Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Wednesday, November 9, 2011

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍




ഓരോ തിരക്കും മറവിയും കാരണം പഞ്ചായത്തില്‍ മുന്‍പ് അടച്ച രസീതി അന്വേഷിക്കുകയായിരുന്നു ഇന്നലെ, രണ്ടു മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അമ്മ ഒന്നുരണ്ടാഴ്ചയായി എല്ലാസ്ഥലവും കറങ്ങി നടക്കുന്നത്. ഉള്ള സ്ഥലമൊക്കെ അരിച്ചു പെറുക്കി ഒടുവിലാണ് കിട്ടിയത്. അതിനിടെയാണ് ഈ "എഞ്ചിന്‍" സംഭവം കിട്ടിയതും ഉടനെതന്നെ മൈന്‍ഡ് റിവൈന്റുചെയ്ത് സ്കൂളില്‍ ചെന്നെത്തിയതും....

അന്ന് പതിവിലും നേരത്തെയായിരുന്നു ഞങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നത്. എല്ലാവരും ഉടുപ്പുകളില്‍ ഏറ്റവും നല്ലതായിരുന്നു അന്ന് ധരിച്ചിരുന്നത് പൌടറും പൂശി പുഞ്ചിരിതൂകുന്ന മുഖവുമായിട്ടായിരുന്നു എല്ലാവരും, കാരണം വേറൊന്നുമല്ലാട്ടോ കണക്കു മാഷുടെ അധ്യാപക സേവനം പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നു പിരിയുന്ന ചടങ്ങായിരുന്നു അന്ന്. കൂട്ടത്തില്‍ ഞങ്ങള്‍ എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന പരിപാടിയും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമായിരുന്നു കണക്കു മാഷെ, ബാലന്‍ എന്നാണു മാഷുടെ പേര്. ഇടയ്ക്ക്‌ ങ്ങും ...ങ്ങും... മൂളിയും മുരളുന്ന സ്വഭാവവും സാറിനുണ്ടായിരുന്നു, അതു കൊണ്ടുതന്നെ ഒരു കുസൃതിപ്പേരും ഞങ്ങള്‍ ഇട്ടിരുന്നു " സിംഹബാലന്‍ ". എല്ലാ എന്ന് ദിവസവും ഹോം വര്‍ക്ക് ചെയ്യിക്കും ഇമ്പോസിഷന്‍ ഒന്നുമില്ല.

കണക്ക് തെറ്റിയാല്‍ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തും കയ്യിലുള്ള ചൂരല്‍ പ്രയോഗം തുടങ്ങുകയായി. എന്താണെന്നറിയില്ല, പെണ്‍കുട്ടികളെ ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തില്ല ചിലപ്പോള്‍ താഴെ വീണുപോയാലോ അതായിരിക്കും...അല്ലെങ്കില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക പരിഗണന ആയിരിക്കും...

ഇരട്ടപ്പേരുള്ള പിന്നെയും ടീച്ചര്‍മാരുണ്ട് നമ്മുടെ സ്ക്കൂളില്‍, ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ നേര്‍ത്ത ശബ്ദമായിരുന്നു അതുകൊണ്ടുതന്നെ " തത്തമ്മ " ടീച്ചറെന്നാണ് വിളിച്ചത് അതു പിന്നെ മുന്‍പേ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ മുന്‍പേ ഹിന്ദി ഉണ്ടല്ലോ പഴയ വില്ലന്മാര്‍ ആയിരിക്കും., പിന്നെ " ഒച്ച്‌ മോഹനന്‍ " സാര്‍, മോഹനന്‍ സാര്‍ വളരെ മെല്ലെയാണ് നടന്നുവരാരുള്ളത് എല്ലാ കാര്യത്തിലും മന്ദഗതിയാണ്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞാലെ മൂപ്പരെ പ്രതീക്ഷിക്കെണ്ടതുള്ളൂ ... വേറെയൊന്നുമല്ല അപ്പോഴേ നടന്ന്‍ എത്തൂ, അത്രതന്നെ.

കഴിഞ്ഞ ഒരാഴ്ചയായി ഫോട്ടോ എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉപദേശങ്ങളും മറ്റും, ഫോട്ടോ എടുക്കുമ്പോള്‍ മുഖത്ത് എണ്ണ ഉപയോഗിക്കരുത് മുഖം കറുത്തുപോകും, ഷേര്‍ട്ടിന്റെ നിറം നീലവേണം എന്ന് ഒരുവന്‍, ചുവപ്പാണ് നല്ലതെന്ന് മറ്റൊരുവന്‍ ഇന്ന് അതിനൊക്കെ വിരാമമായി.

കണക്കു മാഷ്‌ വളരെ സന്തോഷത്തിലായിരുന്നു, എന്നാല്‍ ഇടയ്ക്കു സങ്കടം മുഖത്ത് കാണാമായിരുന്നു. എല്ലാവരോടും ചിരിച്ചു കുശലം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഇത്രയും കാലം ഈ പാവത്തിനെയാണല്ലോ ഭീകരനെന്ന് പറഞ്ഞു നടന്നത്. പുറത്തു കാണുമ്പോള്‍ മുഖത്ത് നോക്കാറില്ല, വഴിയില്‍ വച്ച് കണക്കു ചോദ്യം ചോദിച്ചാലോ ...എന്തായാലും ഇന്നത്‌ ഉണ്ടാകില്ലല്ലോ എന്ന ധൈര്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

സാറിന്റെ പ്രസംഗം കഴിഞ്ഞു, കുട്ടികളെ ശിക്ഷിക്കുന്ന കാര്യവും ഇടയില്‍ പറഞ്ഞു അവരുടെ നന്മയ്ക്കുവേണ്ടിയല്ലേ ഞാന്‍ ചെയ്യുന്നത് എന്നൊക്കെ .... അതുകൊണ്ടായിരിക്കാം അത്യാവശ്യം കൂട്ടാനും കിഴിക്കാനും ഇപ്പോള്‍ മറ്റുള്ളവരോടു ചോദിക്കേണ്ടി വരുന്നില്ല. ആ സമയം ഉഴപ്പിനടക്കുകയല്ലേ...

ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഡ്രൈവറുടെ ഊഴമായിരുന്നു അടുത്തത്. തടിച്ചു നീളം കുറഞ്ഞ ഒരാള്‍, കാമറയുടെ ഒപ്പം മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. അയാള്‍ നേരത്തെ എത്തിയിരുന്നു. ഇടയ്ക്കു വാച്ച് നോക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം പ്രസംഗം കാണുമെന്നു കരുതിക്കാണില്ല.

ഹെഡ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ മൈക്ക് കൈയ്യില്‍ നിന്നു ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശപഥം ചെയ്തപോലെയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞു.

ഫോട്ടോഗ്രാഫര്‍ക്ക് സന്തോഷായി അയാള്‍ കാമറയുമായി സ്കൂളിനു ഒരുവശം ചേര്‍ന്ന് സ്ഥാനം ഉറപ്പിച്ചു. ഓരോ സ്നാപ്പിനു മുന്‍പും ഒന്ന് സ്മൈല്‍ പറഞ്ഞു അയാളും ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ നമ്മുടെ ക്ലാസ്സിന്റെ ഊഴവും വന്നു. പതിവുപോലെ അയാള്‍ക്ക്‌ പിറകെ ഞങ്ങള്‍, കുട്ടികളെല്ലാവരും ചിരിച്ചു........

ഫോട്ടോ എടുത്തവരൊക്കെ കുറച്ചു ദൂരെ മാറിനിന്നു.
അടുത്ത ബാച്ചിനെ നിര്‍ത്തി, ഒന്ന് സ്മൈല്‍ ചെയ്യൂ എന്ന് പറയുന്നത് ഇപ്പോഴും ദൂരെനിന്നും കേള്‍ക്കാം .....

കുഞ്ഞുന്നാളില്‍ എടുത്ത സ്ക്കൂള്‍ ഫോട്ടോയില്‍ മൂന്നു നാല് പേരെ മാത്രമേ വ്യക്തമാകുന്നുള്ളൂ, ഇപ്പോഴും ഉണ്ട്, കുറെ ഭാഗം വേള്‍ഡ് മാപ്പുപോലെയായി....

Monday, September 26, 2011

ടിടി ആറും ... ഞാനും ... പിന്നെ എഗ്മോറും





യാത്രാനുഭവങ്ങള്‍... സന്തോഷം നിറഞ്ഞതും, എന്നെന്നും ഓര്‍ത്തു വെക്കാവുന്നവയും ആയ കുറെ മുഹൂര്‍ത്തങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഞാന്‍ മുന്‍പ് ഒന്നുരണ്ടു അനുഭവങ്ങള്‍ എഴുതിയിരുന്നു.
ടോര്‍ച്ച്‌ ബസിന്റെ ഹെഡ്‌ ലൈറ്റ്‌ ആയപ്പോള്‍ , സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി കണ്ടു കാണും...

രാവിലെ കണ്ണൂരെക്കും, വൈകുന്നേരം തിരിച്ചു വീട്ടിലേക്കും ട്രെയിനിലാണ് യാത്ര ചെയ്യുന്നത് ഒരു പത്തു മിനുട്ട് യാത്ര, ബസ്സില്‍ യാത്ര ചെയ്യേണ്ടിവരില്ല, ഓഫീസില്‍ നിന്നും ലേറ്റായി ഇറങ്ങിയാല്‍ ബസ്സുതന്നെ ശരണം. വൈകുന്നേരം പോകുമ്പോള്‍ എഗ്മോറിനായിരിക്കും ചെന്നൈ നിന്നും മാംഗളൂര്‍ക്ക് പോകുന്ന ട്രെയിന്‍. കണ്ണൂരില്‍ നിന്നും കയറും.. സീസണ്‍ ടിക്കറ്റില്‍ .. നമുക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര പാടില്ല, എന്നാല്‍ സ്ലീപ്പറിലേ യാത്ര ചെയ്യാറുള്ളൂ.എന്നും ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടെന്നു ചിലപ്പോള്‍ തോന്നും അതാണ്‌ കേട്ടോ ... ടിടിആര്‍ ഇടയ്ക്കൊക്കെ സീസണ്‍ ടിക്കട്റ്റ് ചോദിക്കും, എന്നാല്‍ ഇന്നലെ കുറച്ചു പ്രായമുള്ള ഒരു ടിടിആര്‍ ഞാന്‍ ഇരിക്കുന്നത് വഴി പോയപ്പോള്‍ ഒരു തമാശ എന്നോണം ടിക്കറ്റ് ചോദിച്ചു ഞാന്‍ അലക് ഷ്യമായി പുറത്തു നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ സീസണ്‍ അയാള്‍ക്ക് കൊടുത്തു. ഒരു പുഞ്ചിരിയും... അതിനു കാശൊന്നും വേണ്ടല്ലോ ... ടിടിആര്‍ എന്നെ ഒന്ന് നോക്കി.. പറഞ്ഞു ... സീസണ്‍ എത്രവരെയാ ... ഞാന്‍ വിട്ടില്ല 25 വരെ ഉണ്ട്. തറപ്പിച്ചു പറഞ്ഞു. എന്തോ കേട്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി കാണും. മറന്നു പോയതായിരിക്കും ... എന്നിട്ട് ഒരു ചെറു ചിരിയോടെ നാളെ സീസണ്‍ പുതുക്കി കയറിയാല്‍ മതി കേട്ടോ .... ഞാന്‍ ഞെട്ടിപ്പോയി .. എന്‍റെ മനസ്സില്‍ രണ്ടുമാസം മുന്‍പേ ഉണ്ടായിരുന്ന തീയതി ആയിരുന്നു 25 വരെ. അതാണ്‌ അയാളോട് തട്ടി വിട്ടതും. പക്ഷെ ഈ മാസം 22 വരെ മാത്രമേ സീസണ്‍ ഉണ്ടായിരുന്നുള്ളൂ ... 250 രൂപ ഫൈനില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം ... കഴിഞ്ഞ മാസത്തെ സീസണ്‍ എടുത്തു തീയതി ഒന്നും നോക്കികാണില്ല... ചിലപ്പോള്‍ ട്രെയിന്‍ വന്നു കാണും .... ഓടിക്കയറികാനും ടികറ്റ് കൌണ്ടറില്‍ വൈകുന്നേരം തിരക്കല്ലേ ....

ട്രെയിന്‍ ഇറങ്ങി വീട്ടിലോട്ടു നടന്നു .... ട്രെയിന്‍ അതിന്റെ ലകഷ്യസ്ഥാനത്തേക്ക് കുതിച്ചു ....

Wednesday, January 20, 2010

" സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി "

അവന്‍ മിനിഞ്ഞാന്ന് വൈകുന്നേരം വരെ വിളിച്ചോര്‍മ്മിപ്പിച്ചിരുന്നു. സുഹൃത്താണ് ട്ടോ..

അവന്‍റെ കല്യാണത്തിന് ക്ഷണിച്ചു കൊണ്ടായിരുന്നു രണ്ടാഴ്ച മുന്‍പേ ഇന്‍വിറ്റെഷന്‍ കിട്ടിയിരുന്നെങ്കിലും ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതായിരുന്നു. ശ്രീകണ്ടാപുരത്തിലാണവന്‍റെ വീട്. വഴിയൊക്കെ വിശദമാക്കിയിരുന്നു. എന്നാലും...
ഒന്നുകൂടെ എന്നുണ്ടല്ലോ...

കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടു മണിയോടുകൂടി കണ്ണൂര്‍ ബസ്സ്‌സ്റ്റാന്റിലെത്തി. അപ്പോള്‍ത്തന്നെ ബസ്സും കിട്ടി. രാവിലെ ആയതിനാലോ അറീല തിരക്ക് കുറവായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടിക്കൂടി വന്നു. ധാരാളം സ്ത്രീകളും കുട്ടികളും ഇടയ്ക്കു വച്ച് ബസ്സില്‍ കയറി. അന്ന് ഞായറാഴ്ചയും ആയിരുന്നു. ഞായറാഴ്ച പൊതുവേ കല്യാണ ദിവസാണല്ലോ. അന്ന് മുഹൂര്‍ത്തവും കൂടി ഉണ്ടെങ്കില്‍ പറയാനേ ഇല്ല.

ഓരോന്ന് ആലോചിച്ചു കൊണ്ട് പോകുമ്പോഴായിരുന്നു ബസ്സില്‍ നിന്നും ഒരു സ്ത്രീ ഉറക്കെ നിലവിളിക്കുന്നു എന്‍റെ മാല കാണുന്നില്ല. ആകെ ഒച്ചപ്പാടും ഭാഹളവും തന്നെ. ഇത് കേട്ട് കണ്ടക്ടര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് കൊണ്ട് ഉറക്കെപ്പറഞ്ഞു " ആരും ഭഹളം വെക്കരുത് ബസ്സ് അടുത്ത പോലീസ് സ്റ്റെഷനിലോട്ടു പോകട്ടെ " അയാള്‍ ഉടനെ ഡ്രൈവറുടെ അടുത്തോട്ടു ഓടിച്ചെന്നു. കണ്ടക്ടര്‍ക്കാനെങ്കില്‍ ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരവും ആണല്ലോ. എനിക്കാണെങ്കില്‍ ദേഷ്യം പടിച്ചു വന്നു. ഇനി എപ്പോഴാണാവോ കല്യാണത്തിന് എത്തുക ഒരു ഇതും പിടിയും കിട്ടുന്നില്ല. ഉടനെ അവിടെ ഇറങ്ങണം എന്ന് പറഞ്ഞാല്‍ ആള്‍ക്കാര്‍ സംശയിക്കുകയും ചെയ്യും. ആള്‍ക്കാര്‍ അവരവരുടെ പോക്കറ്റ് നോക്കി ഉറപ്പു വരുത്തുന്നത് കാണാമായിരുന്നു കൂട്ടത്തില്‍ ഞാനും. അങ്ങിനെ ബസ്സ് പോലീസ് സ്റ്റെഷന്‍റെ കവാടത്തിനു അടുത്തു നിന്നു.

കണ്ടക്ടര്‍ ഓടിച്ചെന്നു വാതില്‍ക്കല്‍ നില്‍ക്കുന്ന പോലീസുകാരനെ വിവരം ധരിപ്പിച്ചു. ഉടന്‍ പോലീസുകാരന്‍ സ്റ്റെഷനുള്ളില്‍ ച്ചെന്നു രണ്ടു കോണ്‍സ്റ്റബിളെ കൂട്ടി കൊണ്ടുവന്നു. ബാസ്സിനുള്ളിലുള്ള എല്ലാവരെയും ക്യുവായിനിര്‍ത്തി പരിശോധന നടത്താന്‍ തുടങ്ങി. പുരുഷന്മാരെ പരിശോധിക്കാം സ്ത്രീകളെ എന്ത് ചെയ്യും. ഭാഗ്യത്തിന് വനിതാ പോലീസും ഉണ്ടായിരുന്നു. ഇ അവസരത്തില്‍ കണ്ടക്ടര്‍ ദൂരെ മാറി ഞാനൊന്നും അറീല ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ നില്‍പ്പുണ്ടായിരുന്നു.

എല്ലാവരെയും പരിശോധിച്ചു മാലപോയിട്ടു ഒരു വസ്തുവും കിട്ടീല. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു കണ്ടക്ടര്‍ ബാക്കി ഉണ്ടല്ലോ. ഇതുകേട്ട കണ്ടക്ടര്‍ ഉടനെ പോലീസിന്‍റെ അടുത്തുച്ചെന്നു. എന്നെ കൂടി നോക്കിക്കൊള്ളൂ... !!! അയാളുടെ സത്യസന്ധത കണ്ടു എല്ലാവര്ക്കും മതിപ്പുതോന്നി. പോലീസ് കണ്ടക്ടറുടെ പോക്കറ്റില്‍ കൈയ്യിട്ടു ഇതെന്താണെന്നു ചോദിച്ചു. ഒരു മാലയല്ല രണ്ടെണ്ണം, കണ്ടക്ടര്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി.

ആള്‍ക്കാര്‍ അന്യോന്യം നോക്കാന്‍ തുടങ്ങി. ഇതെന്തു കഥ. ഇതെങ്ങിനെ സംഭവിച്ചു. ഒരു സ്ത്രീ വിളിച്ചു പറഞ്ഞു എന്‍റെ മകളുടെ മാലയും കാണുന്നില്ല. കണ്ടക്ടര്‍ ഒന്നും മനസ്സിലാകാതെ തരിച്ചു നിന്നുപോയി. അദ്ദേഹം പോലീസിനോട് കേണപേക്ഷിച്ചു. ഇത് കണ്ടുനിന്ന പോലീസുകാരന്‍ പറഞ്ഞു ഇതെടുത്ത ആള്തന്നെയാവും നിങ്ങളുടെ പോക്കറ്റിലിട്ടതും. മോഷ്ടിക്കുന്ന അത്ര വിഷമമില്ലല്ലോ അത് വല്ലവന്‍റെയും പോക്കറ്റില്‍ ഇടാന്‍. മറ്റുവല്ലവരുടെയും ആയിരുന്നാല്‍ എന്താകുമായിരുന്നു. നിരപരാധിയാകും കള്ളന്‍.

ഒന്നൊന്നര മണിക്കൂര്‍ പോയി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഒരു നല്ല നാടകം നേരില്‍ കണ്ടു അത്ര തന്നെ. ബസ്സ് വിട്ടപ്പോള്‍ കണ്ടക്ടര്‍ " അണ്ടിതിന്ന അണ്ണാനെപ്പോലെ " ആയിരുന്നു. വരുമ്പോഴെന്തായിരുന്നു. എന്തോരോച്ചപ്പാടായിരുന്നു. പുലിയെപ്പോലെ വന്നവന്‍ പൂച്ചയെപ്പോലെ തിരിച്ചുപോയി. ആള്‍ക്കാരുടെയിടയില്‍ നിന്നും ഒരാള്‍ ഉറക്കെപ്പറഞ്ഞു " സത്യസന്ധനായ പാവം മോഷ്ടാവ് " ഇത് കേട്ട് എല്ലാവരും എന്നെനോക്കി ചിരിച്ചു. വേറെ ആരുമായിരുന്നില്ല ഞാന്‍ തന്നെയായിരുന്നു പറഞ്ഞത്. പിന്നീട് ഓരോരാള്‍ അവരവരുടെ സ്ഥലത്ത് ഇറങ്ങാന്‍ തുടങ്ങി.

കല്യാണ വീട്ടില്‍ എത്തിയപ്പോള്‍ താലികെട്ട് ചടങ്ങ് ആരംഭിച്ചിരുന്നു. ഇടയിലൂടെ സുഹൃത്ത്‌ എന്നെ കണ്ടെന്നു തോന്നുന്നു. പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു. കാരണം തലേന്നേ ചെല്ലാന്‍ പറഞ്ഞതാണേ..... ഒടുവില്‍ കണ്ടപ്പോള്‍ ഒരുപാടു ശകാരിച്ചു. കുറച്ചു കള്ളത്തരങ്ങള്‍ പറഞ്ഞു സമാധാനിപ്പിച്ചു. തിരക്കൊക്കെ കഴിഞ്ഞപ്പോള്‍ അവനോടും അവന്‍റെ നവവധുവോടും കഴിഞ്ഞ സംഭവങ്ങള്‍ വള്ളിപുള്ളിവിടാതെ പറഞ്ഞു. അതുവരെ നാണം കുണുങ്ങിയായിരുന്ന കല്യാണപ്പെണ്ണാണെങ്കില്‍ പൊട്ടിച്ചിരിച്ചുപോയി. നല്ല പരിചയപ്പെടല്‍ അല്ലേ..

ഞാന്‍ അവരോടു പറഞ്ഞു ടാ... നിനക്ക് ഞാന്‍ തരുന്ന സമ്മാനവും ഇതുതന്നെ നിന്‍റെ " ഭാര്യയുടെ പൊട്ടിച്ചിരി ".
ഇതുകേട്ട് രണ്ടുപേരും ചിരിച്ചു.



വല്യമ്മ ടീച്ചറുടെ നേരമ്പോക്കുകള്‍...

തിരിച്ചു വരുന്ന വഴീലായിരുന്നു വല്യമ്മ യുടെ വീട് ആ വഴികയറിപോകാം എന്ന് കരുതി. ഇടയ്ക്കു ബന്ധുഗൃഹത്തില്‍ പോകുന്നത് ഒരുരസമാ അല്ലേ.. കൊച്ചു വര്‍ത്താനങ്ങളൊക്കെ പറയുകയും സുഖവിവരങ്ങളൊക്കെ അറിയുകയും ചെയ്യാം.

വല്യമ്മ സ്കൂള്‍ ടീച്ചറായിരുന്നു ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. ചെറിയ ഒരു അസുഖം മുന്‍പുണ്ടായിരുന്നു അന്നാരും ചെന്നില്ല ആ പരിഭവമും മുഖത്തുണ്ടാകും ഉറപ്പാ... അവിടെ ചെല്ലുമ്പോള്‍ മൂന്നു നാല് മണിക്കൂര്‍ നീക്കി വയ്ക്കേണം, സംസാരിച്ചു ക്ഷീണിക്കും നാലഞ്ചു ക്ലാസ്സ് വെള്ളം കുടിച്ചാലേ എഴുന്നേല്‍ക്കാന്‍ പറ്റൂ. സുഖാന്വേഷണത്തിന് ശേഷം പതിയെ പഠിപ്പിച്ച കുട്ടികളുടെ കാര്യം തുടങ്ങി. പിള്ളേരുടെ ലീലാവിലാസങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

വര്‍ഷാവസാന പരീക്ഷയുടെ ഉത്തരകടലാസുകള്‍ തിരിച്ചു പിള്ളേര്‍ക്ക് കിട്ടില്ലല്ലോ.. പല മിടുക്കന്മാരുടെയും ഉത്തരപേപ്പറുകളുടെ ഇത്തരം തമാശകളുടെ ഒരു കെട്ടുതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ വായിച്ചു സ്വയംചിരിക്കാലോ ? ..

പഴയ കാലം ഓര്‍ക്കുകയും ചെയ്യാം. അതില്‍ ഒരു കുട്ടിയുടെ ഉത്തര പേപ്പറില്‍ ഇതായിരുന്നു. ചോദ്യം ആദ്യം പറയാം അല്ലേ.. " ഗാന്ധിജിയെ ക്കുറിച്ച് ഒരു ഖണ്‌ഠിക " എഴുതുക? എന്നതായിരുന്നു. വല്യമ്മ ആ പേപ്പര്‍ തന്നില്ല.ഗാന്ധിജിക്ക് മുടിയില്ല, ഷര്‍ട്ട്‌ ഇടൂലാ വടീം കുത്തിയാണ് നടക്കുന്നത് എപ്പോഴും മുണ്ട് ഉടുക്കും.... ഇതുപോലെ കുറെ ക്ഷമിക്കണം കേട്ടോ... രാഷ്ട്രപിതാവിനെ പറയരുതല്ലോ, പിള്ളേരുടെ പ്രായവും അതല്ലേ ...

വേറൊരു കുട്ടി സുഖിപ്പിച്ചു എഴുതിയിരുന്നു. ടീച്ചറെ ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പഠിച്ചതാ ടീച്ചറെ മറന്നുപോയി. പിന്നെ ടീച്ചറുടെ കണ്ണുകള്‍ നല്ല ഭംഗിയാ ഇന്നുടുത്ത പച്ചസാരി നന്നായി ചേരുന്നുണ്ട് ടീച്ചര്‍ക്ക്, നടത്തം എനിക്കിഷ്ടാ ഞാനും അതുപോലെ നടക്കാറുണ്ട്, ടീച്ചറെ ക്ലാസ്സും എനിക്കിഷ്ടാ ... ഇങ്ങിനെ പോകുന്നു. അവസാനം ഇങ്ങിനെ എനിക്ക് ജയിക്കാനുള്ള മാര്‍ക്ക് തരണേ ടീച്ചര്‍.

വായിച്ചു തീര്‍ന്നപ്പോള്‍ വല്യമ്മയുടെ കണ്ണില്‍ നിന്നും വെള്ളം വന്നുപോയി. ഞാന്‍ വല്യമ്മയോട് പറഞ്ഞു എന്നാല്‍ പിന്നെ ഇത്തരം ഡയലോഗ് പഠിച്ചാപോരെ...

ങാ.. ഇന്നല്ലേ ഞാന്‍ കരഞ്ഞത് അന്ന് എല്ലാവര്ക്കും എന്നെ ഭയായിരുന്നു.ഞാന്‍ നല്ല പെടയും നല്‍കുമായിരുന്നു. വര്‍ഷാവസാനം മാത്രമേ ഇത്തരം സൃഷ്ടികള്‍ കിട്ടാറുള്ളൂ. പിള്ളേരുടെ ഓരോ തമാശകള്‍. രണ്ടുമാസം കഴിഞ്ഞാല്‍ തിരിച്ചു സ്ക്കൂളിലെത്തിയാല്‍ മറ്റു ടീച്ചറുമാരുമായി ഇതായിരിക്കും ചര്‍ച്ച. ഈ വിരുതന്മാരെ കണ്ടാല്‍ തനിയെ ചിരിയും വരും. പിന്നെ എന്താ ചെയ്കാ അല്ലേ...

" അപ്പോഴാണ്‌ പണ്ട് നമ്മുടെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിച്ചു കാണില്ലേ എന്ന് തോന്നിയത്. ഇംഗ്ലിഷ് സെക്കണ്ട് പേപ്പറില്‍ പാരഗ്രാഫിനെ മൂന്നിലൊന്നായി ചുരുക്കാന്‍ ഉള്ളതും ഉണ്ടല്ലോ. അതൊക്കെ അവസാനത്തെക്ക് മാറ്റിവെക്കാറാണ് പതിവ് അവസാനം സമയവും കിട്ടില്ല. അപ്പോള്‍ ആദ്യത്തെ വരിയും അവസാനത്തെ വരിയും എഴുതി ഇടയ്ക്കു പ്രധാനപ്പെട്ടതു നടുക്ക് നിന്നെടുത്തെഴുതും ഒരുതരം കുലുക്കിക്കുത്ത്‌. ആയല്ലോ മൂന്നുവാചകം. ഇത് പറയുംബോളാണ് നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു. ഒരു മലയാളം മാഷ്‌ ഉണ്ടായിരുന്നു അന്ന്. എപ്പോഴും ചോദ്യം ചോദിക്കും ഇതു സമയത്തും. പദ്യം എടുത്തു കഴിഞ്ഞാല്‍ അടുത്ത ദിനം ക്ലാസ്സില്‍ പൂരപ്പറമ്പ് പോലെ ആയിരിക്കും.

ക്ലാസ്സിലെ പുറകിലെ ബഞ്ചിലെ ഒന്ന് രണ്ടുപേരുമായി നമ്മള്‍ രണ്ടുമൂന്നു പേര്‍ക്ക് അത്രനല്ല രസത്തിലല്ല കൊച്ചു കൊച്ചു വഴക്കുകള്‍. അന്ന് ടീച്ചര്‍ ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയില്ല. കാരണം മറ്റൊന്നുമല്ല പദ്യം പകുതിയേ പഠിച്ചിരുന്നുള്ളൂ. ടീച്ചര്‍ അടിച്ചപ്പോള്‍ ടീച്ചറെ ചീത്ത പറഞ്ഞു. അത് പുറകിലെ പിള്ളേര്‍ കേട്ട് ടീച്ചറോട് പറഞ്ഞു. അത് പിന്നീട് പൊല്ലാപ്പായി. ഇത് വല്യമ്മയോട് പറഞ്ഞു."

അപ്പോള്‍ വല്യമ്മ പറഞ്ഞു. അത് കൊള്ളാം. ടീച്ചറെ ചീത്ത പറയുകയാ. കഷ്ടം. അതൊക്കെ നോക്കുമ്പോള്‍ ഇവന്മാര്‍ വെറും പാവങ്ങള്‍.

വല്യമ്മയോട് യാത്ര പറഞ്ഞു വീട്ടിലോട്ടു പോകുമ്പോള്‍ സന്തോഷമായിരുന്നു, മനസ്സില്‍ രണ്ടു സംഭവങ്ങള്‍ കിട്ടീലോ ...