണ്ടി ആയിരിക്കും ചിലപ്പോള്‍ ..

ഇതിനിടെ പ്രധാന ഒരുകാര്യം മറന്നു പോയി കേട്ടോ …
ആരെയാ ഉത്ഘാടനത്തിനു വിളിക്കേണ്ടത് എന്ന് ആലോചിച്ചു നിന്നപ്പോളായിരുന്നു നാട്ടുകാരന്‍ പയ്യന്റെ കാര്യം ഓര്‍മ്മവന്നത്‌ … വേറെ ആരും അല്ലാ വിനീത്കുമാറിനെ, അന്നവന്‍ മാസ്റ്റര്‍ ആണല്ലോ ഡിമാണ്ട് ഒന്നും കാട്ടില്ലെന്നു കരുതി, അതുപോലെ സംഭവിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ അഭിനയിച്ചു തിളങ്ങി നില്‍ക്കുന്ന ഒരു താരം ഒരു വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ച വിനീത് അന്ന് അവന്‍ പത്താം ക്ലാസിലാണെന്ന് തോന്നുന്നു. നമ്മുടെ നാട്ടുകാരനും കൂടി ആയിരുന്നു ... അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവനും അവന്റെ അച്ഛനും പരിപൂര്‍ണ സമ്മതം, അച്ചന് ഒരു സ്റ്റുഡിയോ ഉണ്ട്, ഓണത്തിനെ അന്ന് തന്നെ ഉറപ്പിച്ചു പരിപാടി.

എന്തായാലും ഓണത്തിന് മുന്‍പ് തന്നെ കെട്ടിടത്തിന്റെ പണി കഴിഞ്ഞു, വളരെ വലുതൊന്നുമല്ല കേട്ടോ.. അങ്ങിനെ ഓണം വന്നെത്തി…
അന്നത്തെ ഓണത്തിന് പകല്‍ കുട്ടികളുടെ പാട്ടുകളും പൂക്കള മത്സരവും ചെറുപ്പക്കാര്‍ക്ക് കുടംപൊട്ടിക്കലും ചെച്ചിമാര്‍ക്ക് അവരെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കായികമത്സരങ്ങളും (നാരങ്ങ സ്പൂണിന്നു മുകളില്‍ വച്ച് നടക്കുന്ന, കുളം .. കര ) ഇതൊക്കെ നടന്‍ കളികാലാ നിങ്ങള്ക്ക് അറിയുമായിരിക്കും, ഗംഭീര ഓണസദ്യയും, നമ്മള്‍ പ്രതീക്ഷിക്കാത്ത പൈസ കിട്ടിയിരുന്നു പിരിവും. അങ്ങനെ ഉള്ളതായിരുന്നു.

വൈകുന്നേരം ആകുമ്പോള്‍ വിനീതും സംഘങ്ങളും എത്തി, ക്ലബ്‌ ഉത്ഘാടനം ഗണേഷ്‌ കുമാറായിരുന്നു അറിയുമോ നാട്ടില്‍ കുഞ്ഞിമങ്ങലത്ത് ആണ് വായകൊണ്ട് വരയ്ക്കുന്ന, കുഞ്ഞിമംഗലംഗണേഷ്കുമാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്,
രാത്രി ഒരുമണിയോടെ വിനീതിന്റെ ഡാന്‍സ് പ്രോഗ്രാമും കഴിഞ്ഞു… അന്നത്തെ ആ തിരക്കെല്ലാം അതോടെ അവസാനിച്ചു … പിന്നെയും നമുക്ക് പണി തന്നെ സ്റ്റേജ് അഴിക്കുക അതൊക്കെ ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു ..

ഇതിനിടെ ലീവിന് നാട്ടില്‍ ചെന്നപ്പോള്‍ അവിചാരിതമായി വിനീതിനെ കണ്ടപ്പോള്‍ പഴയ ഈ സംഭവം ചോദിച്ചു ഞാന്‍ കരുതി മറന്നു കാണും എന്നും, തിരക്കുള്ള അവന്റെ ജീവിതത്തിനിടെ ഇതിനൊക്കെ എവിടെയാ സമയം, ആദ്യത്തെ പ്രോഗ്രാം ആയതിനാല്‍ മറന്നില്ലയിരുന്നു .. കുറച്ചു ആലോചിച്ച ശേഷം പെട്ടെന്ന് ചിരിച്ചു കൊണ്ട് ഓ ഓ.. മറക്കാന്‍ പറ്റുമോ …
ഇപ്പോഴും സുഹൃത്തുക്കളെ കണ്ടാലൊരു വിഷയം ഇതു തന്നെ... ആ ഓരോ ലീലാവിലാസങ്ങള്‍ ....

അന്നൊക്കെ ഇലകൊണ്ടുണ്ടാക്കിയ കൂട്ടയും എടുത്തു കൊണ്ട് പൂ പറികാനുള്ള ഓട്ടവും ഭഹലങ്ങളും ആയിരുന്നു, ഇന്ന് എവിടെയാ സമയം പ്ലാസ്റ്റിക്‌ സഞ്ചിയും കൊണ്ട് ടൌണില്‍ ചെല്ലുകയല്ലേ വേണ്ടു പല തരത്തിലുള്ള പൂക്കള്‍ കിട്ടുമല്ലോ,
അതിനു കുട്ടികള്‍ക്ക് എവിടെയാ നേരം വീഡിയോ ഗെയിംസും ക്രികറ്റും വിട്ടു ഓണത്തിന് പൂ പറിക്കാന്‍ പിള്ളേരോട് പറയുകയേ വേണ്ടു നല്ല തെറിവിളി കേള്‍ക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങോട്ട്‌ ചെന്നാമതി ..

ഇപ്പോള്‍ തന്നെ നാട്ടിലെ പല പൂക്കളുടെ പേരുകളും അവര്‍ക്ക് അറിയില്ല , നമ്മുടെ നാട്ടില്‍ വിളിക്കുന്ന ഒരു പൂവിന്റെ പേരാണു ‘ഹനുമാന്കിരീടം’ ഈ പൂവിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ചെറിയ പയ്യന്‍ പറയുകയാ അയാള്‍ എവിടെയാ ഉള്ളത് കിരീടം ചോദിയ്ക്കാന്‍ എന്ന്… ഇതാണ് കാലം.

അവനെ പറഞ്ഞിട്ട് കാര്യമില്ല പൂ വേണെങ്കില്‍ വല്ലവരുടെയും വെലികയറി ചാടണം, അപ്പോഴെങ്ങാനും പട്ടി കയറിപ്പിടിച്ചു "ഉമ്മ" വച്ചാല്‍ അതും ആയി പൊല്ലാപ്പ് ..
അല്ലാതെ നാട്ടിലെവിടെയ പൂവുള്ളത് ,

ഈ കണക്കിന് പോയാല്‍ പല തരത്തിലുള്ള കടലാസ് പൂക്കള്‍ കടയില്‍നിന്ന് വാങ്ങിച്ചു തിരുവോണപൂക്കളം ഒരുക്കുന്ന കാലം വിദൂരമല്ല …

NB: ഉത്ഘാടനതിന്റെ വരവ് ചെലവ് കണക്കുകള്‍ എപ്പോഴാണാവോ അവതരിപ്പിച്ചത് … അത് മാത്രം ഓര്മ കിട്ടുന്നില്ലല്ലോ ...

Saturday, August 22, 2009

ചന്ദ്രേട്ടനെ സമ്മതിച്ചിരിക്കുന്നു … രാജീവിനെയും

ഭാര്യ ഒന്ന് മക്കള്‍ മൂന്നു എന്ന ഫിലിമില്‍

രാജീവ്‌ ആലുങ്കലിന്റെ അതി മനോഹരമായ വരികള്‍ക്ക് ജയചന്ദ്രന്റെ ഭാവ തരളിതമായ , സുന്ദരമായ, ഓ വാക്കുകള്‍ കിട്ടുന്നില്ല എങ്ങിനെ പറയണം എന്നറിഞ്ഞൂട ..
എല്ലാ പാട്ടുകളും ഗംഭീരമാണ് …എനിക്ക് ഇഷ്ടപ്പെട്ട ഈ ഗാനം …

Wednesday, August 19, 2009

പുസ്തക താഴിലൂടെ ഇഴയുന്നവന്‍ ...




കൌതുകം ...

ഉത്രാടനാള്‍ സമ്മാനങ്ങള്‍ നേടാന്‍ സുവര്‍ണാവസരം !!!




ഏറ്റവും നല്ല അടിക്കുറിപ്പ് രചിക്കൂ സമ്മാനം നേടൂ ...
ഒന്നാം സമ്മാനം ആയിരം പൊന്‍പണം അല്ലെങ്കില്‍ ഒരു പോന്ച്ചുരികയും ...( ഏകദേശം അഞ്ഞൂറ് പവന്‍)
രണ്ടാം സമ്മാനം ഒരു പറ നെല്ലും കച്ചയും (പത്തു മീറ്റര്‍ നീളം കാണും) , സ്ത്രീകള്‍ക്ക് സുവര്‍ണ കസവ് മുണ്ടും ഒരു പറ നെല്ലും
മൂന്നാം സമ്മാനം മുപ്പതു കറികള്‍ ഉള്ള ഗംഭീര സദ്യ (അടുത്തുള്ള ഫൈവ് സ്റാര്‍ ഹോട്ടല്‍ )
ഒട്ടും അമാന്തം കാട്ടേണ്ട ... തയ്യാറായിക്കൊള്ളൂ ...
എല്ലാവര്ക്കും ഓണാശംസകള്‍ കുറച്ചു നേരത്തെ തന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ
വിശദമായി ആശംസകളുമായി നമുക്ക് കാണാം. ...

Monday, August 17, 2009

ഒരു ഷഡ്ജം പിന്നെ ഒരു കൂട്ടം സംഗതികളും …


ഷഡ്ജം ഗാന്ധാരത്തില്‍ ലയിക്കാത്തത് എന്തേ … സംഗതികള്‍ എത്ര കൂട്ടാന്‍ പറ്റുമോ അത്രയും നല്ലത് അല്ലെങ്കില്‍ കാര്യം പോക്കാ ..മോനേ…
വിധികര്‍ത്താക്കളുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് .. ഇവര്‍ക്ക് ഇതിനും വോട്ട് ചോദിചൂടെ sms കുറച്ചു അവര്‍ക്കും അയച്ചു കൊടുക്കാമായിരുന്നു… കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാക്ടീസ്ചെയ്തു വന്നപിള്ളേരെ അവസാനം ഒന്ന് 'കുടയുക' ഇപ്പോള്‍ ഒരു പതിവാ,തുടക്കത്തില്‍ നന്നെന്നു പറയും പിന്നെ തുടങ്ങും കേസില്ലാ വക്കീലിന് പെട്ടെന്ന് കേസ് കിട്ടിയപോലെ … കിടിലന്‍ വിസ്താരം…

ഒരു റിയാലിറ്റി എപിസോഡിലെ അനുഭവം പറയാം ഒരു സിങ്ങര്‍ പാട്ട് പാടി കഴിഞ്ഞു പാട്ടിന്റെയും സംഗതിയും ഉപസങ്ങതികളും കഴിഞ്ഞു ഓരോ വരിയും മൂന്നും നാലും വട്ടം കേള്‍പ്പിക്കുകയും ചെയ്തതിനു ശേഷം എല്ലാ ക്രോസ് വിസ്താരത്തിന് ശേഷം വിധി കര്‍ത്താവു പറയുകയാ ഈ പാട്ട് ഞാന്‍ കേട്ടിട്ടില്ല എന്ന്, ചിരിക്കാതെ എന്ത് ചെയ്യും കേള്‍ക്കാത്ത പാട്ടിന്റെ കാര്യം ഇങ്ങിനെയെന്കില്‍ കേട്ടതിന്റെ കാര്യം പറയണോ… തകര്‍ത്തു കളയുമല്ലോ..

വീട്ടുകാരുടെ കാര്യംപറയാതിരിക്കുകയാ നല്ലത് പത്താംക്ലാസ്സിലെ റാങ്കു നിര്‍ത്തിയശേഷം ഇവര്‍ക്ക് കിട്ടിയതാണ് ഇത് യുവജനോത്സവത്തിന്റെ കാര്യം പറയേണ്ടതില്ല ഗ്രേഡ് സംവിധാനം കരണത്തില്‍ അടി കിട്ടിയതുപോലെയായി ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നില്‍ക്കുമ്പോളാണ് അടുത്തത്,രാവിലെ മുതല്‍ പാതിരാവരെ ആട്ടവുംപാട്ടും പ്രസംഗവും കഴിയുമ്പോള്‍ പഠിത്തം എവിടെ എന്തിനു പറയാന്‍ ഭക്ഷണം കഴിക്കാനുള്ള സമയംപോലും കിട്ടുന്നുണ്ടാകുന്നില്ല..
കുട്ടികളുടെ കലാവാസനയെ അറിഞ്ഞിട്ടുവേണം, അത്പരിപോഷിപ്പിച്ചു കൊണ്ടുവരണം എന്നാല്‍ മാത്രമേ ഭാവിയില്‍ പ്രയോജനമുണ്ടാകൂ എന്നെനിക്കു തോന്നുന്നൂ. എന്റെ കാര്യാണ് പറഞ്ഞത് കേട്ടോ.ഇന്നാട്ടിലെ പൌരന്‍ എന്ന നിലക്ക് പറഞ്ഞതാ..

കാലംകഴിയുംതോറും എല്ലാറ്റിനും എവിടെയും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു മാറ്റംഅനിവാര്യം എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുമ്പോലെ, അതുപോലെ ഇവിടെയും സംഭവിചെന്നെ ഉള്ളൂ, പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെപോയി കോടികള്‍ കൊണ്ടാണല്ലോ അമ്മാനമാടുന്നത് ഇതിനിടെ അഭിരുചി നോക്കാന്‍ എവിടെ സമയം റിയാലിറ്റി ഷോ അല്ലല്ലോ റിയാല്‍ഷോ അല്ലേ…

എല്ലാറ്റിനും മറുഭാഗവും ഉണ്ടാകുമല്ലോ അതും പറയണമല്ലോ .. അല്ലേ

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവനവന്റെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും അതില്‍ കൂടുതല്‍ അറിവ് നേടുവാനും ഇതിലൂടെ സാധിക്കും എന്നുള്ളത് വളരെ നല്ല കാര്യമാണ് ഒരു നല്ല കരിയര്‍ രൂപപ്പെടുത്താന്‍ ഇത് മൂലം കഴിയും കലയുടെ ഔന്നിത്യതിലെത്താന്‍ ഒരുചവിട്ടുപടിയായി തീരുന്നുണ്ട്‌, നമ്മുടെ നാട്ടില്‍ നവപ്രതിഭാശാലികളായ കുറെ കലാകാരന്‍മാര്‍ ഉണ്ടാകുന്നതു നമ്മള്‍ക്കെല്ലാവര്‍ക്കും അഭിമാനിക്കാം …

Thursday, August 13, 2009

പുനര്‍ജ്ജന്മം...


അച്ചന്‍ വാങ്ങിച്ച മോട്ടോര്‍ ഒന്നിനും കൊള്ളില്ല എന്റെ വീട്ടിലെ മോട്ടോര്‍ ഒന്നു അമര്‍ത്തിയാല്‍

മതി ചീറ്റി വരും.

രാജസ്ഥാനിലെ ഒരു സായാഹ്നം പാടത്തേക്കു വെള്ളമടിക്കാന്‍ പുതുതായി വാങ്ങിയ പാമ്പ് ആദ്യമൊന്നു പ്രവര്‍ത്തിച്ചശേഷം നിന്നപ്പോള്‍ നിരാശയും രോഷവും കലര്‍ന്ന് കണ്ടു നില്‍ക്കുകയായിരുന്നു ഒരു യുവാവ്, ഇതെല്ലം ശ്രദ്ധിച്ചു കൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍ പറഞ്ചപ്പോള്‍ അദ്ദേഹം അമ്പരന്നു അയാള്‍ പറഞ്ഞു ഇതു നിന്റെ വീടല്ലേ. അതെ ഞാന്‍ പറഞ്ഞതു രയ്പുരിലെ വീട്ടിന്റെ കാര്യമാണ്.

ആ ഗ്രാമത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അപ്പുറത്താണ് റായ്പൂര്‍. അയാള്‍ക്കോ കുടുംബത്തിനോ അവിടെ ആരും ഇല്ല . അയാള്‍ വിടാനുള്ള ഭാവമില്ല അവനോടു ചോദിച്ചു അവിടെ എവിടെയാണ് വീട്,

ഉടന്‍ മറുപടി വന്നു പോലീസ് സ്റ്റേഷന്റെ അടുത്തു കൊണ്ടുപോകൂ പിന്നെ ഞാന്‍ വഴി കാണിച്ചുതരാം. അമ്മ, ഭാര്യ, നാലുമക്കള്‍, രണ്ടു സഹോദരന്മാര്‍ എന്നിവര്‍ തനിക്കുണ്ടെന്നും അവരെല്ലാം ജീവിചിരിപ്പുന്ടെന്നും പറഞ്ഞു. ഒരു അപകടത്തില്‍ പെട്ടാണ് മരിച്ചതെന്നും, ഈ വിവരങ്ങള്‍ രയ്പുരില്‍ എത്തി, അവിടെ ഒങദ്‌ എന്നായിരുന്നു കുട്ടിയുടെ പേരു കുട്ടിയെ രയ്പുരില്‍ എത്തിച്ചപ്പോള്‍ കുട്ടി എല്ലാവരെയും തിരിച്ചറിയുകയും അപകടം സംഭവിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു ആള്‍ക്കാര്‍ മ്മൂക്കിന്മേല്‍ വിരല്‍ വെച്ചു പോയി.


ഒരു രസകരമായ കഥയുണ്ട് സേതു, അയാളുടെ ഇളയ മകള്‍ ഡോക്ടറാണ് ബബിത, സേത്തിന്റെ ഈ ജന്മത്തിലെ അമ്മാവന്റെ പുനര്‍ജെന്മാണ് ബബിത അമ്മാവന്റെ എല്ലാ സ്വഭാവവും ബാബിതക്കും ഉണ്ട്, കുട്ടി ആയിരിക്കുമ്പോള്‍ അവള്‍ ഭാര്യയെ കുറിച്ചു സംസാരിച്ചു തുടങ്ങി, അതിനാല്‍ അവളെ അമ്മാവന്റെ ഭാര്യയുടെ അടുത്തു കൊണ്ടുപോയി അവള്‍ വിളി പേരു വിളിച്ചു കെട്ടിപ്പിടിച്ചു. അമ്മാവന്‍ എന്ത് പറയുമ്പോഴും ജി കൂട്ടി പറയുമായിരുന്നു ബാബിതയ്ക്കും അതെ സ്വഭാവം ഉണ്ടായിരുന്നു, അമ്മാവന്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ബബിത അയാളുമായി കോളേജില്‍ ഒരുമിച്ചു ചിലവഴിച്ച കാര്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സംസാരിച്ചു. അയാള്‍ സ്ഥബ്ദനായിപ്പോയി .

എന്തായാലും സമയം കിട്ടുമ്പോള്‍ നിങ്ങളും ഒന്നാലോചിച്ചു നോക്കൂ…. അമേരിക്കയിലോ , മറ്റോ ആണെങ്കില്‍ ചുമ്മാ വിമാനത്തില്‍ കറങ്ങി വരാമല്ലോ …